അഴിമുഖത്തിനോട് ചേര്‍ത്ത് കെട്ടിയിട്ടിരുന്ന
മത്സ്യബന്ധന ബോട്ടുകളെ അവള്‍ കൌതുകത്തോടെ നോക്കി നിന്നു. ദേശങ്ങളും മലകളും കടന്ന
നദിയുടെ നീണ്ട യാത്രയ്ക്ക് ശാന്തമായ ഒരു പരിസമാപ്തി കടലിന്‍റെ ഭ്രാന്തമായ
തിരയിളക്കം മൂലം അസാധ്യമായി. കടലിന്‍റെ തിരകള്‍ നിര്‍ദയം നദിയെ വിഴുങ്ങി
കൊണ്ടിരുന്നു. വാനപ്രസ്ഥത്തില്‍ എല്ലാം ബ്രഹ്മസാഗരത്തില്‍ അര്‍പ്പിക്കുന്ന യോഗിയെ
പോലെ, നദി കടലിനോടൊപ്പം ചേര്‍ന്ന് ഇല്ലാതെയായി. കടലും നദിയും തമ്മിലുള്ള
സമ്മേളനത്തിന്റെ തിരയിളക്കത്തില്‍, അവിടെ കെട്ടിയിട്ടിരുന്ന ബോട്ടുകള്‍
ആടിയുലഞ്ഞു. തങ്ങളെ ബന്ധിപ്പിച്ചു നിര്‍ത്തിയിരിക്കുന്ന കയറുകളില്‍ ബോട്ടുകള്‍
സമ്മര്‍ദം ചെലുത്തികൊണ്ടിരുന്നു. കരയുമായുള്ള പൊക്കിള്‍കൊടി ബന്ധം ഭേദിച്ച് കടലിന്‍റെ
തുറസ്സായ അനന്തതയിലെക്കും സ്വാതന്ത്ര്യത്തിലെക്കും കുതിക്കുവാന്‍ അക്ഷമാരായികൊണ്ട്.
‘അല്‍-ഹുദ’, ‘മുബാറക്’, ‘ബിസ്മില്‍’, ‘നസീബ്’,
‘അക്ബര്‍’ ഇങ്ങനെയൊക്കെ പേരുകളുള്ള ബോട്ടുകള്‍. അടുത്തടുത്തായി കെട്ടിയിട്ടിരുന്ന
ഇവ അങ്ങോട്ടും ഇങ്ങോട്ടും തട്ടിയും മുട്ടിയും കലപില ഉണ്ടാക്കികൊണ്ടിരുന്നു. ഈ
ബഹളത്തില്‍ നിന്നൊക്കെ ഒഴിഞ്ഞു, അല്പം മാറിയാണ് ‘സുല്‍ത്താന’ കിടന്നിരുന്നത്. ഒരു
പെണ്ണിന്‍റെ നാണവും പക്വതയും. നല്ല പച്ച നിറം പൂശി സുന്ദരിയായാണ് കിടക്കുന്നത്.
മുന്‍ഭാഗത്ത് ഇരു വശങ്ങളിലുമായി, വിടര്‍ന്ന പീലികളുള്ള ഒരു കണ്ണിന്റെ പടം; അതിന്‍റെ
മീതെ ‘സുല്‍ത്താന’ എന്ന് ചുവന്ന അക്ഷരത്തില്‍ എഴുതിയിരിക്കുന്നു. കടലിന്‍റെ
കാറ്റും കോളും ഒക്കെ കുറെ കണ്ടതിന്റെ ഇരുത്തം വന്ന ഭാവവുമുണ്ട്. തന്‍റെ യാത്ര
‘സുല്‍ത്താന’യിലാകട്ടെ എന്ന് അവള്‍ തീരുമാനിച്ചു.
“ഇഷിത”. വിളി കേട്ട് അവള്‍ തിരിഞ്ഞു നോക്കി.
ഷെമീര്‍ നടന്നു വരുന്നത് അവള്‍ കണ്ടു. മുന്‍പിലുള്ള പൂഴിമണ്ണ് തട്ടിതെറുപ്പിച്ച്,
ഇരുവശത്തേക്കും ഇടയ്ക്കിടെ നോക്കി നല്ല പ്രൌഡഗംഭീരമായ നടത്തം. വെളുത്ത ഷര്‍ട്ടും
നീല ജീന്‍സും അവനു നന്നായി ചേരുന്നുണ്ടായിരുന്നു. അടുത്ത് വന്നതും അവന്‍ അവളെ
ഔപചാരികതയോടെ ആലിംഗനം ചെയ്തു. ആഫ്റ്റര്‍ ഷേവ് ലോഷന്റെ രൂക്ഷ ഗന്ധം അവളെ
അസ്വസ്ഥയാക്കി.
“ഇഷിത ദത്ത! വാട്ട് എ പ്ലെസന്റ്റ് സര്‍പ്രൈസ്! എങ്ങനെയുണ്ട്
ഞങ്ങളുടെ പൊന്നാനി കടപ്പുറം.” അവന്‍ ഉത്സാഹത്തോടെ ചോദിച്ചു. “ഇത് കണ്ടോ, ഈ
അഴിമുഖം. ഇവിടെയാണ് ഭാരതപുഴ കടലില്‍ ചേരുന്നത്.”
“അറിയാം. ഞാന്‍ നെറ്റില്‍ വായിച്ചിരുന്നു.” ഇഷിത
മന്ദഹസിച്ചു.
ഷെമീര്‍ അവളെ ആശ്ചര്യത്തോടെ ഒന്ന് നോക്കി. ഇനി
എന്താണ് പറയേണ്ടത് എന്ന് അറിയില്ലാത്ത പോലെ. പറയാന്‍ ഉദ്ദേശിച്ചതെല്ലാം ഒറ്റ
വാചകത്തില്‍ തീര്‍ന്ന പോലെ.
“ഇഷിത, സത്യത്തില്‍ എനിക്കൊന്നും മനസ്സിലാകുന്നില്ല.
നിന്റെ ഈ വരവ് തീരെ പ്രതീക്ഷിക്കാത്തതാണ്. എനിക്ക് കുറച്ചു വിചിത്രമായി
തോന്നുന്നുണ്ട്.”
“വിചിത്രമോ? ഹാഹാ.” അവള്‍ ചിരിച്ചു. “പണ്ട്
കോളേജില്‍ കൂടെ പഠിച്ച സുഹൃത്ത്, ഇപ്പോള്‍ വലിയ ഒരു മീന്‍ പിടിത്തക്കാരനായി എന്ന്
അറിഞ്ഞ സന്തോഷത്തില്‍ വന്നതാണ്.”
അവന്റെ മുഖത്തെ നീരസഭാവം അവള്‍ ശ്രദ്ധിച്ചു. “ഓ,
മീന്‍പിടിത്തക്കാരന്‍ എന്ന് പറഞ്ഞത് ഇഷ്ടപെട്ടില്ലായിരിക്കും. എന്നാല്‍, ഫിഷ്
എക്സ്പോര്‍ട്ടര്‍. എന്താണ് നിന്റെ കമ്പനിയുടെ പേര്. ‘അല്‍-ഹുദ സീ പ്രോടക്ട്സ്’
അല്ലെ. ഇപ്പോള്‍ ദക്ഷിണ ഇന്ത്യയിലെ ഏറ്റവും വലിയ എക്സ്പോര്ട്ടിംഗ് കമ്പനിയാണെന്ന്
ഒക്കെ ഞാന്‍ പത്രത്തില്‍ വായിച്ചു. അപ്പോള്‍ നേരിട്ട് കണ്ടു അനുമോദിക്കേണ്ടത് ഒരു
പഴയ സഹാപാടി എന്ന നിലയ്ക്ക് എന്‍റെ കടമയല്ലേ”
“എന്തായാലും അഞ്ചു വര്ഷം നിയമം പഠിച്ചിട്ടും,
മീന്‍ പിടിക്കാനുള്ള നിന്റെ കഴിവിന് കുറവൊന്നും വന്നില്ല എന്നുള്ളത് അത്ഭുതം
തന്നെ. സാധാരണ ഗതിയില്‍ നിയമം പഠിച്ചു കഴിഞ്ഞാല്‍ അവരെ പിന്നെ വേറെ ഒന്നിന്നും
കൊള്ളത്തില്ല” അവള്‍ തുടര്‍ന്നു. “എന്താണ് മാഷേ ഇനിയും ഗൌരവം വിട്ടില്ലേ. ഇനി
നിന്നെ നിന്റെ കമ്പനിയിലെ ഡിസിഗ്നയ്ഷന്‍ വച്ച് വിളിച്ചാലേ തൃപ്തി വരുവുള്ളൂ? ഓ, നീ
പണ്ടേ ഒരു ഫ്യുടല്‍ ബൂര്‍ഷ്വാ ആണല്ലോ. എന്തായാലും സമയം കളയണ്ട. വാ, നമുക്ക്
ബോട്ടില്‍ കയറാം. എനിക്ക് ‘സുല്‍ത്താന’യില്‍ കയറിയാല്‍ മതി.”
“ഇഷിത ആര്‍ യു സീരിയസ് എബൌട്ട് ദിസ്? ഇത്
കുട്ടികളിയല്ല”
“സീരയസാണോ എന്നോ? അല്ലെങ്കില്‍ പിന്നെ ഞാന്‍
കഷ്ടപ്പെട്ട് എന്തിനു മുംബൈയില്‍ നിന്ന് ഇവിടെ വരണം. ഐ ആം വെരി സീരിയസ്”
“ഫിഷിംഗ് ബോട്ടില്‍ കയറണം എന്ന് പറഞ്ഞു മുംബൈയില്‍
നിന്ന് പൊന്നാനി വരെ വരിക!! നിനക്ക് വട്ടാണ് ഇഷിത. ഇനി ബോട്ടില്‍ കയറണം എന്ന് നിര്‍ബന്ധമാണെങ്കില്‍
മുംബൈയില്‍ ഉണ്ടല്ലോ കുറെ ഹാര്‍ബരുകള്‍. ഇവിടെ വരെ എന്തിനു വരണം?
“അവിടെ എനിക്ക് ആരെയും അറിയില്ലല്ലോ. സ്വന്തമായി
ഫിഷിംഗ് കമ്പനി ഉള്ള നീ സുഹൃത്തായി ഉള്ളപ്പോള്‍ ഞാന്‍ എന്തിനു വേറെ ആളുകളോട്
അന്വേഷിക്കണം?എന്‍റെ എല്ലാ വിധ ഭ്രാന്തിനും കൂട്ട് നിന്നിട്ടുള്ളവനല്ലേ നീ.
എനിക്ക് ഉറപ്പായിരുന്നു നീ സമ്മതിക്കും എന്ന്”
“അതൊക്കെ കോളേജില്‍ അല്ലേ ഇഷിത? ഇപ്പോള്‍ നമ്മള്‍
കുട്ടികളല്ല. എനിക്ക് ഇത് ഒരു ഭ്രാന്തായി തന്നെയാണ് തോന്നുന്നത്. ഫേസ്ബുക്കില്‍
നിന്‍റെ മെസ്സേജ് കണ്ടപ്പോള്‍ ഞാന്‍ ഓര്‍ത്തു നീ തമാശ പറയുകയായിരിക്കും എന്ന്. നീ
ശരിക്കും ഇവിടെ വരുമെന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചില്ല. എന്താണ് നിനക്ക് ഫിഷിംഗ്
ബോട്ടില്‍ കയറണമെന്ന് ഇത്ര ആഗ്രഹം.? നീ കരുതുന്നത് പോലെ അത്ര സുഖകരമൊന്നുമല്ല
ഇതിലെ യാത്ര.”
“പ്ലീസ് ഷെമീര്‍. നമുക്ക് വാദപ്രതിവാദങ്ങള്‍
നിര്‍ത്താം. ഞാന്‍ മെസ്സേജ് അയച്ചപ്പോള്‍ തന്നെ സൂചിപ്പിച്ചുരുന്നു. ഇതൊരു
ഭ്രാന്തന്‍ ആശയമായി നിനക്ക് തോന്നാം. പക്ഷെ എനിക്ക് ഇത് പ്രധാനപെട്ടതാണ്. നിനക്ക്
എന്നോട് എന്തെങ്കിലും സൗഹൃദം ബാക്കിയുണ്ടെങ്കില്‍ എന്‍റെ ആഗ്രഹം നടത്തിതരണം”.
ആകട്ടെ എന്ന അര്‍ത്ഥത്തില്‍ അവന്‍ തലയാട്ടി. തന്‍റെ
തൊഴിലാളികളെ വിളിച്ച് സുല്ത്താനയെ ഒരുക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കി.
നാണംകുണുങ്ങി വരുന്ന മണവാട്ടിയെ പോലെ സുല്‍ത്താന ഹാര്‍ബരിലേക്ക് അടുത്തു.
ബോട്ടിന്റെ സ്രാങ്ക് അര്‍ത്ഥഭാവത്തില്‍ ഒരു
നോട്ടമെറിഞ്ഞു.
“ഒന്നുമില്ല ഇക്ക. വെറുതെ ഒരു മണിക്കൂര്‍
കടലിലോന്നു കറങ്ങിയാല്‍ മതി. ഇത് ഇഷിത ദത്ത. മുംബൈയില്‍ എന്‍റെ കൂടെ പഠിച്ചതാണ്.
നമ്മുടെ നാടും കടലുമൊക്കെ ഒന്ന് കാണാന്‍ ഇറങ്ങിയതാണ്” ഷെമീര്‍ പറഞ്ഞു.
സ്രാങ്ക് ഒരു വഷളന്‍ ഭാവത്തില്‍ ഇഷിതയെ നോക്കി.
ഹൃദയം നിറഞ്ഞ ഒരു ചിരി അവള്‍ അയാള്‍ക്ക് സമ്മാനിച്ചു. “അയിനെന്താ. കേറിക്കൊളിന്‍.
ഇന്ന് കടല് നല്ലതാണ്” അയാള്‍ പറഞ്ഞു.
പച്ചമീനിന്റെ ഗന്ധം ബോട്ടിനുള്ളില്‍ തങ്ങി
നിന്നിരുന്നു. ഇഷിതയ്ക്ക് എന്ത് കൊണ്ട് അത് മത്ത് പിടിപ്പിക്കുന്ന ഒന്നായി തോന്നി.
ഞെരങ്ങിയും മൂളിയും സുല്‍ത്താന ഹാര്‍ബറില്‍ നിന്ന് തിരിഞ്ഞു. ആദ്യ നിമിഷങ്ങളിലെ
സങ്കോചത്തിനു ശേഷം കൂടുതല്‍ ആത്മവിശ്വാസത്തോടെ സുല്‍ത്താന കടലിന്‍റെ പരപ്പിലേക്ക്
കുതിച്ചു. ഖഡ്ഗം പോലെ മൂര്‍ച്ചയുള്ള ബോട്ടിന്‍റെ മുന്‍കോണുകള്‍ തിരമാലാകളെ
മുറിച്ചു മുന്നോട്ടു പാഞ്ഞു. അവള്‍ ബോട്ടിന്‍റെ മുന്‍വശത്തേക്ക് നടന്നു. കടലിന്‍റെ
ഗാംഭീര്യവും ബഹുലതയും ഉള്ളിലേക്ക് ആവാഹിച്ചു കൊണ്ട്, ഈ മഹാപ്രപഞ്ചത്തില്‍ താന്‍
വെറുമൊരു മണല്‍തരിയാണെന്ന വസ്തുത അംഗീകരിച്ചു കൊണ്ട്, ആ ബോദ്ധ്യം ചിന്തകളുടെയും
വികാരങ്ങളുടെയും എല്ലാ ബന്ധനങ്ങളില്‍ നിന്നും തന്നെ മോചിപ്പിക്കുന്നു എന്ന്
തിരിച്ചറിഞ്ഞു കൊണ്ട് അവള്‍ അവിടെ നിന്നു. ദേഹത്ത് അടിക്കുന്ന കടല്‍കാറ്റും മുഖത്ത്
തെറിക്കുന്ന ഉപ്പുരസം പുരണ്ട വെള്ളതുള്ളികളും കാണിക്കയായി സ്വീകരിച്ചു
പ്രസാദിക്കുന്ന ഒരു ദേവിയെ പോലെ അത്യധികം പ്രീതയായി അവള്‍ അവിടെ നിന്നു. ഷെമീര്‍
അവള്‍ക്ക് അരികിലേക്ക് വന്നു.
“ഏകദേശം ഏഴു വര്‍ഷത്തോളം ആയി അല്ലെ നമ്മള്‍
കണ്ടിട്ട്?”അവന്‍ ചോദിച്ചു.
“അതെ. ഒരു ദിവസം എകനോമിക് ടൈംസില്‍ നിന്റെ
കമ്പനിയെ പറ്റി വായിച്ചു. അപ്പോള്‍ തോന്നിയ ഒരു തോന്നലാണ് ഇത്. നിനക്ക് മെസ്സേജ്
അയക്കുമ്പോള്‍ എനിക്ക് സംശയമായിരുന്നു നീ എന്നെ ഓര്‍ക്കുന്നുണ്ടാകുമോ എന്ന്”
“നിന്നെ മറക്കാനോ? എന്താണ് നീ പറയുന്നത് ഇഷിത!
നിന്നെ എനിക്കെങ്ങനെ മറക്കാനാകും.” അവന്‍ ഒരു നിമിഷം അവളുടെ കണ്ണുകളിലേക്ക്
നോക്കി. “സുന്ദരികളെ ഞാന്‍ ഒരിക്കിലും മറക്കാറില്ല” ഒരു കുസൃതി ചിരിയോടെ അവന്‍
പറഞ്ഞു.
“സുന്ദരിയോ? ഞാനോ? ഹഹഹ” അവള്‍ പൊട്ടിച്ചിരിച്ചു.
“തീര്‍ച്ചയായും. നിന്റെ ഈ ഇളം മഞ്ഞ നിറവും,
പതിഞ്ഞ മൂക്കും, പോടിമീനുകളെ പോലെ ചെറിയ കണ്ണുകളും, വിടര്‍ന്ന ചുണ്ടുകളും എല്ലാം
എനിക്ക് എന്നും ഇഷ്ടമായിരുന്നു.” അവന്‍ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു. ബോട്ടിന്റെ
ഡീസല്‍ എഞ്ചിന്റെ കടകട ശബ്ദവും കടലിന്‍റെ ഘോരആരവവും അവന്റെ വാക്കുകളെ കുറെയൊക്കെ
മുക്കികളഞ്ഞു.
“ഇഷിത, നീ ഓര്‍ക്കുന്നുണ്ടോ നമ്മള്‍ അന്ന്
ജോധ്പൂരില്‍ കോളേജ് ഫെസ്റ്റിന് പോയത്. ക്യാമ്പസിന് അരികിലുള്ള വിജനമായ കുന്നിന്‍ചെരുവിലൂടെ
നമ്മള്‍ രാത്രിയില്‍ നടന്നത്.”
“ഞാന്‍ അധികമൊന്നും ഓര്‍ക്കുന്നില്ല. തണുപ്പ്
സഹിക്കാന്‍ കുറെ റം അകത്താക്കി ഞാന്‍ ബോധമില്ലാതെ നില്‍ക്കുകയായിരുന്നു. നീ ആകട്ടെ
തണുപ്പത് വിറച്ചും.” അവള്‍ പറഞ്ഞു.
“അതെ. തണുത്തു വിറങ്ങലിച്ചു നിന്ന എന്നെ നീ
കെട്ടിപിടിച്ചു. എനിക്ക് ചൂട് പകരാന്‍. അന്ന് ആദ്യമായി ഞാന്‍ ഒരു പെണ്ണിനെ സ്പര്‍ശിച്ചു.
അതും സുന്ദരിയായ ഒരു പെണ്ണിനെ. ഞാന്‍ നിന്നെ ചുംബിച്ചു. നീ അത് സ്വീകരിച്ചു. എന്‍റെ
ജീവിതത്തിലെ ഏറ്റവും ധന്യമായ നിമിഷങ്ങളാണ് അവ. മനോഹരമായ ഓര്‍മ്മകള്‍” ഷെമീര്‍
വാചാലനായി.
“നീ അതൊക്കെ ഇപ്പോഴും ഓര്‍ത്തു
വെച്ചിരിക്കുകയാണോ? അതൊക്കെ അന്നത്തെ ഓരോ സഹാസം. കൌമാരത്തിന്റെ വിപ്ലവം.”
“എങ്ങനെ മറക്കാനാകും.? സുന്ദരിയായ ഒരു പെണ്ണിനെ
ചുംബിച്ച നിമിഷങ്ങള്‍ ഒരു പുരുഷനും ജീവിതത്തില്‍ മറക്കാനാകില്ല.”
“ഇതാണ് നിങ്ങള്‍ ആണുങ്ങളുടെ പ്രധാന കുഴപ്പം.
സ്ത്രീയുടെ സൌന്ദര്യം ഒരു വലിയ സംഭവമായി നിങ്ങള്‍ കാണുന്നു. അതിനെ
കൊട്ടിഘോഷിക്കുന്നു. അതിനെ പറ്റി കവിതകള്‍ എഴുതുന്നു. അവള്‍ക്കു വേണ്ടി മാളികകളും
മഹലുകളും പണിയുന്നു. പക്ഷേ, അവളുടെ മനസ്സ് ഗ്രഹിക്കാന്‍ ആരും ശ്രമിക്കാറില്ല.
എല്ലാര്ക്കും വേണ്ടത് സൗന്ദര്യം സ്വന്തമാക്കുക എന്നത് മാത്രമാണ്. അത് കൊണ്ട്
എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് സൗന്ദര്യം പലപ്പോഴും ഒരു ബാധ്യതയാണെന്ന്. ഒരു
ശാപം. എല്ലാരും സൗന്ദര്യത്തെ ആരാധിക്കുന്നു. ഇഷ്ടപ്പെടുന്നു. യാതൊരു ഭേധവും
വിവേചനവുമില്ലാതെ എല്ലാവരും. അത് കൊണ്ട് തന്നെ അതിനു യാതൊരു സവിശേഷതയും
പ്രത്യേകതയും ഇല്ലാതാകുന്നു. എല്ലാവരാലും ഇഷ്ടപ്പെടുന്ന, ആരാധിക്കപ്പെടുന്ന ഒരു
ഗുണത്തിന്റെ ഉടമയായി മാത്രം സ്ത്രീ മാറുന്നു. അവളുടെ വ്യക്തിത്വത്തിന്റെ അനന്യതയും
സവിശേഷതയും സൗന്ദര്യത്തിന്റെ പ്രഭയില്‍ മുങ്ങിപോകുന്നു. അത് കൊണ്ട് എനിക്ക്
പുച്ഛമാണ് ഇങ്ങനെ സൗന്ദര്യത്തെ പ്രകീര്ത്തികുന്നവരെ.”
ഷെമീര്‍ സ്തബ്ധനായി അവളെ നോക്കി.
“ഇഷിത, നിനക്ക് എന്താണ് സംഭവിച്ചത്? എന്താണ്
നിനക്ക് വേണ്ടത്? എനിക്ക് നിന്നെ മനസ്സിലാകുന്നില്ല”
“അതെ ഷെമീര്‍, നിങ്ങള്‍ക്കും എന്നെ
മനസ്സിലാകുന്നില്ല. എന്നെ അത്രമേല്‍ ഗാഡമായി ചുംബിച്ചിട്ടും, അതിന്‍റെ ഓര്‍മ്മകള്‍
പലതവണ മനസ്സില്‍ അയവിറക്കിയിട്ടും നിങ്ങള്ക്ക് എന്നെ മനസ്സിലാക്കാന്‍
കഴിഞ്ഞിട്ടില്ല. അതാണ് ഞാന്‍ പറഞ്ഞത്, നിങ്ങള്‍ ആണുങ്ങള്‍ക്ക് സ്ത്രീയുടെ ശരീരം
മാത്രമേ സ്വന്തമാക്കാനും അനുഭവിക്കാനും കഴിയുകയുള്ളൂ. അവളുടെ മനസ്സ് നിങ്ങളുടെ
കൈപിടിയ്ക്കു വെളിയിലാണ്. നിങ്ങളുടെ കൈകള്‍ എത്താത്ത മനസ്സിന്‍റെ അമൂര്‍ത്തമായ ആ
മേഖലയില്‍ മാത്രമേ സ്ത്രീ ശരിയായ അര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം
അനുഭവിക്കുന്നുള്ളൂ.”
“എനിക്കൊന്നും മനസ്സിലാകുന്നില്ല? ഇഷിത, നിനക്ക്
എന്താണ് പറ്റിയത്? പറയൂ. എന്നോട് പറയൂ. ഇക്കഴിഞ്ഞ ഏഴു വര്‍ഷങ്ങളില്‍ എന്തൊക്കെയാണ്
നിന്റെ ജീവിതത്തില്‍ സംഭവിച്ചത്?”
“പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല. അബദ്ധങ്ങളായി
അവസാനിച്ചെങ്കിലും ഞാന്‍ ശരിക്കും ആസ്വദിച്ച ചില സാഹസങ്ങള്‍. പിന്നെ കുറെ ആവര്‍ത്തനങ്ങള്‍.
പ്രണയവും ആദര്‍ശവും സര്‍ഗാത്മകതയും വിപ്ലവവീര്യവും കത്തിനിന്ന കാലമായിരുന്നു എന്നെ
സംബന്ധിച്ചിടത്തോളം അഞ്ചു വര്‍ഷത്തെ കോളേജ് ജീവിതം. ഉപജീവനത്തിനുള്ള വഴികള്‍
തേടുവാന്‍ ആദര്‍ശവും സര്ഗാത്മകതയുമൊക്കെ തടസ്സങ്ങള്‍ ആണെന്ന് തിരിച്ചറിഞ്ഞു
എല്ലാരും തന്നെ പ്രായോഗികതാവാദികളായി. നീ ഉള്‍പ്പടെ. കോളേജില്‍ വെച്ച് ‘ബോഹെമിയന്‍സ്’
എന്ന പേരില്‍ റോക്ക് ബാന്‍ഡ് നടത്തിയവനാണ് ഇപ്പോള്‍ മീന്‍കച്ചവടവുമായി
നടക്കുന്നത്. ഹഹ. എന്തായാലും, അത് പോലെ ഒരു ഒത്തുതീര്‍പ്പിനും പ്രയോജനവാദത്തിനും
ഞാന്‍ തയ്യാറല്ലായിരുന്നു. ജീവിതം ജീവിച്ചു തന്നെ തീര്‍ക്കേണ്ട ഒന്നാണെന് ഞാന്‍
മനസ്സിലാക്കി. പക്ഷെ, എനിക്ക് ഒരു തരത്തിലും സമരസപ്പെടാനകാത്ത
ചുറ്റുപാടുകളിലേക്കാണ് ഞാന്‍ തിരിച്ചു ചെന്നത്. എന്‍റെ സ്വതന്ത്രമനസ്സും
വ്യക്തിബോധവും കുടുംബക്കാരെ ഞെട്ടിച്ചു. വിദ്യാഭാസം എങ്ങനെ പെണ്‍കുട്ടികളെ
വഴിതെറ്റിക്കുന്നു എന്നതിന്റെ ഉദാഹരണമായി എന്നെ ചൂണ്ടി കാണിക്കാന്‍ തുടങ്ങി. എന്തായാലും,
അന്നേരവും എന്‍റെ വിപ്ലവവീര്യം കത്തിനശിചിട്ടില്ലായിരുന്നു. ഛത്തിസ്‌ഗഡിലെ
മാവോയിസ്റ്റ് മേഖലയില്‍ നിയമസഹായം നല്‍കുന്ന ഒരു സന്നദ്ധസംഘടനയില്‍ ഞാന്‍
ജോലിക്കായി ചേര്‍ന്നു. അവിടത്തെ ബസ്തര്‍ ജില്ലയില്‍. മാവോയിസ്റ്റുകള്‍ ആണെന്ന്
ആരോപിക്കപ്പെട്ടു പിടിയിലാകുന്ന ആദിവാസികള്‍ക്ക് നിയമസഹായം നല്‍കുക. പോലീസ്
അതിക്രമങ്ങള്‍ക്ക് എതിരെ നിയമയുദ്ധം നടത്തുക. ഇതൊക്കെ ആയിരുന്നു. ജീവിതത്തില്‍
എന്തെങ്കിലും അര്‍ത്ഥവത്തായി ചെയ്തു എന്ന് തോന്നിപ്പിക്കുന്നത് അതൊക്കെയാണ്.
പക്ഷെ, അധികം നാള്‍ ആ പ്രവര്‍ത്തനങ്ങള്‍ നീണ്ടു
നിന്നില്ല. ഭരണകൂടം ഞങ്ങള്‍ക്കെതിരെ തിരിഞ്ഞു. ഭരണകൂടം മാത്രമല്ല, അവിടുത്തെ
വക്കീലന്മാരും. പുറമേ നിന്ന് വന്ന കുറെ പെണ്‍കുട്ടികള്‍ അവര്‍ക്ക് കിട്ടേണ്ട
കേസുകള്‍ കൈവശപ്പെടുത്തുന്നു എന്ന് അവര്‍ക്ക് തോന്നിയതോടെ അവരും ഞങ്ങള്‍ക്കെതിരെ
തിരിഞ്ഞു. വിഡ്ഢികള്‍. എന്തായാലും, അവിടെ പ്രാക്ടീസ് തുടരുക ദുഷ്കരമായി. നില്‍ക്കകള്ളിയില്ലാതെ
അവിടെ നിന്നും തിരിച്ചു. ജോലിയില്ലാതെ വീട്ടില്‍ തിരിച്ചു കയറുന്നതിനെ പറ്റി
ആലോചിക്കാന്‍ പറ്റിയില്ല. രക്ഷപ്പെടാന്‍ എന്നോണം ഒരു വര്‍ഷത്തെ ഉപരിപഠനത്തിനു ചേര്‍ന്നു.
വീണ്ടും കാമ്പസില്‍ എത്തിയപ്പോള്‍ എനിക്ക് വീണ്ടും ജീവന്‍ വെച്ചു. എനിക്ക്
തോന്നുന്നത് ഞാന്‍ കാമ്പസുകളില്‍ മാത്രം ജീവിക്കാന്‍ പറ്റുന്ന പ്രത്യേക
സൃഷ്ടിയാണ്. പുറം ലോകത്ത് എനിക്ക് ശ്വാസം മുട്ടുന്നു. കരയിലിട്ട മീനിനെ പോലെ.”
“അതിനു ശേഷം എന്ത് സംഭവിച്ചു? കോഴ്സ്
കഴിഞ്ഞില്ലേ. നിന്റെ വിവാഹ ഫോട്ടോ ഫേസ്ബുകില്‍ കണ്ടതായി ഞാന്‍ ഓര്‍ക്കുന്നു.”
“അതെ. ഒരു വര്ഷം കൊണ്ട് കോഴ്സ് കഴിഞ്ഞു.
അപ്പോഴേക്കും ഒരു കാര്യം ഞാന്‍ തിരിച്ചറിഞ്ഞു. സമൂഹത്തോട് കലഹിച്ചു കൊണ്ട് എന്നും
ജീവിക്കാന്‍ ആകില്ല. പ്രത്യേകിച്ച് എന്നെ പോലെ പറയത്തക്ക കഴിവുകള്‍ ഒന്നും
ഇല്ലാത്ത ഒരു പെണ്ണിന്. സ്വാതന്ത്ര്യ ബോധം കൊണ്ട് മാത്രം കാര്യമില്ലലോ. നിലനില്‍പ്പിനു
ചില ഒത്തുതീര്‍പ്പുകള്‍. അങ്ങനെയാണ് വിവാഹം സംഭവിക്കുന്നത്. ആരുഷ് എന്നാണ്
അദ്ധേഹത്തിന്റെ പേര്. ആരുഷ് സെന്‍ഗുപ്ത. ശുദ്ധന്‍. മാന്യന്‍. മുംബൈയില്‍ ഒരു
സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു. നല്ല ശമ്പളം. എന്നെ വലിയ കാര്യം.
ചുരുക്കത്തില്‍ ജീവിതം ഇപ്പോള്‍ സ്വസ്ഥം. വിപ്ലവം കൈവിട്ടപ്പോള്‍ ജീവിതത്തില്‍
സമാധാനം.”
“അതൊക്കെ വളര്‍ച്ചയുടെ ഒരു ഭാഗമാണ് ഇഷിത. നീ അത്
മനസ്സിലാക്കാന്‍ കുറച്ചു വൈകി. ആദര്‍ശവും വിപ്ലവവും സര്‍ഗാത്മകതയും കൊണ്ട്
വീട്ടില്‍ അടുപ്പ് പുകയില്ലലോ. അപ്പോള്‍ ചിലപ്പോള്‍ മീന്‍ പിടിക്കാന്‍ ഇറങ്ങേണ്ടി
വരും” ഷെമീര്‍ ചിരിച്ചു.
“പക്ഷെ എന്തോ ജീവിതത്തില്‍ നഷ്ടപെട്ട പോലെ ഒരു
തോന്നലുമുണ്ട്. ഇപ്പോള്‍ ഞാന്‍ പക്വമതിയായി എന്ന് എന്‍റെ വീട്ടുകാര്‍
അഭിനന്ദിക്കുന്നു. എങ്കിലും ഞാന്‍ ഒരു ശൂന്യത അനുഭവിക്കുന്നു. പണ്ടത്തെ എന്‍റെ
വിപ്ലവകാലഘട്ടത്തില്‍ ഓരോ നിമിഷവും ജീവിക്കുകയാണെന്ന് എനിക്ക് തോന്നുമായിരുന്നു.
ഇപ്പോള്‍ പക്ഷെ അതില്ല”
:എന്താണ് നിനക്ക് ഇപ്പോള്‍ ഒരു കുറവ്.? നീ തന്നെ
പറഞ്ഞത് പോലെ നിന്നെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഭര്‍ത്താവ്.
സാമ്പത്തിക സുരക്ഷിതത്വം. ഇതൊക്കെ ഉണ്ടല്ലോ നിനക്ക്. പിന്നെ എന്താണ് പ്രശ്നം.”
“സ്വാതന്ത്ര്യം.! അതില്ല.”
“സ്വാതന്ത്ര്യം ഇല്ലെന്നോ.? എന്നിട്ടാണോ നീ
ഇങ്ങനെ പൊന്നാനി കടലില്‍ ഒരു അന്യപുരുഷനോടൊപ്പം ഒരു ബോട്ടില്‍ കറങ്ങി
നടക്കുന്നത്.”
“സ്വാതന്ത്ര്യത്തെ പറ്റി നിങ്ങള്‍ എന്താണ്
ധരിച്ചിരിക്കുന്നത്. സ്വാതന്ത്ര്യം എന്നത് കേവലം തോന്നിയ പോലെ നടക്കാനും
തന്നിഷ്ടം പ്രവര്‍ത്തിക്കാനുമുള്ള സാധ്യതകളല്ല. പൂര്‍ണവും ഉദാത്തവുമായ
സ്വാതന്ത്ര്യം ഒരാളെ തന്‍റെ വ്യക്തിത്വത്തിന്റെ യഥാര്‍ത്ഥ സത്ത നിര്‍ഭയം
വെളിപ്പെടുത്താന്‍ അനുവദിക്കുന്നതാണ്. ഞാന്‍ ആരാണെന്നു ലോകത്തിനു മുന്നില്‍
വെട്ടിതുറന്നു പറയാനുള്ള സാഹചര്യം. അത്തരം ഒരു ആത്മാവിഷ്കാരം, സ്വന്തം
സ്വപ്നങ്ങളും അഭിലാഷങ്ങളും തിരിച്ചറിഞ്ഞു അവയെ സാക്ഷത്കരിക്കുമ്പോള്‍ മാത്രമേ
സംഭവിക്കൂ. പക്ഷെ, എനിക്ക് അത് സാധ്യമല്ല. യഥാര്‍ത്ഥ എന്നെ ഒളിപ്പിച്ചു വെച്ചാണ്
ഞാന്‍ ജീവിക്കുന്നത്. ഞാന്‍ ഒരു വേഷം ആടുകയാണ്. എന്‍റെ ഉള്ളിലെ എന്‍റെ യഥാര്‍ത്ഥ
ഞാന്‍ പുറത്തു വരാന്‍ വെമ്ബുന്നുണ്ട്. അവളുടെ കരച്ചിലും മന്ത്രണങ്ങളും എനിക്ക്
എന്നും കേള്‍ക്കാം. അങ്ങനെ ഒരു അവസ്ഥയിലെ സംഘര്‍ഷം നിങ്ങള്ക്ക് ഊഹിക്കാന്‍ ആകുമോ.
എന്‍റെ ഭര്‍ത്താവ് ആരുഷ് ഒരു പാവമാണ്. നല്ല മനുഷ്യനാണ്. പക്ഷെ പലപ്പോഴും
അദ്ധേഹത്തിന്റെ സാധാരണത്വത്തിനോട് എനിക്ക് പലപ്പോഴും പുച്ഛം തോന്നുന്നു. എന്‍റെ
യഥാര്‍ത്ഥ വ്യക്തിത്വം, എന്‍റെ വിശ്വരൂപം, അദ്ദേഹത്തിന് ഗ്രഹിക്കാനവില്ല. ഷെമീര്‍
കടലിലെ മഞ്ഞുകട്ടകള്‍ കണ്ടിട്ടുണ്ടോ? ടൈറ്റാനിക് തകര്‍ത്ത പോലെയുള്ള? ഏകദേശം
തൊണ്ണൂറു ശതമാനവും അവ വെള്ളത്തിന് കീഴില്‍ ആയിരിക്കും. പത്തു ശതമാനമേ വെളിയില്‍
കാണൂ. അത് പോലെയാണ് ഞാനും. എന്‍റെ വ്യക്തിത്വത്തിന്റെ പത്തു ശതമാനത്തില്‍ താഴെ
മാത്രമേ ഞാന്‍ പുറത്തു പ്രകിടിപ്പിക്കുന്നുള്ളൂ. അതിനുള്ള സ്വാതന്ത്ര്യമേ
എനിക്കുള്ളൂ. ഞാന്‍ ആരെന്നു ഞാനും അറിയുന്നില്ല. അത് പോലെ മറ്റാരും അറിയുന്നില്ല”
“ഹും” ഷെമീര്‍ ഒന്ന് അമര്‍ത്തി മൂളി. “ആളുകള്‍ക്ക്
പലവിധ പ്രശ്നങ്ങള്‍. ചിലര്‍ക്ക് പട്ടിണി; ചിലര്‍ക്ക് തൊഴിലില്ല്ലായ്മ; മറ്റു ചിലര്‍ക്ക്
മാരകരോഗങ്ങള്‍. ഇതൊന്നും ഇല്ലാത്ത ചിലര്‍ക്കാകട്ടെ ഇങ്ങനെ ചില സാങ്കല്‍പ്പിക
പ്രശ്നങ്ങളും.”
“നീ എന്നെ പരിഹസിക്കുകയാണ്. ഒരാളുടെ നിലനില്‍പ്പിനായുള്ള
അടിസ്ഥാനപ്രശ്നങ്ങളാണ് അയാളുടെ അസ്തിത്വപ്രശ്നങ്ങളെക്കാള്‍ ഗൌരവമുള്ളത് എന്ന് ഞാന്‍
കരുതുന്നില്ല. ഇത് ഞാന്‍ യഥാര്‍ത്ഥത്തില്‍ നേരിടുന്ന മനസന്ഘര്‍ഷം സൃഷ്ടിക്കുന്ന
ഒരു സ്ഥിതിവിശേഷമാണ്. അതാണ് ഞാന്‍ ആദ്യം പറഞ്ഞത്, ഇതൊന്നും ആര്‍ക്കും മനസ്സിലാകില്ല
എന്ന്. ഭക്ഷണവും മറ്റു ജൈവികആവശ്യങ്ങള്‍ കൊണ്ട് മാത്രം മനുഷ്യന്‍ തൃപ്തനാകും എന്ന്
ഷെമീര്‍ കരുതുന്നുണ്ടോ?”
“എനിക്കറിയില്ല ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം
തരാന്‍. ഞാന്‍ വെറുമൊരു മീന്‍പിടുത്തക്കാരന്‍. പക്ഷെ, നിന്റെ ഈ ബോട്ട് യാത്ര
എങ്ങനെ ഒരു പരിഹാരമാകും.”
“ഹഹ. നീ വീണ്ടും എന്നെ പരിഹസിക്കുന്നു. പത്രത്തില്‍
നിന്റെ ഫിഷിംഗ് ബോട്ടുകളുടെ ഫോട്ടോ കണ്ടപ്പോള്‍ തോന്നിയ ഒരു പൂതിയാണ്. അപ്പോള്‍
തന്നെ നിനക്ക് മെസ്സേജ് ചെയ്തു. കേരളത്തില്‍ ഒരു പഴയ സുഹൃത്തിന്റെ കല്യാണത്തിന്
പോവുകയാണെന്ന് ഭര്‍ത്താവിന്റെ അടുത്ത് കള്ളം പറഞ്ഞു. ഇത് പോലെ എന്തെങ്കിലും
ഭ്രാന്തമായി ചെയ്തില്ല എങ്കില്‍, എനിക്ക് ജീവിച്ചിരിക്കുന്നത് പോലെ തോന്നില്ല
ഷെമീര്‍. ദയവായി എന്നെ മനസ്സിലാക്കൂ. ഇത് എന്‍റെ ആത്മാവിന്റെ ഭക്ഷണമാണ്.”
“നമുക്ക് തിരികെ പോകാം. ഡീസല്‍ അധികം
അടിച്ചിട്ടില്ല” ഷെമീര്‍ ഒരു അരസികനെ പോലെ പറഞ്ഞു.
കടല്‍ക്കരയിലെ പള്ളിയില്‍ നിന്ന് വാങ്ക്
വിളിക്കുന്നത് കേട്ടു. ബോട്ട് കടല്‍ക്കരയിലേക്ക് അടുത്ത്. ഒരു ശീലമെന്നോണം, കടല്‍കാക്കകള്‍
ബോട്ടിന് ചുറ്റും പറന്നു ബഹളമുണ്ടാക്കി. മീനുകള്‍ ഒന്നും ഇല്ലയിരിന്നിട്ടും.
“ഇനി എന്താണ് നിന്റെ പരിപാടി? എന്‍റെ
വീട്ടിലേക്കു വരൂ. ഭാര്യ, കുട്ടികള്‍ ഇവരെയൊക്കെ കാണാം” ബോട്ടില്‍ നിന്ന് ഇറങ്ങവേ
ഷെമീര്‍ പറഞ്ഞു.
“ഇല്ല ഷെമീര്‍. ഒരു തരത്തിലുള്ള ഔപചാരിക
കൂടിക്കാഴ്ചയ്ക്കും ഞാന്‍ ഇല്ല. അത് കൊണ്ടാണ് നേരിട്ട് ഇവിടെ കടല്‍കരയില്‍ തന്നെ
സന്ധിക്കാം എന്ന് ഞാന്‍ പറഞ്ഞത്. എനിക്ക് സമയം വിലപ്പെട്ടതാണ്. ഔപചാരികതകളില്‍
കളയാനുള്ളതല്ല. വന്നത് പോലെ ഞാന്‍ പൊയ്ക്കൊള്ളാം” അവള്‍ പറഞ്ഞു. നന്ദിസൂചകമായി
അവനെ ആലിംഗനം ചെയ്തിട്ട് അവള്‍ നടന്നകന്നു.
അഴിമുഖത്ത് അവസാനിക്കുന്ന നിളയ്ക്ക് സമാന്തരമായി
റോഡിലൂടെ വിമാനതാവളത്തിലേക്ക് യാത്ര ചെയ്യവേ അവള്‍ വെറുതെ ആലോചിച്ചു സുല്‍ത്താനയുടെ
യാത്ര അഴിമുഖത്ത് അവസാനിക്കാതെ, നിളയിലൂടെ തുടര്‍ന്നിരുന്നുവെങ്കില്‍; അതെ,
നിളയുടെ ഉത്ഭവം തേടി, അവളുടെ ജീവിതപന്ഥാവിലൂടെ തിരിച്ചൊരു യാത്ര. അങ്ങേയൊരു യാത്ര
എവിടെ വരെ തുടരും? നിളയിലെ മണല്‍പുറ്റുകളില്‍ സുല്‍ത്താന പൂണ്ടുപോകുമോ? നിളതീരം
പരിപോഷിപ്പിച്ച ജ്ഞാനികളുടെയും ദാര്‍ശനികരുടെയും ആത്മാക്കളെ സുല്‍ത്താനയുടെ വരവ്
ഉണര്തുമോ?സുല്‍ത്താനയ്ക്കുള്ളില്‍ മത്സ്യഗന്ധിയായ തന്നെ കണ്ട് അവര്‍
അനുരക്തരാകുമോ? അങ്ങനെ നൂറ്റാണ്ടുകള്‍ കൊണ്ട് ശേഖരിക്കപ്പെട്ട ജ്ഞാനത്തിന്റെയും
ദര്‍ശനത്തിന്റെയും ബീജങ്ങള്‍ തന്നില്‍ നിക്ഷേപിക്കപ്പെടുമോ? അത് വഴി ജീവിതത്തോടെ
പ്രേമമല്ലാതെ മറ്റൊന്നുമില്ലാത്ത സര്‍ഗസമ്പന്നരായ ഒരു തലമുറയ്ക്ക് ജന്മം നല്‍കാന്‍
തനിക്കാകുമോ?
No comments:
Post a Comment