Tuesday 15 May 2018

ഈ.മാ. യൌ & ശവം.


ഈ.മാ. യൌവിനെ പറ്റിയുള്ള സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ വായിക്കുന്നതിനിടെയാണ്, അത് ഡോണ്‍ പാലത്തറയുടെ 'ശവം' എന്ന സിനിമയുടെ പകര്‍പ്പാണ് എന്ന മട്ടിലുള്ള ചില അഭിപ്രായപ്രകടനങ്ങള്‍ ശ്രദ്ധിക്കാനിടയായത്. "ശവം" കാണാന്‍ അതെന്നെ പ്രേരിപ്പിച്ചു്‍ ( netflixഇല്‍ ഉണ്ട്).

ഒരു മരണവീട്ടില്‍ നടക്കുന്ന സംഭവങ്ങളെ പറ്റിയുള്ളതാണ് രണ്ടു സിനിമകളും. അതില്‍ ഒതുങ്ങുന്നു രണ്ടിന്റെയും സാമ്യം. സമീപനത്തിലും പ്രമേയത്തിലും അവതരണരീതിയിലും പാത്രസൃഷ്ടിയിലും "ഈ.മാ.യു"വും "ശവ"വും വളരെ വ്യത്യാസപ്പെട്ട് നില്കുന്നു. ശവസംസ്കാരവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ഒരു ഡോക്യു-ഫിക്ഷന്‍ രീതിയില്‍ അവതരിപ്പിക്കുകയാണ് "ശവ"ത്തില്‍. ഇവിടെ സംവിധായകന്‍ ക്യാമറ കൊണ്ട് ഒരു സാക്ഷി ഭാവത്തില്‍ നില്‍ക്കുകയാണ്. ചടങ്ങ് പിടിക്കാന്‍ വരുന്ന വീഡിയോഗ്രാഫറെ പോലെ ( ശവസംസ്കാര ചടങ്ങുകളില്‍ എന്തിനാണ് വീഡിയോ-ഫോട്ടോഗ്രാഫി എന്നത് മനസ്സിലാകാത്ത ഒരു കാര്യമാണ്) . ക്യാമറമാന്‍ പക്ഷെ അകത്തളങ്ങളിലേക്കും പിന്നാമ്പുറചര്‍ച്ചകളികെക്കും പറമ്പിലെ വെള്ളമടി പരദൂഷണങ്ങളിലെക്കും എത്തി നോക്കുന്നുണ്ട്. മരണത്തോട് അനുബന്ധിച്ച ദുഃഖഭാവം വെറും ഭാവ പ്രകടനം ആണെന്ന് വെളിവാകുകയാണ് സിനിമയില്‍. പക്ഷെ, ഒരു ശവസംസ്കാര ചടങ്ങിന്റെ നേര്‍കാഴ്ച എന്നതിനപ്പുറം ഒരു സിനിമ എന്ന നിലയില്‍ "ശവം" സഞ്ചരിക്കാന്‍ ശ്രമിക്കുന്നില്ല.

പക്ഷെ, "ഈ.മാ.യു", അങ്ങനെ ഒരു നേര്‍കാഴ്ച മാത്രമല്ല. സംവിധായകന്റെ ഭ്രമാത്മക കല്പനകളും ഫാന്‍റസിയും യാതാര്‍ത്ഥ്യത്തോടൊപ്പം കൂട്ടികുഴച്ചാണ് ഇവിടെ ആവിഷ്കരിക്കപ്പെടുന്നത്. കടലും കാറ്റും മഴയും കടല്‍കാക്കകളും ഒക്കെയായി ഒരു പ്രത്യേക അന്തരീക്ഷം തന്നെ അവിടെ സൃഷ്ട്ടിക്കപ്പെടുന്നുണ്ട്."ശവ"ത്തില്‍ കഥാപരിസരം അങ്ങനെ ഒരു കഥാപാത്രമായി കടന്നു വരുന്നില്ല. അത് പോലെ, ആഴത്തിലുള്ള ധാരാളം കഥാപാത്രങ്ങളെ സൃഷ്ടിക്കുക വഴി, മനുഷ്യപ്രകൃതിയുടെ വൈവിധ്യമാര്‍ന്നതും വര്‍ണശബളവുമായ ഒരു കാന്‍വാസ് "ഈ.മ.യു" വില്‍ ഉണ്ട്. മരിച്ചു പോയ അപ്പന് ഗംഭീര ശവമടക്ക് നടത്തി തന്‍റെ വാക്ക് പാലിക്കാന്‍ ശ്രമിക്കുന്ന മകന്‍- ഇത് തന്നെ വളരെ റേഞ്ച് ഉള്ള ഒരു കഥാപാത്രമാണ്. അസ്തിത്വത്തിനെ അസംബന്ധ ഭാവങ്ങള്‍ വളരെ രസകരമായി ഇവിടെ കാണിക്കുകയാണ്. അത് പോലെ, irony( കുഴിവെട്ടുകാരന്‍ വേറെ ഒരുത്തന് വേണ്ടി കുഴിച്ച കുഴിയില്‍ തന്നെ വീണു മരിക്കുന്നത്; ഗംഭീര ശവമടക്ക് നടത്താന്‍ ശ്രമിക്കുന്ന മകന്‍ വീട്ടു വളപ്പില്‍ തന്നെ അപ്പനെ അടക്കുന്നത്), surrealism ( അവസാന ഷോട്ടുകളില്‍ സ്വര്‍ഗത്തില്‍ നിന്നും നരകത്തില്‍ നിന്നും നൌകകള്‍ വന്ന്നു ആത്മാക്കളെ കൊണ്ട് പോകുന്നതായി കാണിക്കുന്നത്), magical realism ( ചൂത്കളിക്കാര്‍ എന്ന രീതിയില്‍ വരുന്ന കഥാപാത്രങ്ങള്‍ സ്വര്‍ഗ്ഗതിന്റെയും നരകത്തിന്റെയും ദൂതന്മാര്‍ ആണോ എന്ന് സംശയം ജനിപ്പിക്കുന്നത്), തുടങ്ങിയ ഘടകങ്ങളുടെ സമൃദ്ധമായ ഉപയോഗം "ഈ.മാ.യൌ"വിനെ കൂടുതല്‍ രസകരമാക്കുന്നു. 

കൂടാതെ, ഒരു കലാസൃഷ്ടി കൂടുതല്‍ ഉദാത്തമാകുന്നത് അത് പ്രേക്ഷകമനസ്സില്‍ ഒരു പ്രക്ഷുബ്ധത ആയി നിലകൊള്ളുമ്പോഴാണ്. "ഈ.മ.യു" ആ രീതിയില്‍ ഒരു വിജയമാണ്. അത് ഉളവാക്കിയ മരവിപ്പും സ്തംഭനവും ഇപ്പോഴും എനിക്ക് തിരിച്ചറിയാം. മനുഷ്യാവസ്ഥയുടെ നശ്വരതയെയും ശ്രേഷ്ഠതയെയും പറ്റി നിരവധി ചോദ്യങ്ങള്‍ ഈ സിനിമ ചോദിപ്പിക്കുന്നു. "ശവം" ആ രീതിയില്‍ തികച്ചും മൃതമായ ഒരു പ്രതികരണം ആണ് ഉളവാക്കിയത്.

ലിജോ ജോസ് പല്ലിശേരി ഡോണ്‍ പാലത്തറയില്‍ നിന്നും കടം കൊണ്ടതാണോ അല്ലെയോ എന്നതിനെ പറ്റിയൊന്നും എനിക്ക് പറയാനാവില്ല. ആശയങ്ങള്‍ കടം എടുക്കുന്നതില്‍ നൈതികമായും നിയമപരമായും യാതൊരു തെറ്റുമില്ല. "Ideas have no copyright"

രണ്ടും ആസ്വാദനനിലവാരമുള്ള ചിത്രങ്ങള്‍ തന്നെ. എങ്കിലും, ക്രാഫ്റ്റ് കൊണ്ട് "ഈ.മാ.യു" ഒരല്‍പം മുന്നില്‍ നില്‍ക്കുന്നു.

Sunday 26 March 2017

നഷ്ടപെട്ട ഡയറി


കഴിഞ്ഞ രണ്ടര വര്‍ഷത്തെ ജീവിതമാണ് ഒറ്റയടിക്ക് മാഞ്ഞു പോയിരിക്കുന്നത്. രണ്ടായിരത്തി പതിനാല് നവംബര്‍ മാസത്തിലാണ് ഈ വന്‍നഗരത്തില്‍ എത്തിയത്. അന്ന് മുതല്‍ തുടങ്ങിയ ശീലമാണ് ഡയറിയെഴുത്ത്. വെറുതെ ഒരു ശീലമായി തുടങ്ങിയ എഴുത്താണ്. അത് പിന്നെ ഒരു ഭയങ്കര ഭ്രമമായി മാറി. ഭ്രാന്തമായ എഴുത്തായിരുന്നു പല ദിവസങ്ങളിലും. അതങ്ങനെ ഏകദേശം അഞ്ഞൂറോളം പേജുകള്‍ കവിയുന്ന കുറിപ്പുകള്‍ ആയി  വളര്‍ന്നു. നിധി പോലെ കാത്തു സൂക്ഷിച്ചിരുന്ന ആ ഡയറികുറിപ്പുകള്‍ ആണ് ഇപ്പോള്‍ കാണാതായിരിക്കുന്നത്.

ഞാന്‍ ഒരു എഴുതുകാരനൊന്നും അല്ല. എഴുത്തുകാരന്‍ പോയിട്ട്, ഒരു വായനക്കാരന്‍ പോലുമല്ല. അക്ഷരവിരോധി എന്നൊക്കെ പറയില്ലേ. അതാണ് ഞാൻ . പത്രം പോലും വായിക്കാന്‍ മടി.  ഭാവന, സ്വപ്നം കാണല്‍, ഇതൊക്കെ എനിക്ക് തീരെ  വശമില്ലാത്ത കാര്യങ്ങള്‍ ആയിരുന്നു. നേരെ മുന്നില്‍ കാണുന്ന ജീവിതം വലിയ ആലോചനയും ചിന്തയും ഒന്നുമില്ലാതെ എല്ലാവരും ചെയ്യുന്ന പോലെയൊക്കെ ചെയ്തു ജീവിച്ചു തീര്‍ക്കുക. ഇത്ര ലളിതമായിരുന്നു എന്നെ സംബന്ധിച്ച് കാര്യങ്ങള്‍.

അങ്ങനെ ജീവിതം ജീവിച്ചു തീര്‍ക്കുന്നതിന്റെ ഭാഗമായാണ് ഈ വന്‍നഗരത്തില്‍ എത്തി പെട്ടത്. ഒരു പടുകൂറ്റന്‍ കെട്ടിടം പണിയണം. ഞാന്‍ ഒറ്റയ്ക്കല്ല. ആയിരകണക്കിന് ആളുകള്‍ വേറെയുമുണ്ട്. പണിസാധനങ്ങള്‍ ഒക്കെ കെട്ടിടത്തിന്‍റെ മുകളില്‍ എത്തിക്കുക. അവിടെ നിന്ന് താഴെ ഇറക്കുക. ഇങ്ങനെ കയറ്റവും ഇറക്കവും ആയി ഓരോ ദിവസങ്ങള്‍ കടന്നു പോയി. പണ്ടെങ്ങോ കേട്ട നാറാണത്ത് ഭ്രാന്തന്റെ കഥ അപ്പോഴൊക്കെ ഞാന്‍ വെറുതെ ഓര്‍ത്തു. വെറുതെ കുന്നിന്റെ മുകളില്‍ പാറ ഉരുട്ടികയറ്റുക; അത് അവിടെ നിന്ന് താഴേക്കു ഉരുട്ടിയിടുക. ഇതായിരുന്നല്ലോ മൂപ്പരുടെയും പരിപാടി. അതിങ്ങനെ എല്ലാ ദിവസവും ചെയ്തോണ്ടിരുന്നത്‌ കൊണ്ട് അങ്ങേരെ ഭ്രാന്തന്‍ എന്ന് എല്ലാരും വിളിച്ചു. അപ്പൊ നമ്മളെയും അത് തന്നെ വിളിക്കണ്ടേ. എല്ലാ ദിവസവും ഒരേ കയറ്റവും ഇറക്കവും ആണല്ലോ നമ്മളും ചെയ്യുന്നത്. ഇങ്ങനെ ഒരു ചിന്ത എനിക്ക് പെട്ടെന്ന് വന്നു. എനിക്ക് ഭയങ്കര സന്തോഷവും അഭിമാനവും തോന്നി. എന്‍റെ ജീവിതത്തിലെ ആദ്യത്തെ ചിന്തയായിരുന്നു അത്. നാട്ടില്‍ ആയിരുന്നപ്പോള്‍ ഞാന്‍ ചിന്തിക്കാറെ ഇല്ലായിരുന്നു. വെറുതെ കൂട്ടുകാരുടെ ഒപ്പം കറങ്ങി നടന്നു ആര്‍ത്തുല്ലസിച്ചു നടക്കുമ്പോള്‍ എവിടെയാ ചിന്തയ്ക്ക് നേരം.  വന്‍ നഗരത്തിലെ ഒറ്റപ്പെടലിലും വിരസതയിലും ചിന്തകള്‍ തഴച്ചു വളര്‍ന്നു. എന്തായാലും, ആദ്യമായി തോന്നിയ ആ ചിന്ത വളരെ മഹത്തരമായി എനിക്ക് തോന്നിയത് കൊണ്ടും, അത് അങ്ങനെ മറന്നു കളയാതിരിക്കാന്‍ വേണ്ടിയും ഞാനത് അന്ന് രാത്രി, എന്‍റെ മുറിയില്‍ ഉണ്ടായിരുന്ന ഒരു നോട്ട് ബുക്കില്‍ എഴുതി വെച്ചു. എന്‍റെ ആദ്യത്തെ ഡയറി കുറിപ്പ്.

അന്നെനിക്ക് ലോകം കീഴടക്കിയ തോന്നലായിരുന്നു. ആദ്യമായി, ഞാന്‍ ഒരു കാര്യം സ്വന്തമായി ചിന്തിച്ചു. ആദ്യമായി എന്‍റെ ചിന്ത ഞാന്‍ വാക്കുകളായി പകര്‍ത്തി. അന്ന് എനിക്ക് തോന്നിയ വിജയീഭാവം മുന്‍പെങ്ങും തോന്നിയിട്ടില്ല.  

അങ്ങനെ അതൊരു ശീലമായി. എല്ലാ ദിവസവും അങ്ങനെ മഹത്തരമായ ചിന്തകള്‍ ഉണ്ടായിട്ടൊന്നും അല്ല. മിക്ക ദിവസങ്ങളും വളരെ സാധാരണവും വിരസവും ആയിരുന്നു. എങ്കിലും ഞാന്‍ ഡയറി എഴുതി. എഴുതുമ്പോള്‍ ദിവസം അസാധാരണമാകും. പിന്നെ, എന്‍റെ ഭാഷ സംസാരിക്കുന്ന ആരും തന്നെ അവിടെ ഇല്ലായിരുന്നു. അത് കൊണ്ട്, എന്‍റെ ഭാഷയില്‍ ഡയറി എഴുതുമ്പോള്‍, വല്ലാത്ത ഒരു മനസുഖവും ലഭിച്ചിരുന്നു. ഏതോ ഒരു ആത്മസുഹൃത്തിനോട്‌ മനസ്സ് തുറന്നു സംസാരിക്കുന്നത് പോലെ.

പക്ഷെ ചില ദിവസങ്ങളില്‍, എനിക്ക് ഭയങ്കരമായ ചിന്തകള്‍ ഉണ്ടാകും.  ജോലിയുടെ ഇടയ്ക്കുള്ള വിശ്രമ വേളകളില്‍ ഞാന്‍ പണി നടന്നു കൊണ്ടിരിക്കുന്ന ബഹുനില കെട്ടിടത്തിന്റെ മുകളില്‍ കയറി വെറുതെ ആകാശം നോക്കി കിടക്കും. അത്തരം അവസരങ്ങളില്‍, എനിക്ക് ദൈവത്തിന്റെ സിഗ്നല്‍ നേരിട്ട് കിട്ടുന്നത് പോലെ തോന്നും. ഞാന്‍ ജീവിതത്തെ പറ്റി അങ്ങ് ചിന്തിക്കും. ജീവിതം എന്ന് വെച്ചാല്‍, എന്‍റെ നശിച്ച ജീവിതം അല്ല കേട്ടോ. ഈ ലോകത്തിലെ സര്‍വ ജന്മങ്ങളുടെയും ജീവിതങ്ങള്‍ ഒരുമിച്ചു ചേര്‍ത്ത് വെക്കുമ്പോള്‍ കിട്ടുന്ന ഒരു മഹാ ജീവിതം ഉണ്ടല്ലോ. ഈ പ്രപഞ്ചവും, അതിലെ കോടാനുകോടി ജീവികളുടെയും എല്ലാം ജീവിതം ഉള്‍പ്പെടുന്ന മഹാജീവിതം. അതെന്താണ്? അതെന്തിനാണ്? ഇങ്ങനെയൊക്കെ കുറെ ചിന്തിക്കും. കുറെ കഴിയുമ്പോള്‍ തല വേദനിക്കാന്‍ തുടങ്ങും. എന്തായാലും, ചിന്തിച്ചു കൂട്ടിയതൊക്കെ ഞാന്‍ എഴുതി വെയ്ക്കും. എന്‍റെ ചിന്തകളൊക്കെ ചോദ്യങ്ങള്‍ ആയിരുന്നു. ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍. ജീവിതം ഒരു കടങ്കഥ പോലെ എന്നൊക്കെ ഞാന്‍ എഴുതി വെച്ചു. അപ്പോഴാണ്‌ എനിക്ക് ഈ സാഹിത്യം എഴുതുന്നതിന്റെ ഗുട്ടന്‍സ് പിടി കിട്ടിയത്. ഒന്നും മനസ്സിലാകാതെ വരുമ്പോള്‍, വാക്കുകള്‍ കൊണ്ട് നടത്തുന്ന ഒരു കസര്‍ത്ത് മാത്രമാണ് സാഹിത്യം. അത് കൊണ്ട് ആര്‍ക്കും ഒരു ഉത്തരവും കിട്ടാന്‍ പോകുന്നില്ല. എഴുതുന്ന ആളുടെ സംശയങ്ങളും ചോദ്യങ്ങളും മാത്രമാണ് അത്.

പിന്നെ ഞാന്‍ ആളുകളെ പറ്റിയും ചിന്തിക്കും. കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ആളുകള്‍ ഉറുമ്പുകളെ പോലെ പരക്കം പായുന്നത് കാണാമായിരുന്നു. അവരോടു എനിക്ക് പലപ്പോഴും അനുകമ്പ തോന്നി. പാവങ്ങള്‍. എനിക്ക് തോന്നിയത്, ആരോ ക്രമപ്പെടുത്തി വെച്ചിരിക്കുന്ന ഒരു മത്സരത്തിലെ പങ്കാളികള്‍ ആണ് അവരെന്നാണ്. മത്സരം നിയന്ത്രിക്കുന്നത്‌ തിരശീലയ്ക്ക് പിറകില്‍ നില്‍ക്കുന്നവരാണ്. അവര്‍ കുറച്ചു പേരെ ഉള്ളൂ. പക്ഷെ അവരുടെ നിയന്ത്രണത്തില്‍ ആണ് ലക്ഷകണക്കിന് സാധാരണ ജീവിതങ്ങള്‍. വലിയ മുതലാളില്മാര്‍, വലിയ രാഷ്ട്രീയഅധികാരികള്‍- ഇവരൊക്കെ സ്റ്റേജിനു പിറകില്‍ നിന്ന് കളിക്കുകയാണ്. അവരുടെ കളിയില്‍ പെട്ട്, പാവങ്ങള്‍ കുറെയെണ്ണം ജീവിതം ഹോമിക്കുന്നു. അവര്‍ പോലും അറിയുന്നില്ല അവര്‍ ഒരു വലിയ മത്സരത്തിന്റെ ഭാഗമാണെന്നു. മുതാളിമാര്‍ കല്‍പ്പിക്കുന്നു- ആ കാര്‍ മേടിക്ക്; അവിടെ ഫ്ലാറ്റ് മേടിക്ക്; മക്കളെ ആ സ്കൂളില്‍ ചേര്‍ക്ക്- ഇതൊക്കെ ചെയ്താലേ നിനക്ക് വിലയുണ്ടാകൂ. രാഷ്ട്രീയകാരന്‍ പറയുന്നു- എനിക്ക് അധികാരം താ, നിനക്ക് ഞാൻ വിലയുണ്ടാക്കി  തരാം. നിന്റെ എല്ലാ മോഹങ്ങളും നിരവേറ്റാം. അങ്ങനെ ഇവരുടെ താളത്തിനൊത് തുള്ളി തുള്ളി നശിക്കുന്നു ലക്ഷോപലക്ഷം ജന്മങ്ങള്‍. ലോകത്തിന്റെ മട്ടുപ്പാവില്‍ നിന്ന് നോക്കുമ്പോള്‍ എനിക്ക് ഈ കളികളൊക്കെ വളരെ വ്യക്തമായി കാണാമായിരുന്നു. കളിയില്‍ നശിക്കുന്ന ജനകൂട്ടത്തോട്‌ ഐക്യദാര്‍ഡ്യപ്പെട്ട് ഞാന്‍ ഡയറി കുറിപ്പുകള്‍ എഴുതി. എനിക്ക് അതല്ലേ കഴിയൂ.

ചിന്തകള്‍ അങ്ങനെ കാട് കയറി എനിക്ക് ഭ്രാന്തു പിടിക്കുന്ന പോലെയായി. ചിന്തിച്ച് ചിന്തിച്ച് അവസാനം ഞാന്‍ തന്നെ ശരിക്കും ഉള്ളതാണോ എന്ന് എനിക്ക് തോന്നി തുടങ്ങി. ഞാന്‍ എന്താണ്? ഞാന്‍ ആരാണ്?ഞാന്‍ എന്തിനാ ഇവിടെ ജീവിക്കുന്നത്? നിങ്ങളും ഇതൊക്കെ ഒന്ന് ആഞ്ഞു ചിന്തിച്ചു നോക്ക്. ശരിക്കും വട്ടു പിടിക്കും. അവസാനം നിങ്ങള്‍ക്കും തോന്നും നിങ്ങള്‍ വെറും പുകയാണ് എന്ന്. എനിക്ക് ശരിക്കും അങ്ങനെ തോന്നി തുടങ്ങി. ഞാന്‍ തന്നെ ഒരു ചിന്തയാണ് എന്ന്. രൂപവും ഭാവവും ഒന്നും ഇല്ലാത്ത, പ്രേതം പോലത്തെ ഒരു ചിന്ത. അപ്പോള്‍ ഞാന്‍ എന്‍റെ ഡയറി മറിച്ചു നോക്കും. എന്‍റെ പഴയകാലത്തെ കുറിപ്പുകള്‍ കാണുമ്പോള്‍ എനിക്ക് ഉറപ്പാകും ഞാന്‍ ശരിക്കും ഉണ്ട് എന്ന്. ഞാന്‍ വെറും തോന്നല്‍ അല്ല എന്ന്. അതായത്, ഞാന്‍ ശരിക്കും ഉണ്ട് എന്നതിന്റെ തെളിവായി മാറി എന്‍റെ ഡയറി. എന്‍റെ നിലനില്‍പ്പിന്റെ തെളിവ് നിര്‍മിക്കലായി പിന്നെ എന്‍റെ ഡയറിയെഴുത്ത്.

ചിന്തകളുടെ ആക്കം കൂടി, ഞാന്‍ തന്നെ ഉണ്ടോ എന്ന ഭീകരമായ സംശയാവസ്ഥയില്‍ എത്താന്‍ തുടങ്ങിയപ്പോഴാണ് എനിക്ക് ഒരു തിരിച്ചറിവുണ്ടായത്. ഞാനെന്റെ ശരീരത്തിന്‍റെ മോഹങ്ങള്‍ അവഗണിച്ചു ജീവിക്കുന്നത് കൊണ്ടാകാം , ഒരു അപ്പൂപ്പന്‍ താടി പോലെ എന്‍റെ ജീവിതം പറന്നു പോകുന്നത് പോലെ തോന്നുന്നത്. ജീവിത്തിനു ഒരു ഭാരം വേണം. അതിനു ശരീരത്തിനെ തലോലിക്കണം.  ‘ഒരു പൊക്കിള്‍ച്ചുഴിയിലെ ആനന്ദം’. ഒരു ദിവസത്തെ എന്‍റെ ഡയറികുറിപ്പിന്റെ തലക്കെട്ടാണ്. ഒരു ദിവസം ലോക്കല്‍ ട്രെയിനില്‍ പോകുമ്പോള്‍, എന്‍റെ എതിര്‍വശത്ത് നിന്ന ഒരു സ്ത്രീയുടെ സാരിയുടെ സ്ഥാനം കാറ്റടിച്ചു തെറ്റുന്നു. മനോഹരമായ ഇളം വയറും, മാദകത്വം തുളുമ്പുന്ന പൊക്കിള്‍ചുഴിയും ഒരു നോക്ക് ഞാന്‍ കാണുന്നു. അവളുടെ മിഴികളേക്കാള്‍ മനോഹരമായ പൊക്കിള്‍ചുഴി. ലോക്കല്‍ ട്രെയിനിലൂടെ ഓടുന്ന മുഴുവന്‍ വൈദ്യുതിപ്രവാഹവും എന്നിലൂടെ കടത്തി വിട്ടത് പോലെയുള്ള അവസ്ഥയിലായിരുന്നു ഞാന്‍. അത്ര തീവ്രമായ ഒരു വികാരതള്ളിച്ച എനിക്ക് ആദ്യമായിരുന്നു. ആ സ്ത്രീ അടുത്ത സ്റ്റേഷനില്‍ ഇറങ്ങി. ഞാന്‍ അവരെ പറ്റി ഓര്‍ത്തു കൊണ്ടേയിരുന്നു. അന്ന് രാത്രി ഞാന്‍ കണക്കിന് മദ്യപിച്ചു. എന്നിട്ട് ഞാന്‍ റോഡില്‍ കിടന്നു കുറെ തുള്ളി. പരബ്രഹ്മത്തില്‍ അലിയുന്ന തോന്നല്‍. റോഡില്‍ കിടന്നു ബഹളം വെച്ചതിനു എനിക്ക് അന്ന് പോലീസിന്റെ തല്ലും കിട്ടി. പക്ഷെ, എനിക്ക് അന്ന് എല്ലാം ആനന്ദം ആയിരുന്നു.

പ്രണയം എന്നത് ജീവിതത്തിനു ഭാരം നല്‍കുന്ന ഒരു നല്ല തോന്നലാണ്. ആ ഒരു ചിന്തയും എനിക്ക് അന്നുണ്ടായി. ജീവിതത്തില്‍ പിന്നെ വേറെ ഒന്നും ഉണ്ടാകില്ല. പ്രണയം. പ്രണയം മാത്രം. അത് മനസ്സില്‍ തോന്നാന്‍ കഴിഞ്ഞതില്‍ ഞാന്‍ അനുഗ്രഹീതനാണ്.

പിന്നെ എന്താണ്? ഞാന്‍ മറ്റൊന്നും ഓര്‍ക്കുന്നില്ല. മറന്നു പോകുന്നതിനു മുന്‍പ്, ഓര്‍മയില്‍ ഉള്ളതൊക്കെ വാരി കൂട്ടി എഴുതുന്നതിന്റെ ശ്രമമാണ്.ഞാന്‍ ജീവിച്ച മുപ്പത് മാസങ്ങള്‍ എന്‍റെ ജീവിതത്തില്‍ നിന്ന് ചീന്തിയെടുത്ത പ്രതീതിയാണ് എനിക്ക് ഡയറി നഷ്ടപെട്ടപ്പോള്‍ ഉണ്ടായത്. ഞാന്‍ യഥാര്‍ത്ഥത്തില്‍ ഉണ്ടായിരുന്നു എന്നും, എന്‍റെ ജീവിതത്തിലെ സംഭവങ്ങളും അനുഭവങ്ങളും എന്‍റെ മനസ്സിന്‍റെ ഭാവനസൃഷ്ടികളോ, കല്പനകാളോ അല്ലെന്നും, അവയൊക്കെ യഥാര്‍ത്ഥത്തില്‍ അരങ്ങേറിയതാണെന്നും എനിക്ക് തന്നെ എന്നെ ബോധ്യപ്പെടുത്താന്‍ ഉള്ള തെളിവായിരുന്നു അവ. അവ നഷ്ടപ്പെട്ടതോടെ, അത്രയും കാലത്തെ എന്‍റെ നിലനില്‍പ്പ്‌ സംശയാതീതം അല്ലാതായി തീര്‍ന്നിരിക്കുകയാണ്.

മറവിക്ക് എതിരെ ഉള്ള ഒരു പോരാട്ടം കൂടിയാണല്ലോ ജീവിതം. മറവി കാര്‍ന്നു തിന്നുന്നതിന് മുന്‍പ് ഞാന്‍ എന്‍റെ ജീവിതം പുനര്‍നിര്‍മിക്കട്ടെ.  അല്ലെങ്കിലും സ്വജീവിതത്തെ അനശ്വരതയിലേക്ക് പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങള്‍ ആണല്ലോ ഡയറിഎഴുത്ത് പോലെയുള്ള സ്മാരകശിലാ നിര്‍മാണങ്ങള്‍. എന്നെ പോലെ ഒരു നിര്‍മാണ തൊഴിലാളി തന്‍റെ ജീവിതം അനശ്വരമാക്കാന്‍ ശ്രമിക്കുന്നതില്‍ തെറ്റുണ്ടോ?
എന്തായാലും എനിക്ക് വലിയ ദുഖവും നിരാശയും ഉണ്ട്. എത്രയൊക്കെ ശ്രമിച്ചാലും, കുറെയൊക്കെ ചിന്തകള്‍ മറവിയുടെ ചിതലാക്രമണത്തില്‍ നശിക്കും. അദൃശ്യനായ, ഒരു സാങ്കല്‍പ്പിക വായനക്കാരനെ ഉദ്ദേശിച്ചാണ് ഞാന്‍ ഒരോ ഡയറികുറിപ്പും എഴുതിയത്. സഹൃദയനായ ഒരു വായനക്കാരന്‍റെ കൈയില്‍ ആണ് എന്‍റെ നഷ്ടപെട്ട ഡയറി കിട്ടുന്നതെങ്കില്‍, എന്‍റെ എളിയ ജീവിതം ധന്യമായി. ഇനി അതല്ല, ഏതെങ്കിലും അക്ഷരവിരോധി അത് തൂക്ക് വിലയ്ക്ക് വിറ്റാലോ?
അങ്ങനെയെങ്കില്‍ അങ്ങനെ.
എന്‍റെ ചിന്തകള്‍ തൂക്കിലേറ്റപ്പെടട്ടെ;
എന്‍റെ ജീവിതം റീ-സൈക്കിള്‍ ചെയ്യപ്പെടട്ടെ;
അവസാനം, എല്ലാം പൊടിയും ചാരവും ആകാനുള്ളതാണല്ലോ.


Sunday 27 November 2016

അംബരചുംബനം


 “ചുംബനം കൊണ്ടാണോ നീ മനുഷ്യപുത്രനെ ഒറ്റികൊടുക്കുന്നത്” യേശു ക്രിസ്തു യൂദാസിനോട്‌ ചോദിക്കുന്നതാണ്. ചുംബനം കൊണ്ടും വഞ്ചിക്കാം എന്ന് സുവിശേഷം രേഖപ്പെടുത്തുന്നു. പക്ഷെ ചുംബനം കൊണ്ട് കൊല്ലാന്‍ പറ്റുമോ? ചുംബിച്ച് ചുംബിച്ച്, ആനന്ദത്തിന്റെ പാരമ്യത്തിലേക്ക് ഒരാളെ കയറ്റി, ഉമ്മകളുടെ ഊക്കോടെ അവിടെ നിന്ന് തള്ളിയിട്ട് കൊല്ലുക. അത് സാധ്യമാണോ? സാധ്യമാണ്.

അത് കൊണ്ടാണല്ലോ പതിനാലാം നിലയുടെ മുകളില്‍ നിന്ന് അവള്‍ താഴേക്കു വീഴുന്ന സ്വപ്നം അവന്‍ വീണ്ടും കണ്ട് ഞെട്ടിയുണര്‍ന്നത്. ഒരു തൂവല്‍ കഷ്ണത്തിന്റെ ശാന്തതയോടെ ആയിരുന്നു അവളുടെ പതനം. പൂര്‍ത്തിയാകാതെ പോയ ചുംബനത്തിന്റെ വേദനയോടെ അവളുടെ ചുണ്ടുകള്‍ അപ്പോഴും വിടര്‍ന്നിരുന്നു. ഇനി കിട്ടാനുള്ള ഉമ്മകള്‍ക്കു വേണ്ടി  അവളുടെ ഉടല്‍ അപ്പോഴും വിറയ്ക്കുന്നുണ്ടായിരുന്നു.  

അവന്‍ കിടന്ന കട്ടിലും വിറയ്ക്കുന്നുണ്ടായിരുന്നു. ആ ലോഡ്ജ് മുറിയുടെ സമീപത്തുള്ള റെയില്‍വേ പാളത്തിലൂടെ എപ്പോള്‍ ട്രെയിന്‍ പോകുമ്പോഴും ഭൂകമ്പത്തില്‍ എന്ന പോലെ ചെറിയ വിറയല്‍ ഉണ്ടാകും. സമയം രാത്രി രണ്ടര. മൊബൈലിന്റെ സ്ക്രീനില്‍ അവന്‍ കണ്ടു. ഇന്നിനി ഉറക്കം നടക്കില്ല. ആ ദുസ്വപ്നതിന്റെ ആഘാതം അങ്ങനെയാണ്. മുഷിഞ്ഞ ചിന്തകളും ഓര്‍മ്മകളും ഒരു വാഷിംഗ്‌ മെഷിനില്‍ എന്ന പോലെ മനസ്സില്‍ കിടന്നു കറങ്ങി നുരഞ്ഞു പൊന്തും. ഒരു സിഗരറ്റും കത്തിച്ചു കൊണ്ട് അവന്‍ മുറിയില്‍ നിന്ന് പുറത്തേക്ക് ഇറങ്ങി. വലിയ പ്രകമ്പനത്തോടെ ഒരു ഗുഡ്സ് ട്രെയിന്‍ കടന്നു പോയ്ക്കൊണ്ടിരിക്കുകയായിരുന്നു. ട്രെയിനിന്റെ അവസാനം ഇരുന്നു പച്ച സിഗ്നല്‍ കാണിച്ചു കൊണ്ടിരുന്ന ഗാര്‍ഡ് തന്നെ ഒരു നിമിഷം നോക്കിയത് പോലെ അവനു തോന്നി. അയാളുടെ സ്വകാര്യതയെ ഓര്‍ത്തു അവനു കടുത്ത അസൂയ തോന്നി.  വാഗണുകള്‍ ഗര്‍ഭം ധരിച്ചിരിക്കുന സത്യങ്ങളുടെ ശൃംഘലയിലെ ഒരു കണ്ണിയായി, ലോകത്തിനു നേരെ പച്ച സിഗ്നല്‍ വീശി, ഉറക്കത്തിലുള്ളവരെയെല്ലാം ഉണര്‍ത്തി, യാത്ര ചെയ്യുന്ന ഗാര്‍ഡ് ഒരു പ്രാവചക ദൌത്യം അല്ലേ നിര്‍വഹിക്കുന്നത്. അത് പോലെ യാത്ര ചെയ്യണം. കൂട്ടിനു അവളും വേണം. ഗാര്‍ഡ് റൂമിന്റെ പരമമായ സ്വകാര്യതയില്‍, അവര്‍ തീര്‍ക്കുന്ന ചുംബനങ്ങളുടെ പ്രകമ്പനത്തില്‍ ലോകം മുഴുവന് വിറയ്ക്കണം.ജീവിതത്തെ പറ്റി വേറെ ഒന്നും ഓര്‍ക്കാതെ അവളുടെ നിശ്വാസം ശ്വസിച്ചും ചുണ്ടുകള്‍ ഭക്ഷിച്ചും അനന്തതയിലേക്ക് യാത്ര ചെയ്തു കൊണ്ടേയിരിക്കണം.

അല്ലെങ്കില്‍, ആളൊഴിഞ്ഞ ഒരു സിനിമ തിയേറ്ററില്‍, വിശ്വവിഖ്യാതമായ ചുംബനരംഗങ്ങള്‍(അതും ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ്) മാത്രം വെട്ടിയെടുത്തു കോര്‍ത്തിണക്കിയ റീലുകള്‍ ഓടിക്കുന്ന പ്രോജക്റ്റര്‍ റൂമിന്റെ സ്വകാര്യതയില്‍ അവള്‍ക്കൊപ്പം ഇരിക്കണം. അങ്ങനെയുള്ള ആ സിനിമ പറുദീസയുടെ അഭ്രപാളിയില്‍ അവരുടെ ചുംബനങ്ങളുടെ നിഴലുകള്‍ പതിയണം.

ഉറക്കമില്ലാത്ത ശപിക്കപെട്ട രാത്രി തള്ളി നീക്കാന്‍ ഇങ്ങനെ ഓരോ ഫാന്ടസികള്‍ അവന്‍ നിര്‍മിച്ചു കൊണ്ടേയിരുന്നു. എത്തിനോട്ടക്കാരുടെയും സദാചാരകുറുവടികളുടെയും കണ്ണുകള്‍ വെട്ടിച്ചു അവര്‍ ഒപ്പിച്ചെടുത്ത നൂറുകണക്കിന് ചുംബനങ്ങളുടെ സ്മരണകള്‍ നക്ഷത്രങ്ങള്‍ പോലെ അവന്റെ മുന്നില്‍ ചിതറി വീണു. ഏതു പ്രവര്‍ത്തിയാണ് ഒരേ സമയം രണ്ടു പേര്‍ ഒരുമിച്ചു ഒരു പോലെ ചെയ്യുമ്പോള്‍ ഇരു കൂട്ടര്‍ക്കും ഒരു പോലത്തെ സ്വര്‍ഗീയ അനുഭൂതി പകര്‍ന്നു നല്‍കുന്നത്? അത് ചുംബനം അല്ലാതെ മറ്റെന്താണ്?ഒരു ചുംബനത്തിന്റെ പാരസ്പര്യം, അതിലുള്ള കൊടുക്കല്‍-വാങ്ങല്‍, അതില്‍ അടങ്ങിയിരിക്കുന്ന വന്യതയുടെയും ആര്‍ദ്രതയുടെയും കൃത്യമായ സങ്കലനം- ഇതൊക്കെ മറ്റു ഏത് മനുഷ്യപ്രവര്‍ത്തിക്ക് അവകാശപ്പെടാനാകും. ചുംബനങ്ങളുടെ മഹനീയത തിരിച്ചറിഞ്ഞ അവര്‍, അതില്‍ മാത്രം ഏര്‍പ്പെട്ടു കൊണ്ടേയിരുന്നു. അവര്‍ക്കിടയിലെ ഏറ്റവും ശക്തവും സത്യാസന്ധവുമായ സംഭാഷണം അതായിരുന്നു. വലിച്ചുവാരി തിന്നും പരദൂഷണം പറഞ്ഞും വികലമാക്കിയ ചുണ്ടുകള്‍ക്ക് അവര്‍ ചെയ്യുന്ന ശുദ്ധിക്രിയയായിരുന്നു ഓരോ ചുംബനവും.അധരങ്ങള്‍ കവിളുകളില്‍ പതിയുമ്പോള്‍, ആ നനുനനുത്ത ഒട്ടലില്‍ ഭൂതവും ഭാവിയും എല്ലാം ഇല്ലാതാകുന്നു. ആ നനവില്‍ എല്ലാം വിസ്മൃതമാകുന്നു. മനസ്സില്‍ ചിന്തകളുടെ കെട്ടുപിണച്ചില്‍ ഇല്ല. ക്രോധവിധ്വേഷങ്ങളില്ല. ആസക്തികളില്ല. ചുണ്ടുകൾ ഒട്ടുമ്പോൾ രണ്ട് ആത്മാക്കള്‍ പരസ്പരം ഒട്ടുന്നു. പുറം ലോകം അവിടെ ബഹിഷ്കൃതമാകുന്നു. പ്രഭാതത്തിലെ മഞ്ഞു തുള്ളി പോലെ നിര്‍മലമാകുന്നു മനസ്സ്. ചെറുതെങ്കിലും ആ നിമിഷങ്ങള്‍ എത്ര ധന്യം.


“ചുട്ട അടികള്‍ക്ക് പകരം ചൂടുള്ള ഉമ്മകള്‍ ആയിരുന്നു കിട്ടിയതെങ്കില്‍ ചിലപ്പോള്‍ ഹിറ്റ്ലര്‍ ഉണ്ടാകില്ലായിരുന്നു” ഒരിക്കല്‍ അവള്‍ അങ്ങനെ പറഞ്ഞപ്പോള്‍, ചുംബനത്തിന്റെ രാഷ്ട്രീയമാനത്തെ പറ്റിയും അവന്‍ ചിന്തിച്ചു. അതെ, ചിലപ്പോള്‍ ചുംബനം ഒരു സമരമുറയും ആകാം.

അധരപൂജയുടെ ശ്രീകോവില്‍ തേടി അവര്‍ ഒരിക്കല്‍ എത്തിപെട്ടത് ഒരു പതിനാലാം നിലയിലാണ്. പണി പകുതിയാക്കി ഉപേക്ഷിക്കപെട്ട, നഗരത്തിനു നടുവില്‍ ഒരു പ്രേതാലയം പോലെ വളര്‍ന്നു നിന്ന ഒരു ശപിക്കപെട്ട കെട്ടിടത്തിന്റെ പതിനാലാം നില. മെറ്റലിന്റെയും സിമെന്റിന്റെയും രൂക്ഷ ഗന്ധം തങ്ങി നിന്ന ആ പതിനാലാം നില അവര്‍ക്ക് സ്വകാര്യതയുടെ ഒരു ഭൂഘണ്ഡം ആയി. ദൂരെ നഗരം വികൃതവും മലിനവും ആയി വികസിച്ചു കിടക്കുന്നത് അവര്‍ക്ക് കാണാമായിരുന്നു. ശവങ്ങളെ മാത്രം ചുംബിച്ചു ശീലിച്ച ഒരു നാഗരികത പിന്നെ എങ്ങനെ വികസിക്കും? അവിടെ, ആ പതിനാലാം നിലയില്‍, കെട്ടിടങ്ങളേയും, കടലിനെയും കടല്‍ കാക്കകളെയും, അസ്തമയ സൂര്യനെയും സാക്ഷിയാകി അവര് ചുംബിച്ചു. ഭൂമിയിലും ആകാശത്തിലും അല്ലാത്ത ആ ത്രിശങ്കുവില്‍ അവര്‍ സ്വര്‍ഗം സൃഷ്ടിച്ചു. ഇടിനിടെയില്‍ എപ്പോഴോ ആണ്, പിന്നീടുള്ള അവന്റെ രാത്രികള്‍ ദുരിതമാക്കുന്ന ആ ദുസ്വപ്നതിനു നിദാനമായ അവളുടെ വീഴ്ച ഉണ്ടാകുന്നത്. കാലിടറിയുള്ള അബദ്ധമാണോ, അതോ പൂര്‍ണമായ നിറവ് തോന്നിയ ഒരു നിമിഷത്തില്‍ അവള്‍ തന്നെ എടുത്തു ചാടിയതാണോ എന്ന് കൃത്യമായി പറയാനാവുന്നില്ല. അതോ, കോടതിയും പോലീസുമൊക്കെ നിരന്തരം പറഞ്ഞത് പോലെ, അവന്‍ അവളെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ തള്ളിയിട്ടതാണോ എന്നും അറിയില്ല. സത്യത്തെ എപ്പോഴും ജയിപ്പിക്കാന്‍ കിണഞ്ഞു ശ്രമിക്കുന്ന രാഷ്ട്രത്തിന്റെ സേവകര്‍ അങ്ങനെ വെറുതെ കള്ളം പറയുമോ. ഒന്നിനും വ്യക്തതയില്ല. ഏതായാലും, കമ്പിയും മണലുമൊക്കെ കൂട്ടിയിട്ടിരുന്ന തറയിലിടിച്ചു അവളുടെ തലച്ചോര്‍ ചിന്നിചിതറുമ്പോഴും, അവളുടെ സ്മൃതികോശങ്ങള്‍ അവസാനത്തെ ചുംബനത്താല്‍ തരളിതമായിരുന്നു.

വിചാരണയും തടവും ഒക്കെ കഴിഞ്ഞു അവസാനം സംശയത്തിന്റെ അനൂകൂല്യത്തില്‍ കുറ്റവിമുക്തനാക്കിയപ്പോഴേക്കും, യൌവനവും പ്രേമവും കൊണ്ട് ജ്വലിച്ചിരുന്ന അവന്റെ മനസ്സ് വെറും യന്ത്രമായി മാറി. ദുസ്വപ്നങ്ങളുടെ കൊതുകുകടികള്‍ അസ്വസ്ഥമാക്കുന്ന രാത്രികള്‍ തള്ളി നീക്കാന്‍ അവന്‍ ഫാന്ടസികള്‍ മെനഞ്ഞു കൊണ്ടേയിരുന്നു. ഗുഡ്സ് വാഗണുകളിലും സിനിമ പരുദീസകളിലും തനിക്ക് ചേരുന്ന ഒരു ചുണ്ട് അന്വേഷിച്ചു അവന്‍ അലഞ്ഞു.

ശപിക്കപെട്ട ആ കെട്ടിടം ശാപമോക്ഷം നേടി, നിയോണ്‍ പ്രഭയില്‍ കുളിച്ചു നില്‍ക്കുന്ന ഒരു അംബരചുംബിയായി വളര്‍ന്നതും അവനു അവിടെ നിന്ന് കാണാമായിരുന്നു. അവളെ ബലികഴിച്ച് നേടിയ ശാപമോക്ഷത്തില്‍ വളര്‍ന്ന ആ അംബരച്ചുംബിയില്‍ നിരവധി ചുംബനങ്ങളും ഭോഗങ്ങളും അണമുറിയാതെ അരങ്ങേറി കൊണ്ടിരുന്നു. അതിന്‍റെ പതിനാലാം നിലയിലെ കുളിമുറിയില്‍ പെട്ടെന്ന് ഒരു ബള്‍ബ് കത്തി.  ദിക്കുകളെ പ്രകമ്പനം കൊള്ളിക്കുന്ന തരത്തില്‍ ഫ്ലഷ് പ്രവര്‍ത്തിക്കുകയും, വലിയ സീല്ല്ക്കാര ശബ്ദത്തോടെ മലിന ജലം അഗാധങ്ങളിലെക്ക് നിപതിക്കുകയും ചെയ്തു. “Urban Heights” എന്ന പ്രഭയോടെ ആ കെട്ടിടം അവന്റെ നേരെ പല്ലിളിച്ചു.

തൊട്ടു മുന്‍പിലെ സ്ട്രീറ്റ് ലംബിനു ചുറ്റും വട്ടം കൂടി കറങ്ങുന്ന ഈയാംപാറ്റ കൂട്ടം അവനെ കൂടുതല്‍ അസ്വസ്ഥനാക്കി. അതിലൊരെണ്ണം, ഇണയെ ഉപേക്ഷിച്ചു അവന്റെ മുന്നില്‍ പറന്നിറങ്ങി. വല്ലാത്ത ദേഷ്യത്തോടെ, അവന്‍ സിഗരറ്റ് കുറ്റി അതിന്‍റെ മാറിലേക്ക് ആഞ്ഞു കുത്തി. തന്‍റെ ചങ്കിലെ പൊള്ളല്‍ മറ്റൊരു ജീവിയിലേക്ക്‌ പകര്‍ന്നു കൊടുത്തതിന്റെ ആശ്വാസത്തില്‍ അവന്‍ മടങ്ങി. ദുസ്വപ്നതിന്റെ അടുത്ത റീലിനുള്ള സമയമായിരുന്നു.

  

Friday 25 November 2016

ഏകീകൃത സിവില്‍ നിയമം: ഭരണഘടനാപരമായി പരിഷ്ക്കാരമാവാം; പക്ഷേ വൈവിധ്യങ്ങള്‍ ഇല്ലാതാക്കിക്കൊണ്ടാവരുത്

ഏകീകൃത സിവില്‍ നിയമം ഏര്‍പ്പെടുത്തുന്നതിനെ സംബന്ധിച്ച് ലോ കമ്മിഷന്‍ ഓഫ് ഇന്ത്യ പുറപ്പെടുവിച്ച ചോദ്യോത്തരി (http://lawcommissionofindia.nic.in/questionnaire.pdf) പൂരിപ്പിച്ചു നല്‍കേണ്ട സമയം ഈ ആഴ്ച കൊണ്ട് തീരുകയാണ്. ലോ കമ്മിഷന്‍ നടപടിയുടെ പശ്ചാത്തലത്തില്‍, ഏകീകൃത സിവില്‍ നിയമത്തിന്റെ ആവശ്യകതയെ പറ്റി ഒരു ചര്‍ച്ച, നിയമരംഗത്തെ പരിഷ്ക്കാരങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായ 'സിറ്റിസണ്‍സ് ഫോര്‍ കോണ്‍സ്റ്റിറ്റ്യൂഷണല്‍ ഗവേണന്‍സ് '((Citizens for Constitutional Governance), നടത്തുകയുണ്ടായി. എറണാകുളത്തെ തെയോസോഫിക്കല്‍ സൊസൈറ്റിയുടെ ഹാളില്‍ വെച്ച് നടത്തപ്പെട്ട ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞു വന്ന പ്രധാന ആശയങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.]

ഏകീകൃത സിവില്‍ നിയമം എല്ലാകാലത്തും ഒരു വിവാദ വിഷയം തന്നെയാണ്. വെറും ഒരു നിയമപ്രശ്‌നം എന്നതിനേക്കാള്‍ ഒരു രാഷ്ട്രീയ വിഷയമായാണ് അതിനെ സംബന്ധിച്ച ചര്‍ച്ചകള്‍ രൂപാന്തരപ്പെടുന്നത്. ഭരണഘടനയുടെ നിര്‍ദേശക തത്വങ്ങളില്‍ ഒന്നായി ഏകീകൃത സിവില്‍ നിയമം കൊണ്ട് വരണം എന്ന് നിഷ്കര്‍ഷിക്കുന്നുണ്ടെങ്കിലും, ബഹുസ്വരതയുടെയും വൈവിധ്യങ്ങളുടെയും ഒരു രാഷ്ട്രത്തില്‍ എങ്ങനെ അത് പ്രായോഗികമായി നടപ്പിലാക്കാം എന്നത് ലളിതയുക്തികള്‍ കൊണ്ട് വിശദീകരിക്കുക പ്രയാസമാണ്. പ്രത്യേകിച്ച്, മതവിശ്വാസങ്ങള്‍ക്ക് ശക്തമായ വേരോട്ടമുള്ള ഒരു സമൂഹത്തില്‍. അതുകൊണ്ട് തന്നെ, മതപരമായ വ്യക്തിനിയമങ്ങളെ അപ്പാടെ മാറ്റിമറിക്കാതെ, അവയില്‍ നിലനില്‍ക്കുന്ന പോരായ്മകള്‍ പരിഷ്‌കരിക്കുന്നതിന് വേണ്ടിയുള്ള ഇടപെടല്‍ മാത്രം നിയമനിര്‍മാണത്തിലൂടെ നടത്തുക എന്ന ഒരു സന്തുലിത നിലപാടാണ് ഇത് വരെയുള്ള ഭരണകൂടങ്ങള്‍ തുടര്‍ന്നുകൊണ്ട് പോന്നത്.

അതില്‍ നിന്ന് വിഭിന്നമായ ഒരു നിലപാടാണ് ബിജെപി സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്ന ആശയം. മതപരമായ വ്യക്തി നിയമങ്ങളിലുള്ള വ്യത്യസ്തതകള്‍ എല്ലാം മായ്ച്ചു കളഞ്ഞു കൊണ്ട്, എല്ലാവര്‍ക്കും ഒരുപോലെ ബാധകമായ ഒരു സിവില്‍ നിയമം ഏര്‍പ്പെ്ടുത്തുക എന്ന ആശയം പ്രത്യക്ഷത്തില്‍ ആകര്‍ഷണകമായി അനുഭവപ്പെടാം. കാരണം, ഭരണഘടനാ മൂല്യങ്ങലായ സമത്വവും തുല്യതയും, മതപരമായ വ്യതസ്തതകള്‍ ഇല്ലാതാക്കുന്നതിലൂടെ, സാധ്യമാകും എന്ന ധാരണയാണ്. പക്ഷെ, കൂടുതല്‍ സൂക്ഷ്മമായ ഒരു അവലോകനത്തില്‍, അതൊരു മിഥ്യാധാരണയാണെന്ന് വ്യക്തമാകും.

സിവില്‍ നിയമങ്ങള്‍ എന്നത് കൊണ്ട് ഉദേശിക്കുന്നത് ഒരു വ്യക്തിയുടെ സിവില്‍ അവകാശങ്ങളെ സംബന്ധിക്കുന്ന നിയമങ്ങളാണ്. വ്യക്തികള്‍ തമ്മിലുള്ള ഇടപെടലുകളിലൂടെ ഉത്ഭവിക്കുന്നതാണ് സിവില്‍ നിയമങ്ങള്‍. അതായത്' കച്ചവടം, കരാര്‍, വസ്തു ഇടപാടുകള്‍, ജോലി, സേവനം, കുടുംബ, വിവാഹബന്ധങ്ങള്‍ മുതലായവയിലൂടെ ഉത്ഭവിക്കുന്നതാണ് സിവില്‍ അവകാശങ്ങളും കടമകളും. ഇവയില്‍, കുടുംബവിവാഹ ബന്ധങ്ങള്‍ ഒഴികെയുള്ള, മറ്റെല്ലാ മേഖലകളിലും ഒരു ഏകീകൃത സിവില്‍ നിയമം നിലവില്‍ ഉണ്ട്. കരാറും വ്യാപാരവും ജോലിയും ധനവിനിമയവും സംബന്ധിച്ച സിവില്‍ നിയമങ്ങള്‍ എല്ലാ പൌരന്മാര്‍ക്കും ഒരു പോലെ ബാധകമാണ്. അതിനാല്‍ പരിമിതമായ തരത്തില്‍ ഇവിടെ ഒരു ഏകീകൃത സിവില്‍ കോഡ് നിലവിലുണ്ട്.

എന്നാല്‍, കുടുംബബന്ധങ്ങളില്‍ നിന്ന് ഉത്ഭവിക്കുന്ന സിവില്‍ നിയമങ്ങള്‍, അതായത് വിവാഹം, വിവാഹമോചനം, ജീവനാംശം, പിന്തുടര്‍ച്ചാവകാശം മുതലായവയെ സംബന്ധിച്ച നിയമങ്ങള്‍ ഓരോ വ്യക്തിയുടെയും മതവിശ്വാസം അടിസ്ഥാനപ്പെടുത്തി വ്യത്യസ്തമാണ്. മതവിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വ്യക്തിനിയമങ്ങള്‍ക്ക് അംഗീകാരം നല്കുന്നത് ഒരു ആധുനിക മതേതര രാഷ്ട്രത്തിന് ചേര്‍ന്നതല്ല എന്ന ഒരു വാദം ഉന്നയിക്കപ്പെടാറുണ്ട്. രാഷ്ട്രത്തിന്റെ പരമാധികാരത്തിന്റെ ചിഹ്നമായ നിയമത്തില്‍ മതവിശ്വാസം കലരുന്നത്, രാഷ്ട്രവും മതവും തമ്മിലുള്ള വേര്‍തിരിരിവിനെ ഇല്ലാതാക്കുന്നു എന്നാണ് വാദം. തത്വത്തില്‍ ഈ വാദത്തിനു ബലമുണ്ട് എന്ന് പറയാമെങ്കിലും, സാമൂഹിക യാഥാര്‍ഥ്യങ്ങളുമായി തീരെ ബന്ധമില്ലാത്ത ഒന്നാണത്. രാഷ്ട്രം എന്നത് ശൂന്യതയില്‍ നിലനില്‍ക്കുന്ന ഒരു അമൂര്‍ത്ത സങ്കല്‍പ്പം അല്ലല്ലോ. അത് വിചാരവും വികാരവും ഉള്ള നിരവധി മനുഷ്യരുടെ ഒരു സമ്മേളനമാണ്. ജനങ്ങളുടെ ചിന്താമണ്ഡലത്തെ വളരെയധികം സ്വാധീനിക്കുന്ന മതവിശ്വാസങ്ങളെ കണക്കിലെടുക്കാതെ നിയമനിര്‍മാണം നടത്തുന്നത് പ്രായോഗികമല്ല.


കുടുംബജീവിതം എന്നത് ഒരാളുടെ സാംസ്‌കാരികപശ്ചാത്തലവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ്. ഒരാള്‍ വിശ്വസിക്കുന്ന മതം അയാളുടെ കുടുംബജീവിതത്തെ വളരെയധികം രൂപപ്പെടുത്തുന്നു. ഉദാഹരണത്തിന്, ഇസ്ലാം മതം വിവാഹത്തെ ഒരു സിവില്‍ ഉടമ്പടി പോലെ കാണുമ്പോള്‍, ക്രിസ്തുമതത്തില്‍ വിവാഹം ദൈവനിശ്ചയത്താല്‍ നടത്തപ്പെടുന്ന ഒരു കൂദാശയാണ്; ഹിന്ദുമതത്തില്‍ അത് ജന്മജന്മാന്തരങ്ങാളായി നിലനില്‍ക്കേണ്ട ഒരു ബന്ധമാണ്. അതുപോലെ തന്നെ, വിവാഹമോചനം, സ്വത്തുവിഭജനം, ദത്തെടുക്കല്‍ മുതലായ കാര്യങ്ങളിലൊക്കെ ഓരോ മതത്തിനും അതിന്റെ്തായ കാഴ്ചപ്പാടുണ്ട്. ഇതില്‍ ഇതാണ് ശരി ഇതാണ് തെറ്റ് എന്നൊന്നും വസ്തുനിഷ്ഠമായി പറയാന്‍ സാധിക്കില്ല. വിവിധ സംസ്‌കാരങ്ങളുടെ വൈവിധ്യങ്ങള്‍ ആണ് അവിടെ കാണാന്‍ സാധിക്കുന്നത്. ഇവയിലുള്ള ആത്യന്തികമായ ശരിതെറ്റുകളുടെ കണക്കെടുപ്പ് അനാവശ്യവും അസാധ്യവുമാണ്. അതുകൊണ്ടാണ്, കുടുംബബന്ധങ്ങളില്‍ നിന്ന് ഉടലെടുക്കുന്ന അവകാശങ്ങള്‍ നിര്‍ണയിക്കാന്‍, മതപരമായ വ്യക്തിനിയമങ്ങളെ അനുവദിച്ചത്. മതവിശ്വാസവുമായി ബന്ധപ്പെട്ട ഒരാളുടെ സാംസ്‌കാരികപൈതൃകം നിലനിര്‍ത്താന്‍ വ്യക്തികള്‍ക്ക് അതുമൂലം കഴിയുന്നു. വിവിധ സമൂഹങ്ങള്‍ക്ക് രാഷ്ട്രത്തില്‍ അന്യതാബോധം അനുഭവപ്പെടാതിരിക്കാനും അത് വഴിയൊരുക്കുന്നു. തങ്ങളുടെ സാംസ്‌കാരികവൈവിധ്യത്തെ സംരക്ഷിക്കുന്ന വ്യവസ്ഥിതിയോട് കൂടുതല്‍ മമത അനുഭവപ്പെടുകയും, രാഷ്ട്രത്തിന്റെ ഭദ്രത അതുവഴി സുശക്തമാവുകയും ചെയ്യുന്നു.

എന്നുകരുതി, വ്യക്തി നിയമങ്ങളില്‍ രാഷ്ട്രത്തിന്റെ നിയമനിര്‍മാണം ഉണ്ടായിട്ടില്ല എന്നല്ല. സ്ത്രീശാക്തീകരണവും ലിംഗനീതിയെ പറ്റിയുള്ള ആശയങ്ങളും മറ്റും സംഭവിച്ചിട്ടില്ലാത്ത ഒരു കാലഘട്ടത്തില്‍ ഉത്ഭവിച്ചതാണ് വ്യക്തിനിയമങ്ങള്‍ പലതും. അതിനാല്‍ വ്യക്തിനിയമങ്ങളില്‍ കാലഹരണപ്പെട്ട ചില ഘടകങ്ങള്‍ ഉണ്ട്. അതുകൊണ്ട് കാലോചിതമായ പരിഷ്‌കാരങ്ങള്‍ അവയില്‍ വരുത്തുന്നതിനായി രാഷ്ട്രത്തിന്റെ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. ഭരണഘടനാമൂല്യങ്ങള്‍ക്ക് അനുസൃതമായ തരത്തില്‍ വ്യക്തിനിയമങ്ങളെ പരിഷ്‌കരിക്കാനുള്ള ശ്രമങ്ങളും ഉണ്ടായിട്ടുണ്ട്.


1956-ല്‍ ഹിന്ദു വ്യക്തിനിയമങ്ങള്‍ ക്രോഡീകരിച്ചു കൊണ്ട് ഹിന്ദു കോഡ് നിലവില്‍ വന്നു. 2005-ലും പുരോഗമനപരമായ മാറ്റങ്ങള്‍ ഹിന്ദു കോഡില്‍ നിയമഭേദഗതിയിലൂടെ വന്നു. ക്രിസ്ത്യന്‍ വിവാഹപിന്തുടര്‍ച്ചാവകാശ നിയമങ്ങളിലും അതുപോലെ പരിഷ്‌ക്കാരങ്ങള്‍ വന്നു. മുസ്ലിം വ്യക്തി നിയമത്തില്‍ ക്രോഡീകരണം നടന്നിട്ടില്ല. പക്ഷെ, കാലോചിതമായ വ്യാഖ്യാനങ്ങള്‍ നല്‍കി, മുസ്ലിം വ്യക്തി നിയമങ്ങള്‍ ഭരണഘടനയ്ക്ക് അനുസൃതമാക്കാന്‍ നമ്മുടെ കോടതികള്‍ ശ്രമിച്ചിട്ടുണ്ട്. ഇപ്പോള്‍ വിവാദ വിഷയമായിരിക്കുന്ന 'തലാഖി'ന്റെ കാര്യത്തിലും സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. 2002-ലെ 'ഷമിമ ആറ' കേസില്‍ തലാഖ് ഏതൊക്കെ സാഹചര്യത്തിലാണ് നിയമാനുസൃതമാകുന്നത് എന്നതിന്റെപ്പറ്റി വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. 2000-ല്‍ ഉണ്ടായ 'ഡാനിയല്‍ ലത്തിഫി' കേസില്‍ മുസ്ലിം ഭാര്യക്ക് ജീവനാംശത്തിന് മറ്റു സമുദായത്തിലുള്ള സ്ത്രീകളെ പോലെ തുല്യ അവകാശങ്ങള്‍ ഉണ്ടെന്ന് അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചു. എന്നിരുന്നാലും, വിവാഹമോചനത്തെ സംബന്ധിച്ച് മുസ്ലിം വ്യക്തിനിയമത്തില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ തുല്യത ഇല്ല എന്നത് ഒരു വസ്തുതയാണ്.


2014-ല്‍, 'ഖുറാന്‍ സുന്നത് സൊസൈറ്റി', 'നിസ' മുതലായ മുസ്ലിം സംഘടനകള്‍, ശരിയത് നിയമത്തില്‍ കാലോചിതമായ മാറ്റങ്ങള്‍ വേണം എന്ന ആവശ്യവുമായി കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, അത് നിയമസഭയുടെ അധികാരപരിധിയില്‍ വരുന്ന വിഷയം ആണെന്നും അതിനാല്‍ കോടതിക്ക് ഇടപെടുന്നതിന് പരിമിതികള്‍ ഉണ്ടെന്നും നിരീക്ഷിച്ചുകൊണ്ട് കോടതി ഹര്‍ജി തള്ളി. രാജ്യത്തെ സെക്യുലര്‍ നിയമവ്യവസ്ഥിതി ഒരു പൌരന് വാഗ്ദാനം ചെയ്യുന്ന ഒരവകാശവും വ്യക്തിനിയമങ്ങള്‍ക്ക് കവരാനാകില്ല എന്നും, സെക്യുലര്‍ നിയമവും വ്യക്തിനിയമവും തമ്മില്‍ ഒരു വൈരുദ്ധ്യം ഉണ്ടാവുകയാണെങ്കില്‍ അവിടെ പ്രായോഗികമാകേണ്ടത് സെക്കുലര്‍ സിവില്‍ നിയമം തന്നെയാണ് എന്നും ഇന്ത്യന്‍ ജുഡിഷ്യറി പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ട്, വ്യക്തി നിയമങ്ങള്‍ പൌരന്റെ സിവില്‍ അവകാശങ്ങളെ ധ്വംസിക്കുന്നു എന്ന ആശങ്ക അസ്ഥാനത്താണ്.

വ്യക്തിനിയമങ്ങളെ ഭരണാഘടനയ്ക്ക് അനുസൃതമായി പരിഷരിക്കുക എന്നതാണ് പക്വവും സന്തുലിതവുമായ സമീപനം. അല്ലാതെ, അവയെ അപ്പാടെ പൊളിച്ചെഴുതി ഒരു പൊതു സിവില്‍ നിയമം നടപ്പാക്കാന്‍ ശ്രമിക്കുന്നത് പ്രായോഗികമല്ല. ഇത്തരം ശ്രമങ്ങള്‍ക്ക് പിന്നിലെ രാഷ്ട്രീയ ഉദ്ദേശങ്ങള്‍ മനസ്സിലാക്കാതിരിക്കുന്നതും മൂഡത്തരമാണ്. സംഘപരിവാര്‍ ശക്തികള്‍ വിഭാവനം ചെയ്യുന്ന തരത്തിലുള്ള ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനുള്ള ശ്രമങ്ങളോട് കൂട്ടിച്ചേര്‍ത്തു വേണം ഏകീകൃത സിവില്‍ നിയമത്തെ സംബന്ധിച്ച് ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്ന ചര്‍ച്ചകളേയും വായിക്കാന്‍. ഇവിടുത്തെ സാംസ്‌കാരിക വൈവിധ്യങ്ങള്‍ എല്ലാം മായ്ച്ചു കളഞ്ഞ് ഏകശിലാമാതൃകയിലുള്ള ഒരു ജനതയെ രൂപപ്പെടുത്താനാകരുത് ഏകീകൃത സിവില്‍ നിയമം. അത് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ ജനിപ്പിക്കാന്‍ വഴിയൊരുക്കുകയും അത് രാഷ്ട്രത്തെ ഭിന്നിപ്പിക്കുകയും മാത്രമേ ചെയ്യുകയുള്ളൂ.

അതിനാല്‍, നിലവിലുള്ള വ്യക്തിനിയമങ്ങളുടെ വൈവിധ്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ, അവയെ ഭരണഘടനാപരമായി ക്രോഡീകരിച്ച് പരിഷ്‌കരിക്കുക എന്ന ഇതുവരെ തുടര്‍ന്നുകൊണ്ട് പോന്നിരുന്ന സന്തുലിതമായ സമീപനം തുടരുക. എന്ത് യൂണിഫോം സിവില്‍ കോഡാണ് നിലവില്‍ വരേണ്ടത് എന്നതിനെപ്പറ്റി നിരവധ ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍, തത്സ്ഥിതി തുടരുന്നത് തന്നെയാണ് ഉചിതം. ഇങ്ങനെ ഒരു അഭിപ്രായ സമന്വയത്തില്‍ ചര്‍ച്ച എത്തിച്ചേര്‍ന്നു.

കേരള ഹൈക്കോടതി അഭിഭാഷകരായ അഡ്വ. സൂര്യ ബിനോയ്, അഡ്വ. ജയ് മോഹന്‍, അഡ്വ. ലിജിത് കോട്ടക്കല്‍ മുതലായവര്‍ ചര്‍ച്ച നയിച്ചു.


Sunday 16 October 2016

വന്യം

കാടിന്‍റെ ഇരുട്ടിലേക്ക് അവന്‍ ഓടി കയറികൊണ്ടേയിരുന്നു. താളത്തില്‍ ഉയര്‍ന്നു പൊങ്ങുന്ന ചീവിടുകളുടെ കൂട്ടകരച്ചിലും അവന്റെ സ്വന്തം കിതപ്പും ഒഴിച്ച് വേറെ ഒരു ശബ്ദവും ചുറ്റുമില്ല. എവിടെ നിന്നോ ഒരു പക്ഷി ഒന്ന് നീട്ടി കൂവി. സന്ധ്യയുടെ വരവറിയിച്ചു കൊണ്ട്. ഇലകള്‍ക്കിടയിലൂടെ ഇരുട്ട് പൊടിഞ്ഞുകൊണ്ടിരുന്നു. നിഴലുകള്‍ പോലെ മരങ്ങള്‍ പൊങ്ങി വളര്‍ന്നു നില്‍ക്കുന്നു. പൊടുന്നനെ, ഒരു മരത്തിന്റെ വേരില്‍ തട്ടി അവന്‍ നിലത്തു വീണു. കൈമുട്ട് മണ്ണില്‍ ഉരഞ്ഞു ചോര പൊടിയാന്‍ തുടങ്ങി. വലതു കാലിന്റെ തള്ളവിരല്‍ ഇടി കൊണ്ട് വീര്‍ത്തു തിണര്‍ത്തിരിക്കുന്നു. ഇലകള്‍ മറച്ചിരിക്കുന്ന കറുത്ത ആകാശം നോക്കി അവന്‍ നിലത്തു കിടന്നു.

എന്ത് ഭ്രാന്തിന്റെ പുറത്താണ് താന്‍ ഇങ്ങോട്ട്, ഈ കാട്ടിലേക്ക് ഓടി കയറിയത്? അവന്‍ ആലോചിച്ചു.
‘ബിനോയ്‌, ബിനോയ്‌..നീ എവിടെ?’.

 ദൂരെ നിന്ന് അവനെ വിളിക്കുന്ന ഒരു ശബ്ദം കേട്ടുവോ? അവന്‍ കാത്തു കൂര്‍പ്പിച്ചു. അവര്‍ അവനെ അന്വേഷിച്ചു പുറകെ വരുന്നതാകുമോ?

അവനെ തേടി പുറകെ വരുന്നത് അത്ര എളുപ്പമല്ല? ഒരു പുഴ നീന്തി കടന്നു, കാടിന്‍റെ ഉള്ളിലേക്ക് ഒത്തിരി ദൂരം അവന്‍ ഓടി കയറിയിരിക്കുന്നു. കാട് പരിചയമില്ലാത്ത ഒരാള്‍ക്ക്‌ അവനെ പിന്തുടര്‍ന്നു വരുന്നത് അത്ര അനായാസമല്ല. പക്ഷെ അവനെങ്ങനെ കാടിനെ പരിചയം? ശീതികരിച്ച മുറികളില്‍ ജീവിച്ചു ശീലിച്ച, ശീതള പാനീയങ്ങളും പാക്കറ്റ് ഭക്ഷണവും കഴിച്ചു വളര്‍ന്ന, കീബോര്‍ഡും കീപാടും സ്പര്‍ശിച്ചു മാത്രം പരിചയമുള്ള, പതുപതുത്ത വിരലുകളും തുടുതുടുത്ത കവിളുകളും ഉള്ള അവനു എങ്ങനെ കാടിനെ പരിചയം? സ്വന്തം ബാച്ചിലേര്‍സ് പാര്‍ട്ടിയുടെ ഭാഗമായി, അടുത്ത പെഗ് ബക്കാര്‍ഡി  റം ഗ്ലാസ്സിലൊഴിച്ച്, പറമ്പില്‍ ഗ്രില്‍ ചെയ്ത ചിക്കന്‍ പീസും കടിച്ച്, പുഴയ്ക്കപ്പുറം താമസിക്കുന്ന ഗിരിവര്‍ഗ പെണ്ണുങ്ങളുടെ ഒതുങ്ങിയ അരക്കെട്ടിനെ പറ്റി അശ്ലീലഫലിതവും പറഞ്ഞു കൊണ്ടിരുന്ന ബിനോയ്‌ എങ്ങനെ കാടിനുള്ളിലേക്ക് ഓടി കയറി?


അവന്റെ അപ്പന് കുടുംബവിഹിതമായി കിട്ടിയ പറമ്പ് കാടിനരികില്‍ ആയിരുന്നു. സുറിയാനി കത്തോലിക്കരായ ബിനോയിയുടെ പൂര്‍വികരില്‍ ഒരു ശാഖ പണ്ട് മലബാറിലേക്ക് കുടിയേറിയതിന്റെ ശേഷിപ്പായി ബിനോയിയുടെ അപ്പന് കിട്ടി യതാണ് ആ അഞ്ചു ഏക്കര്‍ ഭൂമി. ബാങ്ക് ഉദ്യോഗസ്ഥനായ ബിനോയിയുടെ അപ്പന്‍ അവിടെ ഒന്നും ചെയ്യാന്‍ മെനക്കെട്ടില്ല. വന്‍നഗരങ്ങളില്‍ പഠിച്ചു വളര്‍ന്ന ബിനോയ്‌ അങ്ങോട്ട്‌ തിരിഞ്ഞു നോക്കിയതെ ഇല്ല. കണ്ണൂര്‍ ജില്ലയുടെ കിഴക്കേ അറ്റത് ആ അഞ്ചേക്കര്‍ ഭൂമിയില്‍ കാട് തഴച്ചു വളര്‍ന്നു. നേരിട്ടുള്ള വഴി സൌകര്യം ഇല്ലാത്തതിനാല്‍ വസ്തു വിലക്ക് എടുക്കാന്‍ ആരും തയ്യാറായില്ല. അതിനോട് ചേര്‍ന്ന് ഒരു പുഴ ഒഴുക്കുന്നു. അതിനപ്പുറം കര്‍ണാടക സംസ്ഥാനം. കാട്ടാനകളും കാട്ടുകള്ളന്മാരും മദിച്ച് വാഴ്ന്ന ഘോരവനം അവിടെ വിശാലമായി കിടക്കുന്നു.


അമേരിക്കയിലേക്കുള്ള വിസ ശരിയായതിന്റെ ബലത്തില്‍ മാത്രം ഉറച്ച കല്യാണം അടുത്തആഴ്ച നടക്കാനിരിക്കെ ആചാരപ്രകാരമുള്ള ബാച്ചിലേര്‍സ് പാര്‍ട്ടി നടത്താന്‍ പറ്റിയ ‘വൈല്‍ഡ്‌ ഫീല്‍’ കുടുംബത്താല്‍ അവഗണിക്കപെട്ടു കിടന്ന ആ സ്ഥലത്തിന് ഉണ്ടെന്നു ബിനോയ്ക്ക് തോന്നി. കാടിനരികിലുള്ള ക്യാമ്പ്‌ ഫയറിന്റെ ഫോട്ടോസ് ഫേസ്ബുക്കില്‍ വിസ്ഫോടനം സൃഷ്ടിക്കുമെന്നും, ലൈക്കുകളുടെ പെരുമഴയില്‍ തന്‍റെ പ്രതിശ്രുത വധുവിനു തന്നോടുള്ള ആരാധന പതിന്മടങ്ങ്‌ വര്‍ധിക്കുമെന്നും അയാള്‍ കണക്ക് കൂട്ടി. ബംഗ്ലൂരില്‍ നിന്ന് സുഹൃത്തുക്കളെ കൂട്ടി, ഒരു ‘ഥാര്‍’ ജീപ്പും സംഘടിപ്പിച്ചു, സകലമാന ബോഹെമ്യന്‍ ഗിമ്മിക്കുകളുമായി, ബിനോയിയും സംഘവും, പൂര്‍വികര്‍ ചോരയും വിയര്‍പ്പും ഒഴുക്കി വെട്ടി പിടിച്ച ആ മണ്ണില്‍ തമ്പടിച്ചു. ഗൃഹസ്ഥാശ്രമത്തില്‍ എരിഞ്ഞടങ്ങാനുള്ള വന്യസ്വാതന്ത്ര്യത്തിന്റെ ആളികത്തല്‍.

രണ്ടു പെഗ് റം സിരകള്‍ ചൂടാക്കിയ അവസ്ഥയില്‍, ബിനോയിക്ക് പുഴ നീന്തി കടക്കാന്‍ തോന്നി. സ്വിമ്മിംഗ് പൂളുകളിലെ കൃതൃമ നീലയ്ക്ക് പകരം വശ്യമായ പച്ചപ്പ്‌ കലര്‍ന്ന വെള്ളം അയാളെ വല്ലാതെ ആകര്‍ഷിച്ചു. കൂട്ടുകാരോട് ഒന്നും പറയാതെ അയാള്‍ പുഴയുടെ അരികിലുള്ള ഒരു ചെറിയ പാറയുടെ മുകളില്‍ കയറി. അസ്തമയ സൂര്യന്‍ പുഴയില്‍ ഓളം വെട്ടി കളിക്കുന്നു. അയാള്‍ക്ക്‌ വല്ലാതെ ഹരം കയറി.ജീവിതത്തില്‍ അപൂര്‍വ്വം ആയി മാത്രം തോന്നിയിട്ടുള്ള ഭ്രാന്തമായ ഉന്മാദ ഭാവം നെഞ്ചിന്റെ ഉള്ളില്‍ നിന്ന് എല്ലയിടതെക്കും ഇരച്ചു കയറുന്നത് അയാള്‍ക്ക് അനുഭവപ്പെട്ടു. വെള്ളത്തിന്‌ മുന്നില്‍ അയാള്‍ കുമ്പിട്ടു. എന്തോ ശബ്ദം കേട്ടു പിറകിലേക്ക് നോക്കിയ ഒരു സുഹൃത്ത്‌ കണ്ടത്, പാറയുടെ മുകളില്‍ പുഴയിലേക്ക് കുതിക്കാന്‍ കുമ്പിട്ടു നില്‍ക്കുന്ന ബിനോയിയെ ആണ്.

“വാട്ട്‌ ദി ഹെല്‍ മാന്‍...” അവന്‍ പറഞ്ഞു തീരുന്നതിനു മുന്‍പേ ഒരു ചാട്ടുളി പോലെ ബിനോയ്‌ വെള്ളത്തിലേക്ക്‌ കുതിച്ചു. ഡൈവിംഗ് ബോര്‍ഡുകളില്‍ നിന്ന് ചാടി ശീലിച്ച ബിനോയിക്ക് നല്ല പ്രഫഷണല്‍ മികവ് ഉണ്ടായിരുന്നു. പുഴയുടെ ഗഹനതയിലേക്ക് അവന്‍ തുളച്ചു കയറി. വീഞ്ഞില്‍ മുങ്ങുന്ന ലഹരിയോടെ അവന്‍ ആവേശത്തോടെ ജലാന്തരത്തിലേക്ക് മുങ്ങാംകുഴിയിട്ടു. വെള്ളത്തിന്റെ അപാരമായ അഗാധതയില്‍ മീനുകള്‍ ഓടി കളിക്കുന്നത് അവന്‍ കണ്ടു. അവന്‍ പയ്യെ ജലപ്രതലത്തിലേക്ക് ഉയര്‍ന്നു. പുഴയുടെ നടുഭാഗത്താണ് അവന്‍ പൊങ്ങിയത്. മുകളിലെത്തി നോക്കിയപ്പോള്‍, തലയില്‍ കയ്യും വച്ച് പുഴക്കരയില്‍ നില്‍ക്കുന്ന അവന്റെ സുഹൃത്തുക്കളെ കണ്ടു. അവനു ചിരി വന്നു. വെള്ളത്തില്‍ കുത്തി നിന്നുകൊണ്ട് ഭ്രാന്തമായി അവന്‍ ചിരിച്ചു. പുറകിലേക്ക് നോക്കിയപ്പോള്‍, മറുകരയില്‍ വനം വിശാലമായി കിടക്കുന്നത് അവന്‍ കണ്ടു.

‘ബിനോയ്‌..ബിനോയ്‌’
കരയില്‍ നിന്നും വിളി.

അവന്‍ പിന്നെ ഒന്നും ആലോചിച്ചില്ല. മറുകരയിലേക്ക് നീന്തി. ശാന്തമായി നീന്തി. നീന്തുകയല്ല, അവന്‍ ഒഴുകുകയായിരുന്നു. വെള്ളത്തിനോട് അലിഞ്ഞു ചേര്‍ന്ന്, അതിന്‍റെ ഒരു ഓളമായി മാറി അവന്‍ ഒഴുകി. കാട് തന്‍റെ മാറിലേക്ക്‌ അവനെ ചേര്‍ത്ത് പിടിച്ചു. കരയിലെത്തിയപ്പോളും അവന്‍ വിളി കേട്ടു.

‘ബിനോയ്‌ ബിനോയ്‌’

അവന്റെ ജീനുകളില്‍ സംഭരിച്ചിരുന്ന പൂര്‍വികരുടെ ജ്ഞാനം അപ്പോള്‍ ഉണര്‍ന്നു. മൃതിയടയാത്ത പൃതുക്കള്‍ അവനോടു മന്ത്രിച്ചു.

‘നമ്മുടെ സ്വന്തം കാടാണിത്.’

അവന്‍ ഒന്നും ആലോചിച്ചില്ല. കാടിന്‍റെ ഉള്ളിലേക്ക് അവന്‍ കുതിച്ചു. കാടിന്‍റെ ജീവനില്‍ കുതിര്‍ന്ന മണ്ണില്‍ പാദങ്ങള്‍ അമര്‍ന്നപ്പോള്‍, മരപ്പട്ടയുടെയും പച്ചിലകളുടെയും മാദകഗന്ധം മൂക്കിലേക്ക് അടിച്ചു കയറിയപ്പോള്‍, ഉള്ളിന്റെ ഉള്ളില്‍ വല്ലാത്ത ഒരു നിറവ് അവന് അനുഭവപ്പെട്ടു. കാട്ടുവഴികള്‍ ജന്മജാന്മാന്തരങ്ങളായി അവന്റെ മനസ്സില്‍ പതിഞ്ഞത് പോലെയായിരുന്നു. സ്വന്തം തട്ടകത്തില്‍ തിരിച്ചു വരുന്ന പോരാളിയുടെ ആത്മവിശ്വാസത്തോടെ അവന്‍ കാടിന്‍റെ ഉള്ളിലേക്ക് ഓടി കൊണ്ടേയിരുന്നു. 

വേരില്‍ തട്ടി വീണ ആ കിടപ്പ് അവന്‍ കുറെ നേരം കിടന്നു. അവന്റെ മൊബൈല്‍ ഫോണ്‍ അന്നേരം ചത്തിരുന്നു. ഇരുട്ട് പരക്കുന്നത് അവന്‍ കൃത്യമായി അറിഞ്ഞു. ആദ്യമായാണ്, ഇരുട്ടിനെ ഇത്ര അടുത്ത് അവന്‍ അറിയുന്നത്. നിയോണ്‍ വിളക്കുകള്‍ മുക്കുന്ന നഗരത്തിലെ ഇരുട്ട്. എല്‍.സി.ഡി സ്ക്രീനുകളില്‍ ഒളിക്കുന്ന ഉള്ളിലെ ഇരുട്ട്. ഇതൊക്കെയാണ് അവന്‍ കണ്ടിട്ടുള്ളത്. എല്ലാം മൂടുന്ന, എന്തിനെയും പൊതിയുന്ന, ഉള്ളില്‍ ഭയം മാത്രം നിറയ്ക്കുന്ന, ഇരുട്ടിന്റെ തീവ്ര ഭാവം അവന്‍ ആദ്യമായി അടുത്തറിയുകയായിരുന്നു. ഇരുട്ട് ഉണര്‍ത്തുന്ന  വന്യതയുടെ സാന്നിധ്യവും അവന്‍ അറിഞ്ഞു. അവനു ഭയമായി.

‘നേരെ നടക്കൂ. നേരെ തന്നെ.’ അവന്റെ ഉള്ളില്‍ ശബ്ധമുണര്‍ന്നു.
‘പേടിക്കാതെ തന്നെ നേരെ നടന്നു കൊള്ളൂ.’ അവനെ ധൈര്യപ്പെടുത്തി.

അവന്‍ നടന്നു. നേരെ തന്നെ. ഒരു തടസ്സങ്ങളും വഴിയില്‍ ഉണ്ടായില്ല. സുഗമമായ വഴി. ഒന്നും കാണാന്‍ പറ്റുന്നില്ല എന്നെയുണ്ടായിരുന്നുള്ളൂ. ഒരു പാറയുടെ ഇടുക്ക് പോലത്തെ ഒരു സ്ഥലം മുന്നില്‍ ഉള്ളതായി അവനു തോന്നി. ഒരു ചെറിയ ഗുഹ. അവന്‍ അതിനുള്ളില്‍ കയറിയിരുന്നു.

‘നീ ഇവിടെ സുരക്ഷിതനാണ്. ആരും, ഒന്നും, നിന്നെ ഉപദ്രവിക്കില്ല’.

ബിനോയ്‌ കൈകള്‍ ഉയര്‍ത്തി ഗുഹയുടെ ചുമരിലൂടെ പരതി. അവിടെയെല്ലാം കുറ്റിപുല്ലുകള്‍ ഉണ്ടായിരുന്നു. പുല്ലുകള്‍ക്കിടയിലൂടെ അവന്‍ കുറെ നേരം വിരലുകള്‍ ചലിപ്പിച്ചു. കുഞ്ഞായിരുന്നപ്പോള്‍, പേരപ്പന്റെ ചങ്കിലെ രോമക്കാടിനുള്ളിലൂടെ വിരലുകള്‍ ചലിപ്പിച്ചിരുന്നപ്പോള്‍ തോന്നിയ അതെ രസം അയാള്‍ക്ക് തോന്നി. പേരപ്പന്‍ എന്ന് അവന്‍ വിളിച്ചിരുന്നത്‌ ശരിക്കും അവന്റെ അപ്പന്റെ പേരപ്പനെയാണ്. ബിനോയിയുടെ അപ്പൂപ്പന്റെ ചേട്ടന്‍. പേരപ്പന് ഭ്രാന്താണ് എന്നാണു എല്ലാരും പറഞ്ഞിരുന്നത്. അത് കൊണ്ട് തറവാട്ടിലെ ഒരു മുറിയില്‍ പേരപ്പനെ ഒറ്റയ്ക്ക് പൂട്ടിയിട്ടിരിക്കുകയായിരുന്നു. ബിനോയിയുടെ അമ്മൂമ്മ പേരപ്പന് കഞ്ഞി കൊടുക്കാന്‍ വേണ്ടി മുറി തുറക്കുമ്പോള്‍, കുഞ്ഞു ബിനോയിയും അകത്തു കയറും. പേരപ്പൻ കഞ്ഞി കുടിക്കുന്നതും നോക്കി അടുത്തിരിക്കും. പേരപ്പന്റെ ചങ്കിലെ രോമങ്ങളിലൂടെ വിരലുകള്‍ ഓടിക്കും. എന്നിട്ട് അവിടെ വീഴുന്ന ചോറുമണികള്‍ പെറുക്കി തിന്നും. കാട് പോലെ വളര്‍ന്നു നില്ക്കുന്ന രോമങ്ങളില്‍ നിന്ന് മാസങ്ങളുടെ വിയര്‍പ്പുമണം ഉയരുന്നുണ്ടാകും. 
 
ബിനോയിയുടെ അമ്മയ്ക്ക് അത് കാണുമ്പോള്‍ നല്ല ദേഷ്യം വരും. അവനെ വഴക്ക് പറഞ്ഞു ഓടിക്കും. അന്നെരമൊക്കെ, വളരെ അക്ഷോഭ്യനായി, ബലിയര്‍പ്പിക്കുന്ന ഭക്തിബോധത്തോടെ പേരപ്പന്‍ കഞ്ഞി കുടിച്ചുകൊണ്ടിരിക്കുകയായിരിക്കും. എത്ര വഴക്ക് കേട്ടാലും, അടി കൊണ്ടാലും, പേരപ്പന്റെ കഞ്ഞിപാത്രത്തില്‍ സ്പൂണ്‍ അടിക്കുന്ന ശബ്ദം കേട്ടാല്‍, കുഞ്ഞു ബിനോയ്‌ എവിടെ നിന്നെങ്കിലും ഓടി വന്നു പേരപ്പന്റെ അടുത്ത് സ്ഥലം പിടിക്കും. അങ്ങനെ ഇരിക്കുന്ന ബിനോയിയുടെ അടുത്ത് പേരപ്പന്‍ കുറെ പഴങ്കഥകള്‍ ഒക്കെ പറയും.

അങ്ങനെ പറഞ്ഞ കഥകളുടെ കൂട്ടത്തില്‍, ഇത് പോലെ ഒരു കാട്ടില്‍ പേരപ്പന്‍ അകപ്പെട്ട കഥയും ഉണ്ടായിരുന്നു. മലബാറിലേക്കുള്ള കുടിയേറ്റത്തിന്റെ ആദ്യകാലങ്ങളില്‍ പേരപ്പനും ഒരിക്കല്‍ അവിടെ എത്തി. നിലാവ് പൂത്ത ഒരു രാത്രിയില്‍ പുഴ നീന്തി കടന്നു. പുഴയില്‍ മലര്‍ന്നു കിടന്നു നക്ഷത്രങ്ങളെയും ചന്ദ്രനേയും നോക്കി കിടന്നു. അങ്ങനെ പുഴ കടന്ന് കാടിന്‍റെ കര പറ്റി. എങ്ങനെയോ വഴി തെറ്റി. രാത്രി മുഴുവന്‍ കാട്ടിലൂടെ അലഞ്ഞു.  

കാട്ടുപന്നിയും കരടിയും, എന്തിന്, പുലി വരെ രാത്രിയില്‍ ഇറങ്ങി നടക്കുന്ന കാട്. പേടിച്ചരണ്ട പേരപ്പന്‍ ഒരു ചെറിയ ഗുഹ കണ്ടെത്തുകയും, രാത്രി മുഴുവന്‍ അവിടെ സുരക്ഷിതമായി ചെലവഴിക്കുകയും ചെയ്തുവത്രെ.

പേരപ്പന്‍ വഴി തെറ്റി അലഞ്ഞ കാട് ഇത് തന്നെയല്ലേ? ഇതേ ഗുഹയല്ലേ പേരപ്പനും അഭയമായത്?

ഗുഹയുടെ ചുമരിലെ പുല്ലുകളില്‍ ബിനോയ്‌ മുഖം അമര്‍ത്തി. ഇളം ചൂടും പാറയുടെ ഒരു പ്രത്യേക മണവും ഉണ്ടായിരുന്നു ഗുഹയുടെ ചുമരുകള്‍ക്ക്. പേരപ്പന്റെ ചങ്കിലെ പോലെ.
പേരപ്പനെ കുറിച്ചുള്ള ഓര്‍മ്മകള്‍ ബിനോയിയുടെ മനസ്സിലെ ഭയം അകറ്റി. എങ്ങനെയാണ് പേരപ്പന് ഭ്രാന്തു വന്നത്? വിചിത്ര സ്വഭാവക്കാരനായിരുന്നു പേരപ്പന്‍ എന്നത് ബിനോയിക്കും നേരിട്ട് അനുഭവം ഉള്ളതാണ്. ചിലപ്പോള്‍, നട്ടുച്ചയ്ക്ക് ഉഗ്രഭാവത്തില്‍ നില്‍ക്കുന്ന സൂര്യന് നേരെ നല്ല വാശിയോടെ മുറം എടുത്തു വീശുന്നത് അവന്‍ കണ്ടിട്ടുണ്ട്. എന്താ പേരപ്പാ ചെയ്യുന്നത് എന്ന് ചോദിച്ചാല്‍ പേരപ്പന്‍ പറയും.

“സൂര്യന് ചൂട് കൂടിയാല്‍ ലോകം മുഴുവന്‍ ഉരുകും. ഞാന്‍ സൂര്യനെ തണുപ്പിക്കുവാ.” എന്നും പറഞ്ഞു കൂടുതല്‍ ശക്തിയോടെ മുറം വീശും.

ഗ്ലോബല്‍ വാര്‍മിങ്ങിനെ പറ്റി പുള്ളി അന്നേ മനസ്സിലാക്കിയിരുന്നുവോ എന്തോ?

രാത്രിയായാല്‍ പേരപ്പന്‍ പാട്ട്കച്ചേരി തുടങ്ങും. നല്ല ശുദ്ധമായ ശാസ്ത്രീയ സംഗീതം. പണ്ടെങ്ങോ എന്തോ ഭാഗവതരുടെ പക്കല്‍ നിന്നും പഠിച്ചതാണ്. ശബ്ദമാധുര്യവും താളബോധവും ഒക്കെ ഉണ്ടെങ്കിലും, പാതിരാത്രിയില്‍ അതൊക്കെ കേള്‍ക്കുമ്പോള്‍ ആര്‍ക്കായാലും ദേഷ്യം വരും. മിണ്ടാതിരിക്കാന്‍ പറഞ്ഞാല്‍, അപ്പോള്‍ തുടങ്ങും തെറിയഭിഷേകം.

പക്ഷെ പൊതുവേ ശാന്തായിരുന്നു പേരപ്പന്‍. ഭ്രാന്തുണ്ടെന്ന് ആരും പറയില്ല. ഒരിക്കല്‍ വല്ലാതെ അക്രമാസക്തനായത്രേ. അത്, ബിനോയിയുടെ അപ്പൂപ്പന്‍ പറമ്പിലെ മരമെല്ലാം വെട്ടി റബ്ബര്‍ വെയ്ക്കാന്‍ ശ്രമിച്ചപ്പോഴാണ്. പറമ്പില്‍ മുഴുവന്‍ അക്കാലം കാട് പോലെയായിരുന്നു. കാട് വെട്ടി റബ്ബര്‍ വെയ്ക്കാന്‍ പേരപ്പന്‍ എന്ത് ചെയ്താലും സമ്മതിക്കില്ല. റബ്ബര്‍ നാടിനെ നശിപ്പിക്കും എന്നായിരുന്നു പേരപ്പന്റെ വാദം. കാട് വെട്ടാന്‍ വന്ന പണിക്കാരുടെ നേരെ കോടാലി എടുത്തു വീശി. അന്ന് പേരപ്പനെ ഭ്രാന്താശുപത്രിയില്‍ പിടിച്ചുകൊണ്ട് പോയി ഷോക്ക്‌ ട്രീറ്റ്മെന്റ് കൊടുത്തു എന്നൊക്കെ ബിനോയ്‌ കേട്ടിട്ടുണ്ട്.

പേരപ്പനെ എന്തിനാണ് പൂട്ടിയിട്ടിരുക്കന്നത് എന്ന് അവന്‍ അപ്പനോട് ചോദിച്ചിട്ടുണ്ട്? അപ്പന്‍ പറഞ്ഞത്, ഇല്ലെങ്കില്‍ പേരപ്പന്‍ എങ്ങോട്ടെങ്കിലും പോയി കളയും എന്നാണ്. ഒരു അവധൂതന്‍ ആയിരുന്നു പേരപ്പന്‍ ഉള്ളില്‍. അന്യദേശങ്ങളിലൂടെ അലഞ്ഞു തിരിഞ്ഞു നടക്കുന്നതാണ് പുള്ളിയുടെ ഇഷ്ടവിനോദം. സ്വന്തം കല്യാണത്തിന്റെ തലേന്നു വീട്ടില്‍ നിന്ന് പുറപ്പെട്ടു. അതായിരുന്നു ആദ്യത്തെ അലച്ചില്‍. പേരപ്പന്‍ എങ്ങോട്ടാണ് പോയതെന്ന് ആര്‍ക്കും നിശ്ചയം ഇല്ലായിരുന്നു. പിന്നെ കുറെ മാസങ്ങള്‍ക്ക് ശേഷം വീട്ടില്‍ പ്രത്യക്ഷപ്പെട്ടു. കല്യാണം മുടങ്ങിയതും, വീട്ടുകാര്‍ ശകാരിക്കുന്നതും  ഒന്നും പേരപ്പന് വിഷയം അല്ലായിരുന്നത്രേ. പോയി കണ്ട സ്ഥലങ്ങളുടെ എല്ലാം വിശേഷം നാട്ടുകാരുടെ അടുത്ത് പറയുന്നതിലായിരുന്നു പേരപ്പന്റെ കമ്പം. മദ്രാസ്‌, ബോംബെ, ആഗ്ര, ഇവിടെങ്ങളില്‍ എല്ലാം കറങ്ങിയായിരുന്നു മൂപ്പരുടെ വരവ്. പരദേശ കഥകള്‍ കേള്‍ക്കാന്‍ ആളുകള്‍ വട്ടം കൂടി.

കുറച്ചു നാള്‍ വീട്ടില്‍ ഇരുന്നതിനു ശേഷം പിന്നെയും അലച്ചില്‍ തുടങ്ങി. മദ്ധ്യ തിരുവതാംകൂറില്‍ നിന്ന് നസ്രാണികള്‍ മലബാര്‍ കുടിയേറ്റം നടത്താന്‍ തുടങ്ങിയ കാലഘട്ടത്തില്‍ പേരപ്പന്‍ അവിടുത്തെ വനപ്രദേശങ്ങളില്‍ അലഞ്ഞു തിരിയാന്‍ തുടങ്ങി എന്നാണു ബിനോയ്‌ കേട്ടിരിക്കുന്നത്. അവിടെ ചെന്ന്, നക്സലൈറ്റ് ആയി, സ്വന്തം കൂട്ടര്‍ക്ക് നേരെ തിരിഞ്ഞു എന്ന് ചിലര്‍ പറയുന്നു. അവിടുത്തെ ഗിരിവര്‍ഗക്കാരെ പുറത്താക്കി കാട് വെട്ടിപിടിച്ച നസ്രാണിമാടമ്പിമാര്‍ക്കെതിരെ പേരപ്പന്‍ സായുധ വിപ്ലവം നയിക്കുകയായിരുന്നത്രേ. വേറെ ചിലര്‍ പറയുന്നത്, പേരപ്പന്‍ കര്‍ണാടക വനത്തില്‍ കാട്ടുകള്ളന്‍ ആയിരുന്നു എന്നാണ്. ആനകൊമ്പും ചന്ദന തടികളും മോഷ്ടിച്ചിരുന്ന നല്ല ഒന്നാം തരം കാട്ടുകള്ളന്‍. എന്തായാലും, കുറച്ചു നാള്‍ പേരപ്പന്‍ പോലീസ് കസ്റ്റടിയില്‍ ആയിരുന്നു. പോലീസ്കാര്‍ തല ചവുട്ടിപൊളിച്ചു പേരപ്പന് ഭ്രാന്തു വരുത്തി എന്നാണു പൊതുവേയുള്ള വിശ്വാസം. എന്നാല്‍ ഇതൊന്നും അല്ലായിരുന്നു യഥാര്‍ത്ഥ പേരപ്പന്‍ എന്ന ഒരു ബോദ്ധ്യം പണ്ട് മുതലേ ബിനോയ്ക്ക് ഉണ്ടായിരുന്നു.

പേരപ്പന്റെ അദൃശ്യ സാന്നിദ്ധ്യം ആ കാടിനുള്ളില്‍ നിറഞ്ഞു നില്‍ക്കുന്നതായി അവനു തോന്നി. അതിന്‍റെ സുരക്ഷിതബോധത്തില്‍ അവന്‍ ഗുഹയ്ക്കുളില്‍ കിടന്നുറങ്ങി.

ഇലകളിലൂടെ പ്രഭാത സൂര്യന്‍ അരിച്ചിറങ്ങി. സ്വപ്നലോകത്തില്‍ നിന്നെന്ന പോലെ ബിനോയ്‌ ഉണര്‍ന്നു. പുറം ലോകത്തെ പറ്റിയുള്ള ചിന്തകള്‍ അയാളെ അലട്ടിയതേയില്ല. ഉണര്‍ന്ന പാടെ, കാട്ടിലൂടെയുള്ള തന്‍റെ അലച്ചില്‍ അയാള്‍ തുടര്‍ന്നു. ഒരു സ്വപ്നാടനം പോലെ. ജീവിതത്തില്‍ ഒരു ജൈവികത വന്ന തോന്നല്‍ അയാള്‍ക്കുണ്ടായി. അയാള്‍ നടന്നു കൊണ്ടേയിരുന്നു. ലക്ഷ്യമില്ലാതെ; ഉദ്ദേശ്യമില്ലാതെ; കാടിന്‍റെ സന്തതികള്‍ ലക്ഷ്യവും ഉദ്ദേശ്യവും ഒന്നുമില്ലാതെ വെറുതെ കാനനക്രീഡകളില്‍ ഏര്‍പ്പെടുന്നത് പോലെ, അയാളും വെറുതെ നടന്നു. വെറുതെയുള്ള അലച്ചില്‍ നല്‍കുന്ന ഒരു മോക്ഷഭാവം അവന്‍ അനുഭവിച്ചറിയുകയായിരുന്നു. നാഗരികതയുടെ യാന്ത്രികതകളില്‍ നിന്നും, സംസ്കാരത്തിന്റെ പൊള്ളത്തരങ്ങളില്‍ നിന്നും, ആദിമമനുഷ്യന്‍റെ പ്രാചീനതയിലേക്ക് ഒരു തീര്‍ത്ഥയാത്ര. അവന്റെ പേരപ്പനെ പോലെ ഒരു തീര്‍ത്ഥാടകനായി അവനും പരിണമിക്കുകയായിരുന്നു.

നടന്ന് നടന്ന് അവന്‍ ഒരു പോയ്കയുടെ കരയിലെത്തി. നിറയെ ആമ്പല്‍പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു പൊയ്ക. നീര്‍ക്കോലികുഞ്ഞുകള്‍ തലയുയര്‍ത്തി പോയ്കയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും പാഞ്ഞ് ജലരേഖകള്‍ വരച്ചു കൊണ്ടിരുന്നു. ശുദ്ധജലത്തിന്റെ നീലിമ അവന്റെ കണ്ണുകള്‍ക്ക്‌ കുളിരേകി. ആനന്ദം കൊണ്ട് അവന്‍ ഉറിഞ്ഞു തുള്ളി.

പേരപ്പന്‍ പറഞ്ഞിട്ടുണ്ട് ഈ ആമ്പല്‍ പൊയ്കയെ പറ്റി. അവന്‍ ഓര്‍ത്തു. തന്‍റെ പേരപ്പന്‍ പലരും പറയുന്നത് പോലെ ഒരു നക്സലൈറ്റോ കാട്ടുകള്ളനോ അല്ലായിരുന്നു എന്ന് അവനു തോന്നി. അയാള്‍ കാടുമായി പ്രേമത്തിലായ ഒരു അനുരാഗിയായിരുന്നു. വന്യമായ അനുഭവങ്ങള്‍ക്കുള്ള ദാഹമാണ് പേരപ്പനെ ഒരു അവധൂതന്‍ ആക്കിയത്. സമൂഹമര്യാദയുടെ ചങ്ങലകള്‍ ആ വന്യ മനസ്സിനെ മെരുക്കാന്‍ നോക്കിയപ്പോള്‍, അത് ഭ്രാന്തിന്റെ തലങ്ങളിലേക്ക് കൈവിട്ടു പോയി.  പൂര്‍ണതയില്‍ എത്താതെ പോയ ആ വന്യപ്രേമത്തിന്‍റെ അവകാശിയായി തീര്‍ന്നിരിക്കുന്നു ബിനോയ്‌. ആവേശത്തോടെ അവന്‍ പോയ്കയിലേക്ക് ഇറങ്ങി. എല്ലാം മറന്നു കൊണ്ട് അതിന്‍റെ ചതുപ്പുകളിലേക്ക് അവന്‍ ആണ്ടിറങ്ങി. ചങ്ങലകള്‍ പൂട്ടിയ പേരപ്പന്റെ വന്യാവേശം അവനിലൂടെ പൂര്‍ണതയില്‍ എത്തുകയായിരുന്നു. 

കാടിന് പക്ഷെ കരുണയില്ല. ഹിംസയാണ് കാടിന്‍റെ സ്പന്ദനം. ഒന്ന് മറ്റൊന്നിനു ഭക്ഷണം ആകുന്നു. ഒന്ന് ചീഞ്ഞു മറ്റൊന്നിനു വളമാകുന്നു. അതിജീവനത്തിന്റെ ഉഗ്രപോരാട്ടങ്ങള്‍ അരങ്ങേറുന്ന കാടിനുള്ളില്‍ ഒരു ആസ്വാദകന് സ്ഥാനമില്ല. 

ഫോറെസ്റ്റ്കാര്‍ അവന്റെ ജീര്‍ണിച്ച ശരീരം കാടിനുള്ളില്‍ കണ്ടെത്തുമ്പോള്‍, ആഴ്ചകള്‍ കഴിഞ്ഞിരുന്നു. ഏതോ വിഷം ഉള്ളില്‍ ചെന്നതാകം എന്നായിരുന്നു അന്വേഷകരുടെ നിഗമനം. വിഷക്കനി കഴിച്ചതാണോ അതോ ഏതെങ്കിലും ജീവി ആക്രമിച്ചതാണോ എന്ന് തീര്‍ച്ചപ്പെടുത്താനായില്ല.

വീട്ടുകാര്‍ കണ്ടു പിടിച്ചു കൊടുത്ത നല്ലൊരു പെണ്ണിനെ കല്യാണം കഴിച്ച്, അമേരിക്കയില്‍ പോയി സുഖമായി ജീവിക്കേണ്ടവന്റെ വിധിവൈപരീത്യത്തെ പറ്റി നാട്ടുകാര്‍ ഗദ്ഗധപ്പെട്ടു. അവന്റെ അമ്മ പക്ഷെ നിര്‍വികാരത പാലിച്ചു.
“അവനു ആ പേരപ്പന്റെ സ്വഭാവം കിട്ടിയിട്ടുണ്ട് എന്ന്‍ എനിക്ക് പണ്ടേ മനസ്സിലായതാ” ആശ്വസിപ്പിക്കാന്‍ വന്ന ആരോടോ അവര്‍ പറഞ്ഞു.

അതെ, ചില ജന്മങ്ങള്‍ക്ക് ഇങ്ങനെയേ തീരാനൊക്കൂ. കാരണം, ഇര തേടി അലയുന്ന ആ പഴയ കാട്ടുമനുഷ്യനുമായാണ്  അവര്‍ക്ക് മനസ്സില്‍ അടുപ്പം.




    

 




Monday 19 September 2016

സൗമ്യ കേസ് വിധി എന്തുകൊണ്ട് യുക്തിഭദ്രവും വസ്തുനിഷ്ഠവുമാണ്

സൗമ്യ വധക്കേസിലെ സുപ്രീം കോടതി വിധി വ്യാപകമായ വിമര്‍ശനള്‍ക്ക് വിധേയമാക്കപ്പെട്ടു. നീതിപീഠം പെണ്ണിനെ കൈവിട്ടു എന്നും നിയമത്തിന്റെ സാങ്കേതികതകള്‍ക്ക് മുന്നില്‍ നീതി പരാജയപെട്ടു എന്നും മറ്റുമുള്ള തരത്തിലാണ് പൊതുസമൂഹത്തിന്റെ വിലയിരുത്തല്‍. പക്ഷെ, കേസിലെ തെളിവുകളുടെ അടിസ്ഥാനത്തില്‍ ചിന്തിക്കുമ്പോള്‍, ഇത്തരം പ്രതികരണങ്ങള്‍ വൈകാരികതയില്‍ നിന്ന് ഉത്ഭവിക്കുന്നതല്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

നിയമാനുസൃതമായി മാത്രം പ്രവര്‍ത്തിക്കുമ്പോഴല്ലേ നീതി പൂര്‍ത്തീകരിക്കപെടുന്നത്? തെളിവുകളുടെ അഭാവത്തില്‍ എങ്ങനെ കോടതിക്ക് ഒരാളെ ശിക്ഷിക്കാന്‍ സാധിക്കും? പ്രോസിക്യുഷന്‍ വാദത്തില്‍ തന്നെ വ്യക്തമായ വിള്ളലുകള്‍ ഉള്ളപ്പോള്‍, സംശയത്തിന്റെ ആനുകൂല്യം എങ്ങനെ പ്രതിക്ക് നിഷേധിക്കാന്‍ സാധിക്കും? സമൂഹത്തിന്റെ മുറവിളികള്‍ കേട്ടു പ്രേരിതമായി, നിയമത്തിന്റെയും സാമാന്യനീതിയുടെയും എല്ലാ തത്വങ്ങളും കാറ്റില്‍ പറത്തി, ഒരാളെ ശിക്ഷിക്കാനുള്ള അമിതാവേശത്തോടെ ജഡ്ജിമാര്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍, അവര്‍ അഭിനവ പീലാത്തോസുമാരായി പരിണമിക്കുകയല്ലേ ചെയ്യുക?

ഇവിടെ സൗമ്യയുടെ മരണകാരണമായി ഡോ.ഷേര്‍ലി വാസു പറയുന്നത്, തലയ്‌ക്കേറ്റ ക്ഷതവും വീഴ്ചയിലുണ്ടായ പരിക്കുകളും അതുപോലെ ശ്വാസനാളത്തില്‍ രക്തം കെട്ടിനിന്നതും മൂലമുണ്ടായ സങ്കീര്‍ണതകളാണ്. ഒന്നാമത്തെ മുറിവ് തലയിലെ നെറ്റി ഭാഗത്തുണ്ടായതാണ്. അത്, സൗമ്യയുടെ തല കമ്പാര്‍ട്ട്‌മെന്റിന്റെ ചുവരില്‍ ഇടിച്ചത് കൊണ്ടാകാം എന്നാണ് ഡോ. ഷേര്‍ലി വാസു അനുമാനിക്കുന്നത്. കീഴ്ക്കോടതിയും ഹൈക്കോടതിയും അങ്ങനെ കണ്ടെത്തുകയും ചെയ്തു. ആ കണ്ടെത്തലുകളില്‍ സുപ്രീം കോടതി ഇടപെട്ടില്ല. ശിരസ്സിലേറ്റ ആ പരിക്ക് കൊണ്ടുമാത്രം മരണം സംഭവിക്കും എന്ന മെഡിക്കല്‍ തെളിവ് ഈ കേസില്‍ ഇല്ല. ഡോ. ഷേര്‍ലി വാസുവിന്റെ നിഗമനത്തില്‍ ശിരസ്സിലേറ്റ ആദ്യത്തെ ആഘാതം സൗമ്യയെ ബോധരഹിതയാക്കും എന്നും നിശ്ചലയായ സൗമ്യയെ പ്രതി പുറത്തേക്കു തള്ളിയിട്ടത് മൂലം രണ്ടാമത്തെ മുറിവ് ഉണ്ടായി എന്നുമാണ്. ഇടതുകവിള്‍ എല്ലിനുണ്ടായ പൊട്ടലും അത് മൂലം മുഖത്തും തലയിലും ഉണ്ടായതുമാണ് രണ്ടാമത്തെ മുറിവ്. ഇത് റെയില്‍ പാളത്തില്‍ തല ഇടിച്ചത് കൊണ്ടാണെന്നാണ് നിഗമനം. ഇവിടെയാണ് പ്രോസിക്യുഷന്‍ കേസില്‍ ഒരു വൈരുദ്ധ്യം വരുന്നത്. സൌമ്യ ട്രെയിനില്‍ നിന്ന് ചാടുന്നത് കണ്ടു എന്ന തരത്തിലാണ് സാക്ഷിമൊഴികള്‍. ആദ്യ മുറിവിന്റെ ഫലമായി സൗമ്യ ബോധരഹിതയായിരുന്നെങ്കില്‍ എങ്ങനെ സൗമ്യ ചാടിയിറങ്ങും? സൗമ്യ സ്വയമേ ചാടി ഇറങ്ങിയതായിരുന്നെങ്കില്‍, പ്രതി തള്ളിയിട്ടതു മൂലം പരിക്കുണ്ടായി എന്ന ആരോപണം എങ്ങനെ നിലനില്‍ക്കും? ഇത്തരത്തില്‍ ഒരു സംശയം ഉടലെടുക്കുകയും ആ സംശയത്തിന്റെ ആനുകൂല്യം കോടതി പ്രതിക്ക് നല്‍കുകയും ചെയ്തു.

മരണത്തിലേക്ക് നയിച്ച മറ്റൊരു കാരണമായി പറയുന്നത് ശ്വാസനാളത്തില്‍ രക്തം ഊര്‍ന്നിറങ്ങി തങ്ങി നിന്നതാണ്. പരിക്ക് പറ്റിയതിനു ശേഷം ബലാത്സംഗം ചെയ്യുക എന്ന ഉദ്ദേശത്തോടെ മലര്‍ത്തി കിടത്തിയത് മൂലം ശിരസ്സില്‍ നിന്നും വായില്‍ നിന്നും രക്തം ശ്വാസനാളിയിലേക്ക് വാര്‍ന്നിറങ്ങി. ശിരസ്സിനു പരിക്ക് പറ്റിയവരെ ഒരിക്കിലും മലര്‍ത്തി കിടത്തരുത് എന്നും അങ്ങനെ ചെയ്താല്‍ രക്തം ഉള്ളിലേക്ക് വാര്‍ന്നിറങ്ങും എന്നും മെഡിക്കല്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കാറുണ്ട് എന്നും ഡോക്ടര്‍ ഷേര്‍ലി വാസു മൊഴിയില്‍ പറയുന്നു. അതായത്, അങ്ങനെ മലര്‍ത്തി കിടത്തുന്നത് മരണത്തിനു കാരണമാകാം എന്നത് മെഡിക്കല്‍ വൈദഗ്ധ്യം ഉള്ള ഒരാള്‍ക്ക് മാത്രമുള്ള അറിവാണ്.

കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെടണമെങ്കില്‍, കൊല്ലണം എന്ന ഉദ്ദേശം, അല്ലെങ്കില്‍ മരണത്തിലേക്ക് നയിക്കാവുന്ന പരിക്കുകള്‍ ഏല്‍പ്പിക്കണം എന്ന ഉദ്ദേശം, അല്ലെങ്കില്‍ ചെയ്യുന്ന പ്രവര്‍ത്തി മരണത്തിലേക്ക് നയിക്കാം എന്ന അറിവ് പ്രതിക്ക് ഉണ്ടായിരുന്നു എന്ന് തെളിയിക്കണം. ഇവിടെ, ശിരസ്സിലേറ്റ ഒന്നാമത്തെ മുറിവ് കൊണ്ട് മാത്രം മരണം സംഭവിക്കും എന്ന് മെഡിക്കല്‍ തെളിവില്ല. സൌമ്യ ചാടുന്നത് കണ്ടു എന്ന മൊഴി, രണ്ടാമത്തെ മുറിവ് പ്രതി ഏല്‍പ്പിച്ചതാണ് എന്ന ആരോപണത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി. അതുപോലെ, മരണത്തിലേക്ക് നയിക്കാം എന്ന അറിവ് മെഡിക്കല്‍ വൈദഗ്ദ്ധ്യം ഇല്ലാത്ത ഒരാളില്‍ അനുമാനിക്കുക പ്രയാസവുമാണ്. ഈ കാരണങ്ങളാലാണ് സുപ്രീം കോടതി പ്രതിയെ കൊലപാതകക്കുറ്റത്തില്‍ നിന്ന് വിമുക്തനാക്കിയത്.


സൗമ്യ ട്രെയിനില്‍ നിന്ന് ചാടാന്‍ കാരണം പ്രതിയായിരുന്നു എന്നും, മാരകമായി മുറിവേറ്റ ഒരാളെ ബലാത്സംഗം നടത്തി ഉപേക്ഷിച്ചു പോകുന്നത് കൊല്ലാനുള്ള ഉദ്ദേശത്തോടെ ചെയ്തതാണ് എന്നും സുപ്രീം കോടതി കണ്ടെത്തേണ്ടാതായിരുന്നു എന്ന് വാദങ്ങള്‍ ഉയരുന്നുണ്ട്. അങ്ങനെ ചെയ്യുന്നതില്‍ പല നിയമ തടസ്സങ്ങളുണ്ട്. സുപ്രീം കോടതി ഒരു അപ്പീല്‍ കോടതിയാണ്. അതും രണ്ടാമത്തെ അപ്പീല്‍ കോടതി. വിചാരണ കോടതിയില്‍ പ്രോസിക്യുഷന്‍ അവതരിപ്പിച്ച കേസ് സംശയാതീതമായി തെളിയിക്കപ്പെട്ടോ എന്ന് പരിശോധിക്കാന്‍ മാത്രമേ അപ്പീല്‍ കോടതിക്ക് സാധിക്കൂ. പുതിയ ഒരു കേസോ ആരോപണമോ വാദമോ അപ്പീല്‍ കോടതിക്ക് പരിഗണിക്കാന്‍ സാധിക്കുകയില്ല. കാരണം, അത്തരം ഒരു പുതിയ കേസില്‍ ഒരിക്കിലും പ്രതി വിചാരണ ചെയ്യപ്പെട്ടിട്ടില്ല. പ്രതി വിചാരണ ചെയ്യപ്പെട്ട ആരോപണം നിലനില്‍ക്കുന്നതാണോ എന്ന് പരിഗണിക്കുന്നതില്‍ അപ്പീല്‍ കോടതിയുടെ അധികാര പരിധി ഒതുങ്ങുന്നു.

കേരളത്തിലെ കോടതികള്‍ കൊലപാതകത്തിന് വധശിക്ഷ നല്‍കിയ പ്രതികള്‍, സുപ്രീം കോടതി ഇടപെടലിലൂടെ പൂര്‍ണമായി കുറ്റവിമുക്തരാകുന്ന സംഭവം സൗമ്യ കേസില്‍ ആദ്യമായല്ല ഉണ്ടാകുന്നത്. ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസിലും ഇത് സംഭവിച്ചിരുന്നു.

ക്ലാസ് മുറിയില്‍ കുട്ടികളുടെ മുന്‍പില്‍ അധ്യാപകന്‍ കൊല്ലപെട്ട ഈ കേസ് വന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. അഞ്ചു പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയ വിചാരണ കോടതി, അവരെയെല്ലാം തൂക്കികൊല്ലാന്‍ വിധിച്ചു. വധശിക്ഷ ഹൈക്കോടതി ശരി വെച്ചു.

എന്നാല്‍, സുപ്രീം കോടതി മറിച്ചാണ് ചിന്തിച്ചത്. അഞ്ചു പ്രതികളില്‍ ഒരാള്‍ മാത്രമാണ് യഥാര്‍ത്ഥ കുറ്റക്കാരന്‍ എന്ന് സുപ്രീം കോടതി വിലയിരുത്തി. ബാക്കി നാല് പേരും കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന കീഴ്‌കോടതികളുടെ കണ്ടെത്തല്‍ നിലനില്‍ക്കുന്നതല്ല എന്ന് സുപ്രീം കോടതി വിധിച്ചു. അതിനാല്‍ ആ നാല് പേരെയും കുറ്റവിമുക്തരാക്കി. പ്രതിയെന്നു കണ്ടെത്തിയ ആ ഒരാള്‍ വധശിക്ഷയ്ക്ക് അര്‍ഹനല്ല എന്നും ജസ്റ്റിസ് എസ്.ബി സിന്‍ഹയും ജസ്റ്റിസ് കട്ജുവും ഉള്‍പ്പെട്ട ബെഞ്ച് കണ്ടെത്തി. അതിനാല്‍, അയാളുടെ വധശിക്ഷ ജീവപര്യന്തം തടവ് ശിക്ഷയാക്കി കുറച്ചു.

വിട്ടയച്ച ഈ നാല് പ്രതികള്‍ കൊലപാതകത്തില്‍ പങ്കാളികളല്ലായിരുന്നു എന്ന് 2012-ല്‍, ടി.പി ചന്ദ്രശേഖരന്‍ കേസില്‍ പിടിയിലായ പ്രതി രാജേഷ് വെളിപ്പെടുത്തുക വഴി സുപ്രീം കോടതി വിധിക്ക് കൂടുതല്‍ സാധൂകരണം കൈവന്നു. പൊതുവികാരമാണ് നീതിപീഠത്തെ നയിച്ചിരുന്നതെങ്കില്‍, നാല് നിരപരാധികള്‍ തൂക്കിക്കൊല്ലപ്പെട്ടേനെ.

കോളിളക്കം സൃഷ്ടിക്കുന്ന കേസുകളില്‍ നമ്മുടെ ക്രിമിനല്‍ നിയമ സംവിധാനം പൊതുവികാരത്തിന് അടിമപ്പെട്ട്, പിഴവുകള്‍ വരുത്തുന്നുണ്ടോ? കേരളത്തിലെ പ്രാദേശിക വിവാദങ്ങള്‍ക്കും മാധ്യമകോലാഹലങ്ങള്‍ക്കും വശംവദരാകാത്തത് മൂലം, കൂടുതല്‍ യുക്തിഭദ്രവും വസ്തുനിഷ്ഠവുമായ അവലോകനം സുപ്രീം കോടതിയില്‍ സാധ്യമാകുന്നുണ്ടോ? ഇത്തരം ചോദ്യങ്ങള്‍ കൂടി ഈ അവസരത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.

Sunday 21 August 2016

യഹോവയുടെ ഏകാന്തത



അതി പുരാതനമായ ദൈവാലയത്തിലേക്ക് ആ വൃദ്ധ ദമ്പതികള്‍ പതുക്കെ നടന്നു കയറി.ഭൂഖണ്ഡങ്ങൾ തേടി അലഞ്ഞ ഒരു പഴയ നാവികന്റെ ശരീരം അയാളുടെ പഴകിയ അഹന്തയോടൊപ്പം ആ ദേവാലയത്തിൽ അടക്കം ചെയ്തിരുന്നു. വേച്ചു വേച്ചു നടന്ന് വിജനമായ ആ ദൈവാലയത്തിന്റെ മുന്‍പിലുള്ള ഒരു ബെഞ്ചില്‍ ഇരുവരും ഇരുന്നു. പള്ളിയകത്തുള്ള പ്രാവുകള്‍ ചിറകടിച്ചു ശബ്ദം ഉണ്ടാക്കികൊണ്ടിരുന്നു. വൃദ്ധന്‍ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു. വൃദ്ധ അയാളുടെ നെഞ്ചം പയ്യെ തടവി കൊടുത്തു. അയാള്‍ അവളെ വളരെ സ്നേഹത്തോടെ നോക്കി. മുന്‍പെങ്ങും തോന്നാത്ത വിധമുള്ള സ്നേഹവാത്സല്യങ്ങള്‍ കൊണ്ട് അയാളുടെ ഹൃദയം വീര്‍പ്പു മുട്ടി. വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഇത് പോലൊരു ദൈവാലയത്തില്‍ നിന്ന് ഒരുമിച്ചു കൈ പിടിച്ചു ഇറങ്ങിയതാണ്. പിന്നെ ഇത് വരെ ഒരുമിച്ചു തന്നെയായിയുരുന്നു. പരസ്പരം താങ്ങും തുണയുമായി. ശരീരം പ്രായമായികൊണ്ടിരുക്കുമ്പോഴും അനുദിനം വര്‍ദ്ധിച്ച് വന്ന പ്രണയം കൊണ്ട് അവരുടെ മനസ്സുകള്‍ കൂടുതല്‍ യൌവനയുക്തമായി കൊണ്ടിരുന്നു, അയാള്‍ അവളുടെ കൈകള്‍ ചേര്‍ത്ത് പിടിച്ചു. ചുളിവുകള്‍ വീണ വൃദ്ധയുടെ മുഖത്ത് നാണം കലര്‍ന്ന ഒരു ചിരി വിടര്‍ന്നു. അവള്‍ അയാളുടെ ചുമലില്‍ തല ചേര്‍ത്ത് വെച്ചിരുന്നു.

ദൈവാലയതിനുള്ളിലെ ഇണപ്രാവുകളുടെ കുറുകലുകള്‍ കേട്ട്, അങ്ങ് അത്യുന്നതങ്ങളില്‍, വാന മേഘങ്ങള്‍ക്ക് മുകളില്‍, നിദ്രയില്‍ ആയിരുന്ന യഹോവ ഉണര്‍ന്നു. ആദിയില്‍ വചനം ഉണ്ടാകുന്നതിനു മുന്‍പുള്ള കടുത്ത ഏകാന്തത തന്നെയായിരുന്നു അവിടെ അപ്പോഴും. ഉന്നതങ്ങളിലെ വിരസതയ്ക്ക് വിരാമമിടാന്‍ സൃഷ്ടാവ് തന്‍റെ സൃഷ്ടികളുടെ ദുരിതങ്ങളിലേക്ക് കണ്ണും കാതും തുറന്നു. ഓരോ നിമിഷവും സൃഷ്ടാവിനെ ഓര്‍ക്കാനായി യാതനകളും പീഡകളും സമയാസമയങ്ങളില്‍ യഹോവ സൃഷ്ടികളുടെ മേല്‍ വര്‍ഷിച്ചു കൊണ്ടിരുന്നു. അങ്ങനെയായിരുന്നു അണ്ടകടാഹത്തെ മുഴുവന്‍ ചൂഴ്ന്നു നില്‍ക്കുന്ന പ്രാപഞ്ചികമായ ഏകാന്തതയില്‍ നിന്നും യഹോവ രക്ഷ നേടി കൊണ്ടിരുന്നത്.

തന്‍റെ ആലയത്തില്‍ വന്നിരിക്കുന്ന വൃദ്ധദമ്പതികളെ യഹോവ കണ്ടു. അവരുടെ സ്തുതിപ്പുകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും യഹോവ കാതോര്‍ത്തു.

എന്നാല്‍ അവര്‍ അവരുടെതായ ലോകത്തായിരുന്നു. അവരുടെ മധുരസ്മരണകള്‍ ഓര്‍ത്തോര്‍ത്തു അവരുടെ സ്നേഹത്തിന്റെ മാറ്റ് കൂട്ടികൊണ്ടിരുന്നു. സ്വന്തം സ്വത്വത്തിന്റെ അതിരുകള്‍ അലിഞ്ഞില്ലാതായി, അവര്‍ ഇരുവരും ഒരു പുഴ പോലെ ഒരുമിച്ചു ഒഴുകുകയായിരുന്നു. ഒറ്റപ്പെടല്‍ എന്നത് ഓര്‍ക്കാന്‍ പോലും കഴിയാത്ത വിധം.

തന്‍റെ ആലയത്തില്‍ വന്ന് തന്നെ സ്തുതിക്കാതെ, തനിക്കു നന്ദി പറയാതെ, തന്നോട് പാപങ്ങള്‍ ഏറ്റു പറയാതെ, പ്രണയബദ്ധരായി ഇരിക്കുന്ന അവരെ കണ്ടപ്പോള്‍ യഹോവ ക്രുദ്ധനായി.  സര്‍വസൃഷ്ടാവിനെ ആരാധിക്കുന്നതിനു പകരം മറ്റൊരു സൃഷ്ടിയെ സ്നേഹിക്കുന്നുവോ? പരസ്പര സ്നേഹത്തില്‍ സ്വയം മറന്നിരിക്കുന്ന അവരെ കണ്ടപ്പോള്‍ യഹോവ തന്‍റെ ഏകാന്തതയെ പറ്റി കൂടുതല്‍ ബോധവാനായി.

ഇല്ല. സൃഷ്ടാവിനില്ലാത്ത ഒരു സൌഭാഗ്യവും സൃഷ്ടിക്ക് വേണ്ട. അതിനാല്‍ തന്‍റെ ഏകാന്തതയുടെ ഒരു അംശം അവരുടെ ജീവിതത്തിലേക്ക് വര്‍ഷിക്കാന്‍ യഹോവ തീരുമാനിച്ചു. തന്നെ മറന്നു ജീവിതം ആഘോഷിച്ച സോദോം-ഗോമെറ നഗരങ്ങളിലേക്ക് പണ്ട് അഗ്നിയും ഗന്ധകവും വര്‍ഷിച്ചത് പോലെ. ഇതില്‍ ഒരു ജീവനെ തിരികെ വിളിക്കാം. അങ്ങനെ ഒറ്റപ്പെടലിന്റെ കടുത്ത ശാപം ഒരാള്‍ക്ക് കൊടുക്കാം.

യഹോവ ആലോചിച്ചു. പുരുഷനെ വിളിക്കണോ സ്ത്രീയെ വിളിക്കണോ. പുരുഷന് ഏകാന്തത ശീലമുണ്ട്. ഏദന്‍ തോട്ടത്തില്‍ അവന്‍ കുറെ നാള്‍ ഏകാന്തത ശീലിച്ചതാണ്. എന്നാല്‍ സ്ത്രീ സൃഷ്ടിക്കപ്പെട്ട കാലം മുതല്‍ അവള്‍ക്കു ഒരു തുണയുണ്ട്.പുരുഷന്റെ വാരിയെല്ല് കൊണ്ട് സൃഷ്ടിക്കപ്പെട്ട സ്ത്രീയ്ക്ക് അത് കൊണ്ട് ഏകാന്തത അസഹ്യമായിരിക്കും. അവള്‍ തകര്‍ന്നു പോകും. അതിനാല്‍, അത് തന്നെയാണ് കടുത്ത ശിക്ഷ.

അടുത്ത നിമിഷം വൃദ്ധന്റെ ശ്വാസം നിലച്ചു. ഇറുകി പിടിച്ചിരുന്ന കൈവിരലുകള്‍ പെട്ടെന്ന് അയഞ്ഞതായി വൃദ്ധയ്ക്കു തോന്നി. ജീവനറ്റ വൃദ്ധന്റെ ശിരസ്സ് അവളുടെ മാറിലേക്ക് ചാഞ്ഞു. ഇത്രയും കാലം ഒപ്പം ഉണ്ടായിരുന്ന കൂട്ട് ഇനിയില്ല എന്ന യാഥാർഥ്യം അവളുടെ മനസ്സിനെ പൊള്ളിച്ചു. അയാളുടെ മൃതമായ ചുണ്ടുകളില്‍ അവള്‍ ചുണ്ടമര്‍ത്തി. അവസാനത്തെ മുത്തം.

അവള്‍ക്ക് പൊട്ടികരയണം എന്നുണ്ടായിരുന്നു. പക്ഷെ അവള്‍ കരഞ്ഞില്ല. അയാളുടെ ശരീരം അവള്‍ ബെഞ്ചില്‍ കിടത്തി. എന്നിട്ട് ദൈവത്തിനു മുന്നില്‍ മുട്ട്കുത്തി നിന്നു. അവളുടെ പ്രാര്‍ത്ഥന കേട്ടതില്‍ നന്ദി പറഞ്ഞു. അവസാന കാലത്ത് അവള്‍ക്കു ഒരു പ്രാര്‍ഥനയെ ഉണ്ടായിരുന്നുള്ളൂ. ആദ്യം പോകുന്നത് അവള്‍ ആയിരിക്കല്ലേ എന്ന്. അയാള്‍ക്ക് അത് ഒരിക്കലും താങ്ങാന്‍ ആകില്ല എന്ന് അവള്‍ക്കു അറിയാമായിരുന്നു. വേദനയും കാത്തിരിപ്പും ആവോളം സഹിച്ച അവളുടെ മനസ്സ് അന്ത്യകാലത്തെ ഒറ്റപെടല്‍ അനുഭവിക്കാന്‍ പാകപ്പെട്ടതായിരുന്നു.

തന്‍റെ വിധിയെ വെല്ലുവിളിക്കുന്ന ദുര്‍ബലയായ വൃദ്ധയെ കണ്ടു യഹോവ ഞെട്ടി. അഭിമാനബോധം തകര്‍ന്ന ദൈവം ആദിയിലെ ഏകാന്തതയിലേക്ക് പിന്‍വാങ്ങി. എന്ത് കൊണ്ടെന്നാല്‍, വിധിക്കുവാനും ശിക്ഷിക്കുവാനും മാത്രം അറിയുന്ന സൃഷ്ടാവിന് കരയാന്‍ അറിയില്ലായിരുന്നു.