Tuesday, 15 May 2018

ഈ.മാ. യൌ & ശവം.


ഈ.മാ. യൌവിനെ പറ്റിയുള്ള സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ വായിക്കുന്നതിനിടെയാണ്, അത് ഡോണ്‍ പാലത്തറയുടെ 'ശവം' എന്ന സിനിമയുടെ പകര്‍പ്പാണ് എന്ന മട്ടിലുള്ള ചില അഭിപ്രായപ്രകടനങ്ങള്‍ ശ്രദ്ധിക്കാനിടയായത്. "ശവം" കാണാന്‍ അതെന്നെ പ്രേരിപ്പിച്ചു്‍ ( netflixഇല്‍ ഉണ്ട്).

ഒരു മരണവീട്ടില്‍ നടക്കുന്ന സംഭവങ്ങളെ പറ്റിയുള്ളതാണ് രണ്ടു സിനിമകളും. അതില്‍ ഒതുങ്ങുന്നു രണ്ടിന്റെയും സാമ്യം. സമീപനത്തിലും പ്രമേയത്തിലും അവതരണരീതിയിലും പാത്രസൃഷ്ടിയിലും "ഈ.മാ.യു"വും "ശവ"വും വളരെ വ്യത്യാസപ്പെട്ട് നില്കുന്നു. ശവസംസ്കാരവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ഒരു ഡോക്യു-ഫിക്ഷന്‍ രീതിയില്‍ അവതരിപ്പിക്കുകയാണ് "ശവ"ത്തില്‍. ഇവിടെ സംവിധായകന്‍ ക്യാമറ കൊണ്ട് ഒരു സാക്ഷി ഭാവത്തില്‍ നില്‍ക്കുകയാണ്. ചടങ്ങ് പിടിക്കാന്‍ വരുന്ന വീഡിയോഗ്രാഫറെ പോലെ ( ശവസംസ്കാര ചടങ്ങുകളില്‍ എന്തിനാണ് വീഡിയോ-ഫോട്ടോഗ്രാഫി എന്നത് മനസ്സിലാകാത്ത ഒരു കാര്യമാണ്) . ക്യാമറമാന്‍ പക്ഷെ അകത്തളങ്ങളിലേക്കും പിന്നാമ്പുറചര്‍ച്ചകളികെക്കും പറമ്പിലെ വെള്ളമടി പരദൂഷണങ്ങളിലെക്കും എത്തി നോക്കുന്നുണ്ട്. മരണത്തോട് അനുബന്ധിച്ച ദുഃഖഭാവം വെറും ഭാവ പ്രകടനം ആണെന്ന് വെളിവാകുകയാണ് സിനിമയില്‍. പക്ഷെ, ഒരു ശവസംസ്കാര ചടങ്ങിന്റെ നേര്‍കാഴ്ച എന്നതിനപ്പുറം ഒരു സിനിമ എന്ന നിലയില്‍ "ശവം" സഞ്ചരിക്കാന്‍ ശ്രമിക്കുന്നില്ല.

പക്ഷെ, "ഈ.മാ.യു", അങ്ങനെ ഒരു നേര്‍കാഴ്ച മാത്രമല്ല. സംവിധായകന്റെ ഭ്രമാത്മക കല്പനകളും ഫാന്‍റസിയും യാതാര്‍ത്ഥ്യത്തോടൊപ്പം കൂട്ടികുഴച്ചാണ് ഇവിടെ ആവിഷ്കരിക്കപ്പെടുന്നത്. കടലും കാറ്റും മഴയും കടല്‍കാക്കകളും ഒക്കെയായി ഒരു പ്രത്യേക അന്തരീക്ഷം തന്നെ അവിടെ സൃഷ്ട്ടിക്കപ്പെടുന്നുണ്ട്."ശവ"ത്തില്‍ കഥാപരിസരം അങ്ങനെ ഒരു കഥാപാത്രമായി കടന്നു വരുന്നില്ല. അത് പോലെ, ആഴത്തിലുള്ള ധാരാളം കഥാപാത്രങ്ങളെ സൃഷ്ടിക്കുക വഴി, മനുഷ്യപ്രകൃതിയുടെ വൈവിധ്യമാര്‍ന്നതും വര്‍ണശബളവുമായ ഒരു കാന്‍വാസ് "ഈ.മ.യു" വില്‍ ഉണ്ട്. മരിച്ചു പോയ അപ്പന് ഗംഭീര ശവമടക്ക് നടത്തി തന്‍റെ വാക്ക് പാലിക്കാന്‍ ശ്രമിക്കുന്ന മകന്‍- ഇത് തന്നെ വളരെ റേഞ്ച് ഉള്ള ഒരു കഥാപാത്രമാണ്. അസ്തിത്വത്തിനെ അസംബന്ധ ഭാവങ്ങള്‍ വളരെ രസകരമായി ഇവിടെ കാണിക്കുകയാണ്. അത് പോലെ, irony( കുഴിവെട്ടുകാരന്‍ വേറെ ഒരുത്തന് വേണ്ടി കുഴിച്ച കുഴിയില്‍ തന്നെ വീണു മരിക്കുന്നത്; ഗംഭീര ശവമടക്ക് നടത്താന്‍ ശ്രമിക്കുന്ന മകന്‍ വീട്ടു വളപ്പില്‍ തന്നെ അപ്പനെ അടക്കുന്നത്), surrealism ( അവസാന ഷോട്ടുകളില്‍ സ്വര്‍ഗത്തില്‍ നിന്നും നരകത്തില്‍ നിന്നും നൌകകള്‍ വന്ന്നു ആത്മാക്കളെ കൊണ്ട് പോകുന്നതായി കാണിക്കുന്നത്), magical realism ( ചൂത്കളിക്കാര്‍ എന്ന രീതിയില്‍ വരുന്ന കഥാപാത്രങ്ങള്‍ സ്വര്‍ഗ്ഗതിന്റെയും നരകത്തിന്റെയും ദൂതന്മാര്‍ ആണോ എന്ന് സംശയം ജനിപ്പിക്കുന്നത്), തുടങ്ങിയ ഘടകങ്ങളുടെ സമൃദ്ധമായ ഉപയോഗം "ഈ.മാ.യൌ"വിനെ കൂടുതല്‍ രസകരമാക്കുന്നു. 

കൂടാതെ, ഒരു കലാസൃഷ്ടി കൂടുതല്‍ ഉദാത്തമാകുന്നത് അത് പ്രേക്ഷകമനസ്സില്‍ ഒരു പ്രക്ഷുബ്ധത ആയി നിലകൊള്ളുമ്പോഴാണ്. "ഈ.മ.യു" ആ രീതിയില്‍ ഒരു വിജയമാണ്. അത് ഉളവാക്കിയ മരവിപ്പും സ്തംഭനവും ഇപ്പോഴും എനിക്ക് തിരിച്ചറിയാം. മനുഷ്യാവസ്ഥയുടെ നശ്വരതയെയും ശ്രേഷ്ഠതയെയും പറ്റി നിരവധി ചോദ്യങ്ങള്‍ ഈ സിനിമ ചോദിപ്പിക്കുന്നു. "ശവം" ആ രീതിയില്‍ തികച്ചും മൃതമായ ഒരു പ്രതികരണം ആണ് ഉളവാക്കിയത്.

ലിജോ ജോസ് പല്ലിശേരി ഡോണ്‍ പാലത്തറയില്‍ നിന്നും കടം കൊണ്ടതാണോ അല്ലെയോ എന്നതിനെ പറ്റിയൊന്നും എനിക്ക് പറയാനാവില്ല. ആശയങ്ങള്‍ കടം എടുക്കുന്നതില്‍ നൈതികമായും നിയമപരമായും യാതൊരു തെറ്റുമില്ല. "Ideas have no copyright"

രണ്ടും ആസ്വാദനനിലവാരമുള്ള ചിത്രങ്ങള്‍ തന്നെ. എങ്കിലും, ക്രാഫ്റ്റ് കൊണ്ട് "ഈ.മാ.യു" ഒരല്‍പം മുന്നില്‍ നില്‍ക്കുന്നു.