Sunday, 27 November 2016

അംബരചുംബനം


 “ചുംബനം കൊണ്ടാണോ നീ മനുഷ്യപുത്രനെ ഒറ്റികൊടുക്കുന്നത്” യേശു ക്രിസ്തു യൂദാസിനോട്‌ ചോദിക്കുന്നതാണ്. ചുംബനം കൊണ്ടും വഞ്ചിക്കാം എന്ന് സുവിശേഷം രേഖപ്പെടുത്തുന്നു. പക്ഷെ ചുംബനം കൊണ്ട് കൊല്ലാന്‍ പറ്റുമോ? ചുംബിച്ച് ചുംബിച്ച്, ആനന്ദത്തിന്റെ പാരമ്യത്തിലേക്ക് ഒരാളെ കയറ്റി, ഉമ്മകളുടെ ഊക്കോടെ അവിടെ നിന്ന് തള്ളിയിട്ട് കൊല്ലുക. അത് സാധ്യമാണോ? സാധ്യമാണ്.

അത് കൊണ്ടാണല്ലോ പതിനാലാം നിലയുടെ മുകളില്‍ നിന്ന് അവള്‍ താഴേക്കു വീഴുന്ന സ്വപ്നം അവന്‍ വീണ്ടും കണ്ട് ഞെട്ടിയുണര്‍ന്നത്. ഒരു തൂവല്‍ കഷ്ണത്തിന്റെ ശാന്തതയോടെ ആയിരുന്നു അവളുടെ പതനം. പൂര്‍ത്തിയാകാതെ പോയ ചുംബനത്തിന്റെ വേദനയോടെ അവളുടെ ചുണ്ടുകള്‍ അപ്പോഴും വിടര്‍ന്നിരുന്നു. ഇനി കിട്ടാനുള്ള ഉമ്മകള്‍ക്കു വേണ്ടി  അവളുടെ ഉടല്‍ അപ്പോഴും വിറയ്ക്കുന്നുണ്ടായിരുന്നു.  

അവന്‍ കിടന്ന കട്ടിലും വിറയ്ക്കുന്നുണ്ടായിരുന്നു. ആ ലോഡ്ജ് മുറിയുടെ സമീപത്തുള്ള റെയില്‍വേ പാളത്തിലൂടെ എപ്പോള്‍ ട്രെയിന്‍ പോകുമ്പോഴും ഭൂകമ്പത്തില്‍ എന്ന പോലെ ചെറിയ വിറയല്‍ ഉണ്ടാകും. സമയം രാത്രി രണ്ടര. മൊബൈലിന്റെ സ്ക്രീനില്‍ അവന്‍ കണ്ടു. ഇന്നിനി ഉറക്കം നടക്കില്ല. ആ ദുസ്വപ്നതിന്റെ ആഘാതം അങ്ങനെയാണ്. മുഷിഞ്ഞ ചിന്തകളും ഓര്‍മ്മകളും ഒരു വാഷിംഗ്‌ മെഷിനില്‍ എന്ന പോലെ മനസ്സില്‍ കിടന്നു കറങ്ങി നുരഞ്ഞു പൊന്തും. ഒരു സിഗരറ്റും കത്തിച്ചു കൊണ്ട് അവന്‍ മുറിയില്‍ നിന്ന് പുറത്തേക്ക് ഇറങ്ങി. വലിയ പ്രകമ്പനത്തോടെ ഒരു ഗുഡ്സ് ട്രെയിന്‍ കടന്നു പോയ്ക്കൊണ്ടിരിക്കുകയായിരുന്നു. ട്രെയിനിന്റെ അവസാനം ഇരുന്നു പച്ച സിഗ്നല്‍ കാണിച്ചു കൊണ്ടിരുന്ന ഗാര്‍ഡ് തന്നെ ഒരു നിമിഷം നോക്കിയത് പോലെ അവനു തോന്നി. അയാളുടെ സ്വകാര്യതയെ ഓര്‍ത്തു അവനു കടുത്ത അസൂയ തോന്നി.  വാഗണുകള്‍ ഗര്‍ഭം ധരിച്ചിരിക്കുന സത്യങ്ങളുടെ ശൃംഘലയിലെ ഒരു കണ്ണിയായി, ലോകത്തിനു നേരെ പച്ച സിഗ്നല്‍ വീശി, ഉറക്കത്തിലുള്ളവരെയെല്ലാം ഉണര്‍ത്തി, യാത്ര ചെയ്യുന്ന ഗാര്‍ഡ് ഒരു പ്രാവചക ദൌത്യം അല്ലേ നിര്‍വഹിക്കുന്നത്. അത് പോലെ യാത്ര ചെയ്യണം. കൂട്ടിനു അവളും വേണം. ഗാര്‍ഡ് റൂമിന്റെ പരമമായ സ്വകാര്യതയില്‍, അവര്‍ തീര്‍ക്കുന്ന ചുംബനങ്ങളുടെ പ്രകമ്പനത്തില്‍ ലോകം മുഴുവന് വിറയ്ക്കണം.ജീവിതത്തെ പറ്റി വേറെ ഒന്നും ഓര്‍ക്കാതെ അവളുടെ നിശ്വാസം ശ്വസിച്ചും ചുണ്ടുകള്‍ ഭക്ഷിച്ചും അനന്തതയിലേക്ക് യാത്ര ചെയ്തു കൊണ്ടേയിരിക്കണം.

അല്ലെങ്കില്‍, ആളൊഴിഞ്ഞ ഒരു സിനിമ തിയേറ്ററില്‍, വിശ്വവിഖ്യാതമായ ചുംബനരംഗങ്ങള്‍(അതും ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ്) മാത്രം വെട്ടിയെടുത്തു കോര്‍ത്തിണക്കിയ റീലുകള്‍ ഓടിക്കുന്ന പ്രോജക്റ്റര്‍ റൂമിന്റെ സ്വകാര്യതയില്‍ അവള്‍ക്കൊപ്പം ഇരിക്കണം. അങ്ങനെയുള്ള ആ സിനിമ പറുദീസയുടെ അഭ്രപാളിയില്‍ അവരുടെ ചുംബനങ്ങളുടെ നിഴലുകള്‍ പതിയണം.

ഉറക്കമില്ലാത്ത ശപിക്കപെട്ട രാത്രി തള്ളി നീക്കാന്‍ ഇങ്ങനെ ഓരോ ഫാന്ടസികള്‍ അവന്‍ നിര്‍മിച്ചു കൊണ്ടേയിരുന്നു. എത്തിനോട്ടക്കാരുടെയും സദാചാരകുറുവടികളുടെയും കണ്ണുകള്‍ വെട്ടിച്ചു അവര്‍ ഒപ്പിച്ചെടുത്ത നൂറുകണക്കിന് ചുംബനങ്ങളുടെ സ്മരണകള്‍ നക്ഷത്രങ്ങള്‍ പോലെ അവന്റെ മുന്നില്‍ ചിതറി വീണു. ഏതു പ്രവര്‍ത്തിയാണ് ഒരേ സമയം രണ്ടു പേര്‍ ഒരുമിച്ചു ഒരു പോലെ ചെയ്യുമ്പോള്‍ ഇരു കൂട്ടര്‍ക്കും ഒരു പോലത്തെ സ്വര്‍ഗീയ അനുഭൂതി പകര്‍ന്നു നല്‍കുന്നത്? അത് ചുംബനം അല്ലാതെ മറ്റെന്താണ്?ഒരു ചുംബനത്തിന്റെ പാരസ്പര്യം, അതിലുള്ള കൊടുക്കല്‍-വാങ്ങല്‍, അതില്‍ അടങ്ങിയിരിക്കുന്ന വന്യതയുടെയും ആര്‍ദ്രതയുടെയും കൃത്യമായ സങ്കലനം- ഇതൊക്കെ മറ്റു ഏത് മനുഷ്യപ്രവര്‍ത്തിക്ക് അവകാശപ്പെടാനാകും. ചുംബനങ്ങളുടെ മഹനീയത തിരിച്ചറിഞ്ഞ അവര്‍, അതില്‍ മാത്രം ഏര്‍പ്പെട്ടു കൊണ്ടേയിരുന്നു. അവര്‍ക്കിടയിലെ ഏറ്റവും ശക്തവും സത്യാസന്ധവുമായ സംഭാഷണം അതായിരുന്നു. വലിച്ചുവാരി തിന്നും പരദൂഷണം പറഞ്ഞും വികലമാക്കിയ ചുണ്ടുകള്‍ക്ക് അവര്‍ ചെയ്യുന്ന ശുദ്ധിക്രിയയായിരുന്നു ഓരോ ചുംബനവും.അധരങ്ങള്‍ കവിളുകളില്‍ പതിയുമ്പോള്‍, ആ നനുനനുത്ത ഒട്ടലില്‍ ഭൂതവും ഭാവിയും എല്ലാം ഇല്ലാതാകുന്നു. ആ നനവില്‍ എല്ലാം വിസ്മൃതമാകുന്നു. മനസ്സില്‍ ചിന്തകളുടെ കെട്ടുപിണച്ചില്‍ ഇല്ല. ക്രോധവിധ്വേഷങ്ങളില്ല. ആസക്തികളില്ല. ചുണ്ടുകൾ ഒട്ടുമ്പോൾ രണ്ട് ആത്മാക്കള്‍ പരസ്പരം ഒട്ടുന്നു. പുറം ലോകം അവിടെ ബഹിഷ്കൃതമാകുന്നു. പ്രഭാതത്തിലെ മഞ്ഞു തുള്ളി പോലെ നിര്‍മലമാകുന്നു മനസ്സ്. ചെറുതെങ്കിലും ആ നിമിഷങ്ങള്‍ എത്ര ധന്യം.


“ചുട്ട അടികള്‍ക്ക് പകരം ചൂടുള്ള ഉമ്മകള്‍ ആയിരുന്നു കിട്ടിയതെങ്കില്‍ ചിലപ്പോള്‍ ഹിറ്റ്ലര്‍ ഉണ്ടാകില്ലായിരുന്നു” ഒരിക്കല്‍ അവള്‍ അങ്ങനെ പറഞ്ഞപ്പോള്‍, ചുംബനത്തിന്റെ രാഷ്ട്രീയമാനത്തെ പറ്റിയും അവന്‍ ചിന്തിച്ചു. അതെ, ചിലപ്പോള്‍ ചുംബനം ഒരു സമരമുറയും ആകാം.

അധരപൂജയുടെ ശ്രീകോവില്‍ തേടി അവര്‍ ഒരിക്കല്‍ എത്തിപെട്ടത് ഒരു പതിനാലാം നിലയിലാണ്. പണി പകുതിയാക്കി ഉപേക്ഷിക്കപെട്ട, നഗരത്തിനു നടുവില്‍ ഒരു പ്രേതാലയം പോലെ വളര്‍ന്നു നിന്ന ഒരു ശപിക്കപെട്ട കെട്ടിടത്തിന്റെ പതിനാലാം നില. മെറ്റലിന്റെയും സിമെന്റിന്റെയും രൂക്ഷ ഗന്ധം തങ്ങി നിന്ന ആ പതിനാലാം നില അവര്‍ക്ക് സ്വകാര്യതയുടെ ഒരു ഭൂഘണ്ഡം ആയി. ദൂരെ നഗരം വികൃതവും മലിനവും ആയി വികസിച്ചു കിടക്കുന്നത് അവര്‍ക്ക് കാണാമായിരുന്നു. ശവങ്ങളെ മാത്രം ചുംബിച്ചു ശീലിച്ച ഒരു നാഗരികത പിന്നെ എങ്ങനെ വികസിക്കും? അവിടെ, ആ പതിനാലാം നിലയില്‍, കെട്ടിടങ്ങളേയും, കടലിനെയും കടല്‍ കാക്കകളെയും, അസ്തമയ സൂര്യനെയും സാക്ഷിയാകി അവര് ചുംബിച്ചു. ഭൂമിയിലും ആകാശത്തിലും അല്ലാത്ത ആ ത്രിശങ്കുവില്‍ അവര്‍ സ്വര്‍ഗം സൃഷ്ടിച്ചു. ഇടിനിടെയില്‍ എപ്പോഴോ ആണ്, പിന്നീടുള്ള അവന്റെ രാത്രികള്‍ ദുരിതമാക്കുന്ന ആ ദുസ്വപ്നതിനു നിദാനമായ അവളുടെ വീഴ്ച ഉണ്ടാകുന്നത്. കാലിടറിയുള്ള അബദ്ധമാണോ, അതോ പൂര്‍ണമായ നിറവ് തോന്നിയ ഒരു നിമിഷത്തില്‍ അവള്‍ തന്നെ എടുത്തു ചാടിയതാണോ എന്ന് കൃത്യമായി പറയാനാവുന്നില്ല. അതോ, കോടതിയും പോലീസുമൊക്കെ നിരന്തരം പറഞ്ഞത് പോലെ, അവന്‍ അവളെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ തള്ളിയിട്ടതാണോ എന്നും അറിയില്ല. സത്യത്തെ എപ്പോഴും ജയിപ്പിക്കാന്‍ കിണഞ്ഞു ശ്രമിക്കുന്ന രാഷ്ട്രത്തിന്റെ സേവകര്‍ അങ്ങനെ വെറുതെ കള്ളം പറയുമോ. ഒന്നിനും വ്യക്തതയില്ല. ഏതായാലും, കമ്പിയും മണലുമൊക്കെ കൂട്ടിയിട്ടിരുന്ന തറയിലിടിച്ചു അവളുടെ തലച്ചോര്‍ ചിന്നിചിതറുമ്പോഴും, അവളുടെ സ്മൃതികോശങ്ങള്‍ അവസാനത്തെ ചുംബനത്താല്‍ തരളിതമായിരുന്നു.

വിചാരണയും തടവും ഒക്കെ കഴിഞ്ഞു അവസാനം സംശയത്തിന്റെ അനൂകൂല്യത്തില്‍ കുറ്റവിമുക്തനാക്കിയപ്പോഴേക്കും, യൌവനവും പ്രേമവും കൊണ്ട് ജ്വലിച്ചിരുന്ന അവന്റെ മനസ്സ് വെറും യന്ത്രമായി മാറി. ദുസ്വപ്നങ്ങളുടെ കൊതുകുകടികള്‍ അസ്വസ്ഥമാക്കുന്ന രാത്രികള്‍ തള്ളി നീക്കാന്‍ അവന്‍ ഫാന്ടസികള്‍ മെനഞ്ഞു കൊണ്ടേയിരുന്നു. ഗുഡ്സ് വാഗണുകളിലും സിനിമ പരുദീസകളിലും തനിക്ക് ചേരുന്ന ഒരു ചുണ്ട് അന്വേഷിച്ചു അവന്‍ അലഞ്ഞു.

ശപിക്കപെട്ട ആ കെട്ടിടം ശാപമോക്ഷം നേടി, നിയോണ്‍ പ്രഭയില്‍ കുളിച്ചു നില്‍ക്കുന്ന ഒരു അംബരചുംബിയായി വളര്‍ന്നതും അവനു അവിടെ നിന്ന് കാണാമായിരുന്നു. അവളെ ബലികഴിച്ച് നേടിയ ശാപമോക്ഷത്തില്‍ വളര്‍ന്ന ആ അംബരച്ചുംബിയില്‍ നിരവധി ചുംബനങ്ങളും ഭോഗങ്ങളും അണമുറിയാതെ അരങ്ങേറി കൊണ്ടിരുന്നു. അതിന്‍റെ പതിനാലാം നിലയിലെ കുളിമുറിയില്‍ പെട്ടെന്ന് ഒരു ബള്‍ബ് കത്തി.  ദിക്കുകളെ പ്രകമ്പനം കൊള്ളിക്കുന്ന തരത്തില്‍ ഫ്ലഷ് പ്രവര്‍ത്തിക്കുകയും, വലിയ സീല്ല്ക്കാര ശബ്ദത്തോടെ മലിന ജലം അഗാധങ്ങളിലെക്ക് നിപതിക്കുകയും ചെയ്തു. “Urban Heights” എന്ന പ്രഭയോടെ ആ കെട്ടിടം അവന്റെ നേരെ പല്ലിളിച്ചു.

തൊട്ടു മുന്‍പിലെ സ്ട്രീറ്റ് ലംബിനു ചുറ്റും വട്ടം കൂടി കറങ്ങുന്ന ഈയാംപാറ്റ കൂട്ടം അവനെ കൂടുതല്‍ അസ്വസ്ഥനാക്കി. അതിലൊരെണ്ണം, ഇണയെ ഉപേക്ഷിച്ചു അവന്റെ മുന്നില്‍ പറന്നിറങ്ങി. വല്ലാത്ത ദേഷ്യത്തോടെ, അവന്‍ സിഗരറ്റ് കുറ്റി അതിന്‍റെ മാറിലേക്ക് ആഞ്ഞു കുത്തി. തന്‍റെ ചങ്കിലെ പൊള്ളല്‍ മറ്റൊരു ജീവിയിലേക്ക്‌ പകര്‍ന്നു കൊടുത്തതിന്റെ ആശ്വാസത്തില്‍ അവന്‍ മടങ്ങി. ദുസ്വപ്നതിന്റെ അടുത്ത റീലിനുള്ള സമയമായിരുന്നു.

  

Friday, 25 November 2016

ഏകീകൃത സിവില്‍ നിയമം: ഭരണഘടനാപരമായി പരിഷ്ക്കാരമാവാം; പക്ഷേ വൈവിധ്യങ്ങള്‍ ഇല്ലാതാക്കിക്കൊണ്ടാവരുത്

ഏകീകൃത സിവില്‍ നിയമം ഏര്‍പ്പെടുത്തുന്നതിനെ സംബന്ധിച്ച് ലോ കമ്മിഷന്‍ ഓഫ് ഇന്ത്യ പുറപ്പെടുവിച്ച ചോദ്യോത്തരി (http://lawcommissionofindia.nic.in/questionnaire.pdf) പൂരിപ്പിച്ചു നല്‍കേണ്ട സമയം ഈ ആഴ്ച കൊണ്ട് തീരുകയാണ്. ലോ കമ്മിഷന്‍ നടപടിയുടെ പശ്ചാത്തലത്തില്‍, ഏകീകൃത സിവില്‍ നിയമത്തിന്റെ ആവശ്യകതയെ പറ്റി ഒരു ചര്‍ച്ച, നിയമരംഗത്തെ പരിഷ്ക്കാരങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായ 'സിറ്റിസണ്‍സ് ഫോര്‍ കോണ്‍സ്റ്റിറ്റ്യൂഷണല്‍ ഗവേണന്‍സ് '((Citizens for Constitutional Governance), നടത്തുകയുണ്ടായി. എറണാകുളത്തെ തെയോസോഫിക്കല്‍ സൊസൈറ്റിയുടെ ഹാളില്‍ വെച്ച് നടത്തപ്പെട്ട ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞു വന്ന പ്രധാന ആശയങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.]

ഏകീകൃത സിവില്‍ നിയമം എല്ലാകാലത്തും ഒരു വിവാദ വിഷയം തന്നെയാണ്. വെറും ഒരു നിയമപ്രശ്‌നം എന്നതിനേക്കാള്‍ ഒരു രാഷ്ട്രീയ വിഷയമായാണ് അതിനെ സംബന്ധിച്ച ചര്‍ച്ചകള്‍ രൂപാന്തരപ്പെടുന്നത്. ഭരണഘടനയുടെ നിര്‍ദേശക തത്വങ്ങളില്‍ ഒന്നായി ഏകീകൃത സിവില്‍ നിയമം കൊണ്ട് വരണം എന്ന് നിഷ്കര്‍ഷിക്കുന്നുണ്ടെങ്കിലും, ബഹുസ്വരതയുടെയും വൈവിധ്യങ്ങളുടെയും ഒരു രാഷ്ട്രത്തില്‍ എങ്ങനെ അത് പ്രായോഗികമായി നടപ്പിലാക്കാം എന്നത് ലളിതയുക്തികള്‍ കൊണ്ട് വിശദീകരിക്കുക പ്രയാസമാണ്. പ്രത്യേകിച്ച്, മതവിശ്വാസങ്ങള്‍ക്ക് ശക്തമായ വേരോട്ടമുള്ള ഒരു സമൂഹത്തില്‍. അതുകൊണ്ട് തന്നെ, മതപരമായ വ്യക്തിനിയമങ്ങളെ അപ്പാടെ മാറ്റിമറിക്കാതെ, അവയില്‍ നിലനില്‍ക്കുന്ന പോരായ്മകള്‍ പരിഷ്‌കരിക്കുന്നതിന് വേണ്ടിയുള്ള ഇടപെടല്‍ മാത്രം നിയമനിര്‍മാണത്തിലൂടെ നടത്തുക എന്ന ഒരു സന്തുലിത നിലപാടാണ് ഇത് വരെയുള്ള ഭരണകൂടങ്ങള്‍ തുടര്‍ന്നുകൊണ്ട് പോന്നത്.

അതില്‍ നിന്ന് വിഭിന്നമായ ഒരു നിലപാടാണ് ബിജെപി സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്ന ആശയം. മതപരമായ വ്യക്തി നിയമങ്ങളിലുള്ള വ്യത്യസ്തതകള്‍ എല്ലാം മായ്ച്ചു കളഞ്ഞു കൊണ്ട്, എല്ലാവര്‍ക്കും ഒരുപോലെ ബാധകമായ ഒരു സിവില്‍ നിയമം ഏര്‍പ്പെ്ടുത്തുക എന്ന ആശയം പ്രത്യക്ഷത്തില്‍ ആകര്‍ഷണകമായി അനുഭവപ്പെടാം. കാരണം, ഭരണഘടനാ മൂല്യങ്ങലായ സമത്വവും തുല്യതയും, മതപരമായ വ്യതസ്തതകള്‍ ഇല്ലാതാക്കുന്നതിലൂടെ, സാധ്യമാകും എന്ന ധാരണയാണ്. പക്ഷെ, കൂടുതല്‍ സൂക്ഷ്മമായ ഒരു അവലോകനത്തില്‍, അതൊരു മിഥ്യാധാരണയാണെന്ന് വ്യക്തമാകും.

സിവില്‍ നിയമങ്ങള്‍ എന്നത് കൊണ്ട് ഉദേശിക്കുന്നത് ഒരു വ്യക്തിയുടെ സിവില്‍ അവകാശങ്ങളെ സംബന്ധിക്കുന്ന നിയമങ്ങളാണ്. വ്യക്തികള്‍ തമ്മിലുള്ള ഇടപെടലുകളിലൂടെ ഉത്ഭവിക്കുന്നതാണ് സിവില്‍ നിയമങ്ങള്‍. അതായത്' കച്ചവടം, കരാര്‍, വസ്തു ഇടപാടുകള്‍, ജോലി, സേവനം, കുടുംബ, വിവാഹബന്ധങ്ങള്‍ മുതലായവയിലൂടെ ഉത്ഭവിക്കുന്നതാണ് സിവില്‍ അവകാശങ്ങളും കടമകളും. ഇവയില്‍, കുടുംബവിവാഹ ബന്ധങ്ങള്‍ ഒഴികെയുള്ള, മറ്റെല്ലാ മേഖലകളിലും ഒരു ഏകീകൃത സിവില്‍ നിയമം നിലവില്‍ ഉണ്ട്. കരാറും വ്യാപാരവും ജോലിയും ധനവിനിമയവും സംബന്ധിച്ച സിവില്‍ നിയമങ്ങള്‍ എല്ലാ പൌരന്മാര്‍ക്കും ഒരു പോലെ ബാധകമാണ്. അതിനാല്‍ പരിമിതമായ തരത്തില്‍ ഇവിടെ ഒരു ഏകീകൃത സിവില്‍ കോഡ് നിലവിലുണ്ട്.

എന്നാല്‍, കുടുംബബന്ധങ്ങളില്‍ നിന്ന് ഉത്ഭവിക്കുന്ന സിവില്‍ നിയമങ്ങള്‍, അതായത് വിവാഹം, വിവാഹമോചനം, ജീവനാംശം, പിന്തുടര്‍ച്ചാവകാശം മുതലായവയെ സംബന്ധിച്ച നിയമങ്ങള്‍ ഓരോ വ്യക്തിയുടെയും മതവിശ്വാസം അടിസ്ഥാനപ്പെടുത്തി വ്യത്യസ്തമാണ്. മതവിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വ്യക്തിനിയമങ്ങള്‍ക്ക് അംഗീകാരം നല്കുന്നത് ഒരു ആധുനിക മതേതര രാഷ്ട്രത്തിന് ചേര്‍ന്നതല്ല എന്ന ഒരു വാദം ഉന്നയിക്കപ്പെടാറുണ്ട്. രാഷ്ട്രത്തിന്റെ പരമാധികാരത്തിന്റെ ചിഹ്നമായ നിയമത്തില്‍ മതവിശ്വാസം കലരുന്നത്, രാഷ്ട്രവും മതവും തമ്മിലുള്ള വേര്‍തിരിരിവിനെ ഇല്ലാതാക്കുന്നു എന്നാണ് വാദം. തത്വത്തില്‍ ഈ വാദത്തിനു ബലമുണ്ട് എന്ന് പറയാമെങ്കിലും, സാമൂഹിക യാഥാര്‍ഥ്യങ്ങളുമായി തീരെ ബന്ധമില്ലാത്ത ഒന്നാണത്. രാഷ്ട്രം എന്നത് ശൂന്യതയില്‍ നിലനില്‍ക്കുന്ന ഒരു അമൂര്‍ത്ത സങ്കല്‍പ്പം അല്ലല്ലോ. അത് വിചാരവും വികാരവും ഉള്ള നിരവധി മനുഷ്യരുടെ ഒരു സമ്മേളനമാണ്. ജനങ്ങളുടെ ചിന്താമണ്ഡലത്തെ വളരെയധികം സ്വാധീനിക്കുന്ന മതവിശ്വാസങ്ങളെ കണക്കിലെടുക്കാതെ നിയമനിര്‍മാണം നടത്തുന്നത് പ്രായോഗികമല്ല.


കുടുംബജീവിതം എന്നത് ഒരാളുടെ സാംസ്‌കാരികപശ്ചാത്തലവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ്. ഒരാള്‍ വിശ്വസിക്കുന്ന മതം അയാളുടെ കുടുംബജീവിതത്തെ വളരെയധികം രൂപപ്പെടുത്തുന്നു. ഉദാഹരണത്തിന്, ഇസ്ലാം മതം വിവാഹത്തെ ഒരു സിവില്‍ ഉടമ്പടി പോലെ കാണുമ്പോള്‍, ക്രിസ്തുമതത്തില്‍ വിവാഹം ദൈവനിശ്ചയത്താല്‍ നടത്തപ്പെടുന്ന ഒരു കൂദാശയാണ്; ഹിന്ദുമതത്തില്‍ അത് ജന്മജന്മാന്തരങ്ങാളായി നിലനില്‍ക്കേണ്ട ഒരു ബന്ധമാണ്. അതുപോലെ തന്നെ, വിവാഹമോചനം, സ്വത്തുവിഭജനം, ദത്തെടുക്കല്‍ മുതലായ കാര്യങ്ങളിലൊക്കെ ഓരോ മതത്തിനും അതിന്റെ്തായ കാഴ്ചപ്പാടുണ്ട്. ഇതില്‍ ഇതാണ് ശരി ഇതാണ് തെറ്റ് എന്നൊന്നും വസ്തുനിഷ്ഠമായി പറയാന്‍ സാധിക്കില്ല. വിവിധ സംസ്‌കാരങ്ങളുടെ വൈവിധ്യങ്ങള്‍ ആണ് അവിടെ കാണാന്‍ സാധിക്കുന്നത്. ഇവയിലുള്ള ആത്യന്തികമായ ശരിതെറ്റുകളുടെ കണക്കെടുപ്പ് അനാവശ്യവും അസാധ്യവുമാണ്. അതുകൊണ്ടാണ്, കുടുംബബന്ധങ്ങളില്‍ നിന്ന് ഉടലെടുക്കുന്ന അവകാശങ്ങള്‍ നിര്‍ണയിക്കാന്‍, മതപരമായ വ്യക്തിനിയമങ്ങളെ അനുവദിച്ചത്. മതവിശ്വാസവുമായി ബന്ധപ്പെട്ട ഒരാളുടെ സാംസ്‌കാരികപൈതൃകം നിലനിര്‍ത്താന്‍ വ്യക്തികള്‍ക്ക് അതുമൂലം കഴിയുന്നു. വിവിധ സമൂഹങ്ങള്‍ക്ക് രാഷ്ട്രത്തില്‍ അന്യതാബോധം അനുഭവപ്പെടാതിരിക്കാനും അത് വഴിയൊരുക്കുന്നു. തങ്ങളുടെ സാംസ്‌കാരികവൈവിധ്യത്തെ സംരക്ഷിക്കുന്ന വ്യവസ്ഥിതിയോട് കൂടുതല്‍ മമത അനുഭവപ്പെടുകയും, രാഷ്ട്രത്തിന്റെ ഭദ്രത അതുവഴി സുശക്തമാവുകയും ചെയ്യുന്നു.

എന്നുകരുതി, വ്യക്തി നിയമങ്ങളില്‍ രാഷ്ട്രത്തിന്റെ നിയമനിര്‍മാണം ഉണ്ടായിട്ടില്ല എന്നല്ല. സ്ത്രീശാക്തീകരണവും ലിംഗനീതിയെ പറ്റിയുള്ള ആശയങ്ങളും മറ്റും സംഭവിച്ചിട്ടില്ലാത്ത ഒരു കാലഘട്ടത്തില്‍ ഉത്ഭവിച്ചതാണ് വ്യക്തിനിയമങ്ങള്‍ പലതും. അതിനാല്‍ വ്യക്തിനിയമങ്ങളില്‍ കാലഹരണപ്പെട്ട ചില ഘടകങ്ങള്‍ ഉണ്ട്. അതുകൊണ്ട് കാലോചിതമായ പരിഷ്‌കാരങ്ങള്‍ അവയില്‍ വരുത്തുന്നതിനായി രാഷ്ട്രത്തിന്റെ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. ഭരണഘടനാമൂല്യങ്ങള്‍ക്ക് അനുസൃതമായ തരത്തില്‍ വ്യക്തിനിയമങ്ങളെ പരിഷ്‌കരിക്കാനുള്ള ശ്രമങ്ങളും ഉണ്ടായിട്ടുണ്ട്.


1956-ല്‍ ഹിന്ദു വ്യക്തിനിയമങ്ങള്‍ ക്രോഡീകരിച്ചു കൊണ്ട് ഹിന്ദു കോഡ് നിലവില്‍ വന്നു. 2005-ലും പുരോഗമനപരമായ മാറ്റങ്ങള്‍ ഹിന്ദു കോഡില്‍ നിയമഭേദഗതിയിലൂടെ വന്നു. ക്രിസ്ത്യന്‍ വിവാഹപിന്തുടര്‍ച്ചാവകാശ നിയമങ്ങളിലും അതുപോലെ പരിഷ്‌ക്കാരങ്ങള്‍ വന്നു. മുസ്ലിം വ്യക്തി നിയമത്തില്‍ ക്രോഡീകരണം നടന്നിട്ടില്ല. പക്ഷെ, കാലോചിതമായ വ്യാഖ്യാനങ്ങള്‍ നല്‍കി, മുസ്ലിം വ്യക്തി നിയമങ്ങള്‍ ഭരണഘടനയ്ക്ക് അനുസൃതമാക്കാന്‍ നമ്മുടെ കോടതികള്‍ ശ്രമിച്ചിട്ടുണ്ട്. ഇപ്പോള്‍ വിവാദ വിഷയമായിരിക്കുന്ന 'തലാഖി'ന്റെ കാര്യത്തിലും സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. 2002-ലെ 'ഷമിമ ആറ' കേസില്‍ തലാഖ് ഏതൊക്കെ സാഹചര്യത്തിലാണ് നിയമാനുസൃതമാകുന്നത് എന്നതിന്റെപ്പറ്റി വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. 2000-ല്‍ ഉണ്ടായ 'ഡാനിയല്‍ ലത്തിഫി' കേസില്‍ മുസ്ലിം ഭാര്യക്ക് ജീവനാംശത്തിന് മറ്റു സമുദായത്തിലുള്ള സ്ത്രീകളെ പോലെ തുല്യ അവകാശങ്ങള്‍ ഉണ്ടെന്ന് അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചു. എന്നിരുന്നാലും, വിവാഹമോചനത്തെ സംബന്ധിച്ച് മുസ്ലിം വ്യക്തിനിയമത്തില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ തുല്യത ഇല്ല എന്നത് ഒരു വസ്തുതയാണ്.


2014-ല്‍, 'ഖുറാന്‍ സുന്നത് സൊസൈറ്റി', 'നിസ' മുതലായ മുസ്ലിം സംഘടനകള്‍, ശരിയത് നിയമത്തില്‍ കാലോചിതമായ മാറ്റങ്ങള്‍ വേണം എന്ന ആവശ്യവുമായി കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, അത് നിയമസഭയുടെ അധികാരപരിധിയില്‍ വരുന്ന വിഷയം ആണെന്നും അതിനാല്‍ കോടതിക്ക് ഇടപെടുന്നതിന് പരിമിതികള്‍ ഉണ്ടെന്നും നിരീക്ഷിച്ചുകൊണ്ട് കോടതി ഹര്‍ജി തള്ളി. രാജ്യത്തെ സെക്യുലര്‍ നിയമവ്യവസ്ഥിതി ഒരു പൌരന് വാഗ്ദാനം ചെയ്യുന്ന ഒരവകാശവും വ്യക്തിനിയമങ്ങള്‍ക്ക് കവരാനാകില്ല എന്നും, സെക്യുലര്‍ നിയമവും വ്യക്തിനിയമവും തമ്മില്‍ ഒരു വൈരുദ്ധ്യം ഉണ്ടാവുകയാണെങ്കില്‍ അവിടെ പ്രായോഗികമാകേണ്ടത് സെക്കുലര്‍ സിവില്‍ നിയമം തന്നെയാണ് എന്നും ഇന്ത്യന്‍ ജുഡിഷ്യറി പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ട്, വ്യക്തി നിയമങ്ങള്‍ പൌരന്റെ സിവില്‍ അവകാശങ്ങളെ ധ്വംസിക്കുന്നു എന്ന ആശങ്ക അസ്ഥാനത്താണ്.

വ്യക്തിനിയമങ്ങളെ ഭരണാഘടനയ്ക്ക് അനുസൃതമായി പരിഷരിക്കുക എന്നതാണ് പക്വവും സന്തുലിതവുമായ സമീപനം. അല്ലാതെ, അവയെ അപ്പാടെ പൊളിച്ചെഴുതി ഒരു പൊതു സിവില്‍ നിയമം നടപ്പാക്കാന്‍ ശ്രമിക്കുന്നത് പ്രായോഗികമല്ല. ഇത്തരം ശ്രമങ്ങള്‍ക്ക് പിന്നിലെ രാഷ്ട്രീയ ഉദ്ദേശങ്ങള്‍ മനസ്സിലാക്കാതിരിക്കുന്നതും മൂഡത്തരമാണ്. സംഘപരിവാര്‍ ശക്തികള്‍ വിഭാവനം ചെയ്യുന്ന തരത്തിലുള്ള ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനുള്ള ശ്രമങ്ങളോട് കൂട്ടിച്ചേര്‍ത്തു വേണം ഏകീകൃത സിവില്‍ നിയമത്തെ സംബന്ധിച്ച് ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്ന ചര്‍ച്ചകളേയും വായിക്കാന്‍. ഇവിടുത്തെ സാംസ്‌കാരിക വൈവിധ്യങ്ങള്‍ എല്ലാം മായ്ച്ചു കളഞ്ഞ് ഏകശിലാമാതൃകയിലുള്ള ഒരു ജനതയെ രൂപപ്പെടുത്താനാകരുത് ഏകീകൃത സിവില്‍ നിയമം. അത് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ ജനിപ്പിക്കാന്‍ വഴിയൊരുക്കുകയും അത് രാഷ്ട്രത്തെ ഭിന്നിപ്പിക്കുകയും മാത്രമേ ചെയ്യുകയുള്ളൂ.

അതിനാല്‍, നിലവിലുള്ള വ്യക്തിനിയമങ്ങളുടെ വൈവിധ്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ, അവയെ ഭരണഘടനാപരമായി ക്രോഡീകരിച്ച് പരിഷ്‌കരിക്കുക എന്ന ഇതുവരെ തുടര്‍ന്നുകൊണ്ട് പോന്നിരുന്ന സന്തുലിതമായ സമീപനം തുടരുക. എന്ത് യൂണിഫോം സിവില്‍ കോഡാണ് നിലവില്‍ വരേണ്ടത് എന്നതിനെപ്പറ്റി നിരവധ ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍, തത്സ്ഥിതി തുടരുന്നത് തന്നെയാണ് ഉചിതം. ഇങ്ങനെ ഒരു അഭിപ്രായ സമന്വയത്തില്‍ ചര്‍ച്ച എത്തിച്ചേര്‍ന്നു.

കേരള ഹൈക്കോടതി അഭിഭാഷകരായ അഡ്വ. സൂര്യ ബിനോയ്, അഡ്വ. ജയ് മോഹന്‍, അഡ്വ. ലിജിത് കോട്ടക്കല്‍ മുതലായവര്‍ ചര്‍ച്ച നയിച്ചു.