‘ഒറ്റ
പൂമേലും ഇരിക്കില്ല മറ്റൊരു പൂവിന്റെ ചിന്ത കാരണം’
പ്രണയത്തിന്റെയും
കാമത്തിന്റെയും പ്രതീകമായി വാഴ്ത്തപ്പെടുന്ന വണ്ട് അങ്ങനെ പൂവില്‍ നിന്ന്
പൂവിലേക്ക് പറന്നു മദിച്ചു
‘ഈ
കവികള്ക്കൊക്കെ വട്ടാണ്.’ മറ്റൊരു വിരസദിനത്തെ ജീവിതത്തിന്റെ ചവറ്റുകൊട്ടയിലേക്ക്
വലിച്ചെറിഞ്ഞു കൊണ്ട് അയാള്‍ ഓര്‍ത്തു. ഉദ്യാനത്തിലെ പൂക്കളും സായാഹ്നസൂര്യന്റെ
പ്രഭയും വണ്ടുകളുടെ മര്മരവും ഒക്കെ ആവര്‍ത്തനവിരസതയുളവാക്കി. വേലയും കൂലിയും
ഒന്നുമില്ലാത്ത ഒരു കവിയായിരുന്ന്നെങ്കില്‍ കുറെ ഉപമയും ഉല്‍പ്രേക്ഷയുമൊക്കെ ചേര്‍ത്ത്,
പ്രകൃതിദേവിയുടെ നൃത്തവിലാസത്തിന്‍ പ്രഭ ചൊരിയുന്നു എന്ന മട്ടിലുള്ള കുറച്ചു
ക്ലീഷേകളും കൂട്ടിപിടിപ്പിച്ചു ഈ വിരസമായ സന്ധ്യയെ റൊമാന്റിസൈസ് ചെയ്യാമായിരുന്നു.
പക്ഷെ അയാള്‍ ഒരു തികഞ്ഞ റിയലിസ്റ്റ് ആയിരുന്നു. സര്‍വോപരി ഒരു സത്യാന്വേഷിയും. കാല്പനികതയുടെ
ചപലതകള്‍ക്ക് അയാള്‍ വശംവദനല്ലായിരുന്നു. കവികള്‍ ഭീരുക്കളാണ്. അവര്‍ക്ക് യാഥാർഥ്യത്തെ നേരിടാന്‍ ഭയമാണ്. അതിനാല്‍ അവര്‍ കാല്‍പനികതയില്‍ അഭയം തേടുന്നു. ഇല്ലാത്തത്
ഉണ്ടെന്നു സങ്കല്‍പ്പിക്കുന്നു; ഉള്ളത് മറ്റെന്തോ ആണെന്നും. ഭാവനയുടെ തിമിരം
ബാധിച്ചവര്‍. ഉദാഹരണത്തിന് ഈ വണ്ടുകളുടെ കാര്യമെടുക്കാം. ജീവനത്തിനായി അവ
പൂക്കളുടെ തേന്‍ നുകരുന്നു. പരാഗണനം അതിന്‍റെ കൂട്ടത്തില്‍ യാദൃശ്ചികമായി
സംഭവിച്ചു പോകുന്നു. അത് അവയുടെ കര്‍മ്മമോ ധര്‍മ്മമോ അല്ല. പക്ഷെ മൂഡരായ കവികള്‍
അവയെ വലിയ മന്മഥരായും പ്രണയത്തിന്‍റെ ദൂതന്മാരയും സങ്കല്‍പ്പിക്കുന്നു. എന്ത്
അസംബന്ധം! അത് പോലത്തെ തന്നെ ഒരു ഭാവനാവൈകൃത്യം അല്ലേ പ്രണയത്തിനെ ഒരു
മാസ്മരികഭാവമായി സങ്കല്പ്പിക്കുന്നതും.?
വണ്ടുകളുടെയും
പൂക്കളുടെയും ഇടയിലിരുക്കുന്ന പ്രണയജോടികളെ അയാള്‍ പുച്ഛത്തോടെ നോക്കി. പ്രജനനം
എന്ന സ്വാഭാവികകര്‍മത്തില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിക്കുന്നതിനായി
സ്ത്രീപുരുഷന്മാര്‍ക്കിടയില്‍ പ്രകൃത്യ തോന്നുന്ന ഒരു ആകര്‍ഷണഭാവത്തെ എന്തിനു ഇത്ര
മഹത്വവല്‍ക്കരിക്കുന്നു. ശരീരത്തിലെ ചില കെമിക്കലുകളുടെ സങ്കലനം മൂലം ഉണ്ടാകുന്ന
തികച്ചും യാന്ത്രികമായ പ്രക്രിയ. ദഹനവും വിസര്‍ജനവും ഒക്കെ പോലെ. അതിനെ ഈ മൂഡര്‍
പ്രണയമെന്നും അനുരാഗമെന്നും ഒക്കെ വാഴ്ത്തുന്നു. അതിന്‍റെ പേരില്‍ കവിതകള്‍
എഴുതുന്നു. സൌധങ്ങള്‍ നിര്‍മിക്കുന്നു. ഹോര്‍മോണുകള്‍ ഊതികത്തിക്കുന്ന അഗ്നിയില്‍
എരിഞ്ഞടങ്ങുന്ന ജീവിതങ്ങളെ പ്രേമത്തിന്റെ വിശുദ്ധ പുരോഹിതന്മാരായി ചരിത്രം ഓര്‍മ്മിക്കുന്നു.
ജീവിതം പഠിക്കുന്നതില്‍ നിന്നും സത്യം ഗ്രഹിക്കുന്നതില്‍ നിന്നും ഒരുവന്റെ ശ്രദ്ധ
വ്യതിചലിപ്പിക്കുന്ന ഒരു വൈകാരികശുംഭത്തരം അല്ലെ പ്രണയം.
അങ്ങനെ,
സത്യന്വേഷിയായ അയാള്‍ ജീവിതസത്യങ്ങളുടെ പോരുളഴിച്ചു കൊണ്ടിരുന്നപ്പോള്‍, ഒരു വണ്ട്
അയാളുടെ ചെവിയിലേക്ക് ഇരച്ചു കയറി. ചെവിയുടെ ദ്വാരത്തിലൂടെ പ്രവേശിച്ചു വണ്ട്
അയാളുടെ മസ്തിഷ്കത്തിലേക്ക് നുഴഞ്ഞു കയറി. കാല്പനികതയുടെ ലോകത്ത് നിന്ന് തെറിച്ചു
വന്ന ഒരു ഉല്‍ക്ക പോലെ അത് അയാളുടെ യാഥാര്‍ഥ്യബോധത്തിലേക്ക്
തുളച്ചു കയറി. യുക്തിയുടെയും ചിന്തയുടെയും മതിലുകള്‍ ഭേദിച്ചു അയാളുടെ തലച്ചോറിലെ
തമോഗര്‍ത്തങ്ങളിലേക്ക് വണ്ട് നിര്‍ഭയം പ്രവേശിച്ചു. ഇടയ്ക്ക്, അയാളുടെ
നാഡിഞരമ്പുകളില്‍ ഷഡ്പദങ്ങള്‍ കൊണ്ട് തമ്പുരു മീട്ടി. പതുപതുത്ത മസ്തിഷ്കകോശങ്ങളില്‍ കൊമ്പിട്ട്
കുത്തി പുതിയ വികാരങ്ങളെ ഇളക്കി.
ഒരായിരം
ഡ്രില്ലറുകള്‍ കൊണ്ട് തല തുരക്കുന്ന പ്രതീതിയാണ് അയാള്‍ക്ക് തോന്നിയത്. മനസ്സ്
വണ്ട് മൂളുന്ന ശബ്ദം കൊണ്ട് മുഖരിതമായി. വേറൊരു ചിന്തയില്ല; വികാരമില്ല;
വിചാരമില്ല. ഒരേ താളത്തിലുള്ള വണ്ടിന്റെ മർമരം മാത്രം. ചെവി പൊത്തി പിടിച്ചു ഒരു
ഭ്രാന്തനെ പോലെ അയാള്‍ തന്‍റെ താമസമുറിയിലേക്ക് ഓടി.
അയാളുടെ
തലയോടിനുള്ളിലൂടെ വണ്ട് പറന്നു കളിക്കുകയാണ്. വേദന കൊണ്ട് അയാള്‍ കട്ടിലില്‍
പുളഞ്ഞു. വിശപ്പും ദാഹവുമെല്ലാം അയാള്‍ മറന്നു. എന്തിനു അയാളുടെ സ്വത്വവും
അസ്തിത്വവും വരെ. അത്രയും കാലത്തെ ജീവിതം കൊണ്ട് അയാള്‍ ശേഖരിച്ചു വെച്ചിരുന്ന
സത്യങ്ങളുടെ രേഖകളെല്ലാം വണ്ട് കാര്‍ന്നു തിന്നു. എന്നിട്ട് അയാളുടെ
മസ്തിഷ്കത്തിലെ ചതുപ്പ്നിലങ്ങളിലേക്ക് ഊളിയിടുകയായിരുന്നു. ജീവിതത്തില്‍ പലപ്പോഴായി
കണ്ടുമുട്ടിയ സ്ത്രീകളുടെ രൂപങ്ങളും ഭാവങ്ങളും അവിടെ പൂഴ്ത്തിവെച്ചിരിക്കുന്നു.
അയാളുടെ സത്യാന്വേഷണത്തിന് വിഘാതമാകാതിരിക്കാന്‍. മൈഥുന ഭാഗ്യം ലഭിക്കാതെ
കുമിഞ്ഞു കൂടി ചീയുന്ന കാമനകള്‍. വണ്ട് അവിടെയാകെ ഉഴുതു മറിച്ചു. സ്വപ്നത്തിലൂടെ
അവിടെ ചാല് കീറി. കിനാവ് കറന്നെടുത്ത് പെയ്ത വാരിധിയില്‍ അവിടെയാകെ കഴുകി
തെളിഞ്ഞു. മനസ്സിന്‍റെ അടിത്തട്ടിലേക്ക് ഖനിച്ച് ഇറങ്ങിയ വണ്ട്, അവിടെനിന്നും
ഭാവനയുടെയും കാല്പനികതയുടെയും അയിരുകള്‍ സംസ്കരിച്ചു. അയാളുടെ അബോധത്തിന്റെ ഇരുണ്ട
കവാടങ്ങള്‍ തുറന്നു. അധോലോകത്ത് നിന്നും വികാരങ്ങളുടെ ചാത്തന്മാര്‍ ഉണര്‍ന്നു.
വലിയൊരു
ഗ്രന്ഥശാലയില്‍ പുസ്തകങ്ങള്‍ ക്രമമായി അടുക്കി വെച്ചത് പോലെയായിരുന്നു ഓര്‍മ്മകളും
അറിവുകളും അയാളുടെ സ്മൃതികോശങ്ങളില്‍. വണ്ട് അവിടെയെല്ലാം ഓടി നടന്നു എല്ലാം
കുഴച്ചു മറിച്ചു. ആകെ തകിടം മറിഞ്ഞ അവസ്ഥയിലാണ് പിറ്റേന്നു കാലത്ത് അയാള്‍
എഴുന്നേറ്റത്. ഇന്നലെ വരെ താന്‍ ആര് എന്ന ചിന്ത അയാള്‍ക്ക് നഷ്ടമായി. ഒരു നോണ്‍ലീനിയര്‍
സിനിമയിലെത് പോലെയായി അയാളുടെ ചിന്തകളുടെ രേഖീയത. ആധിയും അന്തവും പിടി കിട്ടാത്ത
അവസ്ഥ. ജീവിതത്തില്‍ അന്നേ വരെ മദ്യപിച്ചിട്ടില്ലാത്ത അയാള്‍ക്ക് ലഹരിയുടെ
ആസ്വാദനം കിട്ടി.
ഹൈപോതലാമസ്
ഗ്രന്ഥിയിലേറി വണ്ട് ഒരു സവാരി തുടങ്ങി. ഹോര്‍മോണുകളുടെ അനിര്‍ഗള പ്രവാഹം.
ഓക്സിടോസിനും ഡോപാമിനും മറ്റും കൊണ്ട് രക്തകുഴലുകള്‍ വീര്‍ത്തു. ആനന്ദസ്രവങ്ങള്‍
കൊണ്ട് തലച്ചോര്‍ കുതിര്‍ന്നു. അന്ന് അവളെ കണ്ടപ്പോള്‍ അയാള്‍ പതിവ് പോലെ
പരിഭ്രമിച്ചില്ല. അപകര്‍ഷത കൊണ്ട് പതുങ്ങിയില്ല. ഉള്ളിലെ അരക്ഷിതബോധം മറയ്ക്കാന്‍
കൃതൃമഗൌരവം നടിച്ചില്ല. മുഖത്തെ പേശികള്‍ അയഞ്ഞു. കണ്ണുകള്‍ തിളങ്ങി. ചുണ്ടുകള്‍
വിടര്‍ന്നു. ഒരു നിമിഷത്തേക്ക് അവരുടെ കണ്ണുകള്‍ കൂട്ടിമുട്ടിയപ്പോള്‍ തീപ്പോരികള്‍
ചിതറി. അയാള്‍ ഹൃദയം തുറന്നു ചിരിച്ചു. അവളും. അവളുടെ ഈ ചിരിക്ക് വേണ്ടി അയാള്‍
ഇത്രയും കാലം എന്തൊക്കെ ചെയ്തുകൂട്ടി. യുദ്ധങ്ങള്‍ ചെയ്തു. സാമ്രാജ്യങ്ങള്‍
കെട്ടിപോക്കാന്‍ ശ്രമിച്ചു. ജ്ഞാനത്തിന്റെയും യശസ്സിന്റെയും കുലപതിയാകാന്‍ നോക്കി.
അങ്ങനെ എത്രയെത്ര പോരാട്ടങ്ങള്‍; പ്രയത്നങ്ങള്‍. ഒന്നും ആവശ്യമില്ലായിരുന്നു.
വെറുതെ അവളുടെ കണ്ണുകളില്‍ നോക്കി ഒരു ചെറു പുഞ്ചിരി നല്‍കിയാല്‍ മാത്രം
മതിയായിരുന്നു.
അയാളുടെ
തലച്ചോര്‍ തുരന്ന്‍ വാസമുറപ്പിച്ച വണ്ട് അവിടെയിരുന്നു പ്രണയത്തിന്‍റെ
കിന്നരവീണകള്‍ മീട്ടി. അവനും അവളും നീലതടാകങ്ങളില്‍ ഒരുമിച്ചു നീന്തി.
വാനമേഘങ്ങളില്‍ പറന്നുല്ലസിച്ചു. അവസാനം, അവനു നുകരാവുന്ന അത്ര അടുപ്പത്തില്‍
അവളുടെ ചുണ്ടുകള്‍ വന്നു ചേര്‍ന്നു. ഹൈപോതലാമാസില്‍ ആഞ്ഞു ചവുട്ടി വണ്ട്
ഓക്സിടോസിന്‍ പ്രവാഹം കൂട്ടി. അവരുടെ ചുണ്ടുകള്‍ ഒട്ടി. ഭൂമിയിലെ സ്വര്‍ഗം
പ്രണയിനിയുടെ ചുണ്ടുകളില്‍ സ്ഥിതി ചെയ്യുന്നു എന്ന സത്യം അയാള്‍ മനസ്സിലാക്കി.
പ്രണയകോശങ്ങളില്‍
മദനോത്സവം ആടികൊണ്ടിരുന്ന വണ്ട്, അയാളുടെ ഉള്ളിലെ പുരുഷന്റെ അഹന്ത പൂര്‍ണമായി
തകര്‍ത്തു. അവന്‍ അവളുടെ മുന്നില്‍ മുട്ട് കുത്തി. അനാദികാലം മുതല്‍ പുരുഷകുലം
സ്ത്രീത്വത്തിനോട് ചെയ്ത എല്ലാ പാതകങ്ങളും ഏറ്റു പറഞ്ഞു അവന്‍ കുമ്പസാരിച്ചു.
അവളുടെ സ്ത്രീത്വത്തിന്റെ മാര്‍ദവം; അതിന്‍റെ നനവ്- അവനത് അറിഞ്ഞു.
‘പ്രിയ
ഭൃമ്ഗമേ, സ്നേഹത്തിന്റെ ഈ വീഞ്ഞ്പാത്രം പാനം ചെയ്യാന്‍ അനുഗ്രഹം തന്ന നിനക്ക്
ഒരായിരം സ്തുതി’. അയാള്‍ മനസ്സില്‍ പാടി.
നിലത്തു
കിടന്ന അവനെ അവള്‍ പുതഞ്ഞു. ഭൂമിയെ ആകാശം വന്നു മൂടുന്നത് പോലെ. അവളുടെ മുടിയിഴകള്‍
അവനു മീതെ പൂത്തുലഞ്ഞു നിന്നു. വണ്ടിന്റെ പെരുമ്പറനൃത്തം ശിരസ്സിനുള്ളില്‍.
ഇത്രയും കാലം സംസ്കരിച്ചു വെച്ചിരുന്ന സ്വാഭാവികചോദനകള്‍ ഉള്ളില്‍ ഉണര്‍ന്നു. മൂര്‍ച്ഛയിലേക്ക്
അടുക്കും തോറും അവന്റെ ആത്മാവ് അവനെ വിട്ടു പോകാന്‍ വെമ്പി നിന്നു. സ്ഖലനത്തിന്റെ
ആ നിമിഷത്തില്‍ തന്നെ മറ്റേ ചെവിയിലൂടെ വണ്ട് പുറത്തേക്കു പറന്നു. തലയ്ക്കുളില്‍
മാരകമായ ഒരു ശൂന്യത അവശേഷിപ്പിച്ചു കൊണ്ട്.
ഹോര്‍മോണുകളുടെ
വേലിയേറ്റം നിലച്ചു. തന്‍റെ ദേഹത്ത് നിന്നും അയാള്‍ അവളെ തള്ളി താഴെയിട്ടു. താന്‍
നഗ്നന്‍ ആണെന്ന് ഞെട്ടലോടെ മനസ്സിലാക്കിയ അയാള്‍ പെട്ടെന്ന് വസ്ത്രമുടുത്തു. മസ്തിഷ്കത്തിലെ
പ്രക്ഷുബ്ധാവസ്ഥ നിന്നു. ഓര്‍മ്മകളും അറിവുകളും അയാളുടെ മനസ്സിന്‍റെ റാക്കുകളില്‍
തിരിച്ചു കയറ്റപ്പെട്ടു. അടുക്കും ചിട്ടയും ക്രമവും അയാളുടെ തലച്ചോറില്‍
പുനസ്ഥാപിക്കപ്പെട്ടു.
അവളുടെ
നഗ്നതയിലേക്ക് അവന്‍ നോക്കി. അതവന് വളരെ നിന്ദ്യവും നികൃഷ്ടവുമായി തോന്നി. വിയര്‍പ്പുമണവും
ദുര്‍ഗന്ധവും വമിക്കുന്ന അവളുടെ ശരീരത്തിലുടനീളം തന്‍റെ നാവു ഓടിച്ചതോര്തപ്പോള്‍
അയാള്‍ക്ക് ഓക്കാനം വന്നു. അവിടെ നിന്നും അയാള്‍ ഇറങ്ങി ഓടി. ഓരോ നിമിഷവും
ചീഞ്ഞളിഞ്ഞു കൊണ്ടിരിക്കുന്ന ശരീരങ്ങള്‍ക്ക് മേല്‍ നടത്തുന്ന ഇത്തരം
ആഭാസനൃത്തങ്ങള്‍ എന്ത് ആനന്ദമാണ് നല്‍കുന്നതെന്ന് അയാള്‍ അദ്ഭുതപെട്ടു. നൈമിഷികമായ
ഒരു ബോധംമറയല്‍. അതില്‍ കവിഞ്ഞു എന്താണിത്. ഇതിനു വേണ്ടിയാണോ ആളുകള്‍ ജീവിതം
ഹോമിക്കുന്നത്. ഹോര്‍മോണുകളുടെ തള്ളികയറ്റത്തിനനുസരിച്ചു തത്തി കളിക്കുന്ന പാവകള്‍ ആണല്ലോ മനുഷ്യര്‍!!
പൂക്കള്‍ക്ക്
ചുറ്റും വട്ടമിട്ടു പറക്കുന്ന വണ്ടുകളെ പുച്ഛത്തോടെ നോക്കി അയാള്‍ തന്‍റെ യാതാര്‍ത്ഥ്യബോധത്തിന്റെ
മുറിയില്‍ കയറി കതകടച്ചു. ലോകത്തിനു നേരെയും അതിനു പുറമേ വിശാലമായി കിടക്കുന്ന
ജീവിതത്തിനു നേരെയും ജനലുകള്‍ കൊട്ടിയടച്ചു. എന്നിട്ട് ജീവിതം പഠിക്കാനും സത്യം
അന്വേഷിക്കാനുമുള്ള ധ്യാനചര്യയില്‍ മുഴുകി.